ബിജെപി കൗണ്‍സിലറെ ഭീകരര്‍ വധിച്ചു; കാശ്മീർ പുല്‍വാമ ജില്ലയിലെ ത്രാലിലാണ് രാകേഷ് പണ്ഡിറ്റിനുനേരെ മൂന്നംഗ സംഘം വെടിവച്ചത്
ജമ്മു കശ്മീരില്‍ ബിജെപി കൗണ്‍സിലര്‍ ഭീകരരുടെ വെടിയേറ്റ് മരണപെട്ടു. ദക്ഷിണ കശ്മീരിലെ പണ്ഡിറ്റുകള്‍ക്കിടയില്‍ നിര്‍ണായക സ്വാധീനം ഉള്ള രാകേഷ് പണ്ഡിറ്റിനെയാണ് മൂന്നംഗ സംഘം വെടിവച്ച് കൊലപ്പെടുത്തിയത്. പുല്‍വാമ ജില്ലയിലെ ത്രാലിലാണ് ആക്രമണം നടന്നത്.
സുഹൃത്തിനെ സന്ദര്‍ശിക്കാനായി അദ്ദേഹത്തിന്റെ വീട്ടില്‍ എത്തിയപ്പോള്‍ ആണ് ഭീകരര്‍ വീട് ആക്രമിച്ച് രാകേഷ് പണ്ഡിറ്റിനെ കൊലപ്പെടുത്തിയത്. അക്രമം ചെറുക്കാന്‍ ശ്രമിച്ച സുഹൃത്തിന്റെ മകളേയും ഭീകരര്‍ വെടിവച്ചു.
ഇവര്‍ ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്. രാകേഷ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഭീകരരുടെ വധ ഭീഷണി ഉണ്ടായിരുന്ന രാകേഷിന് വേണ്ടി പോലീസ് രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു.
എന്നാല്‍ ഭീകരരുടെ ആക്രമണ സമയത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൂടെ ഉണ്ടായിരുന്നില്ലെന്നത് ദുരൂഹത ഉയര്‍ത്തുന്നുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥര്‍ അനുഗമിക്കാത്തതിന്റെ കാരണം അന്വേഷിക്കുന്നതിനായി പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകര സംഘടനയായ പീപ്പിള്‍സ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട് രംഗത്തെത്തി.
ജമ്മു കശ്മീരില്‍ പ്രാദേശികമായി രൂപീകരിച്ച തീവ്രവാദ സംഘടനയായ പീപ്പിള്‍സ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട് പാക് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ അനുബന്ധ സംഘടനയാണെന്നാണ് വിവരം. ജമ്മു കശ്മീരിലെ കേന്ദ്ര ഭരണത്തെ എതിര്‍ക്കുന്ന ഇവര്‍ നിരവധി ആക്രമങ്ങളാണ് പ്രദേശത്ത് നടത്തിയിട്ടുള്ളത്.
രാകേഷ് പണ്ഡിറ്റിന്റെ മരണത്തില്‍ ജമ്മു കശ്മീര്‍ ബിജെപി വക്താവ് അല്‍ത്താഫ് ഠാക്കൂര്‍ അനുശോചനം അറിയിച്ചു. ഇത് തികച്ചും ക്രൂരമാണെന്നും ജനങ്ങളെ സേവിക്കുന്നതില്‍ നിന്നും ബിജെപി നേതാക്കളെ തടയാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തണമെന്നും ബിജെപി വക്താവ് ആവശ്യപ്പെട്ടു. ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി അടക്കമുള്ള നിരവധി രാഷ്ട്രീയ പ്രമുഖര്‍ രാഗേഷിന്റെ മരണത്തില്‍ അനുശോചനം അറിയിച്ചു.
https://www.facebook.com/Malayalivartha