സ്വകാര്യ ആശുപത്രികള്‍ക്ക് പഞ്ചാബ് സര്‍ക്കാര്‍ വാക്‌സിന്‍ വിറ്റെന്ന് ആരോപണം; അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി
സംസ്ഥാന സര്‍ക്കാര്‍ കോവിഡ് വാക്‌സിന്‍ കൊള്ള ലാഭത്തിന് സ്വകാര്യ ആശുപത്രികള്‍ക്ക് വില്‍ക്കുന്നെന്ന ആരോപണത്തിനെതിരെ പ്രതികരിച്ച് പഞ്ചാബ് ആരോഗ്യമന്ത്രി. തന്റെ വകുപ്പിന് കോവിഡ് വാക്‌സിനു മേല്‍ നിയന്ത്രണമില്ലെന്നും ആരോപണത്തെ കുറിച്ച് അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
വാക്‌സിനുകള്‍ക്ക് മേല്‍ തനിക്ക് നിയന്ത്രണമില്ലെന്നും ചികിത്സ, പരിശോധന, സാമ്പിൾ ശേഖരണം, വാക്‌സിനേഷന്‍ ക്യാമ്പുകൾ തുടങ്ങിയ കാര്യങ്ങളാണ് താന്‍ ശ്രദ്ധിക്കുന്നതെന്നും ബി.എസ്. ബാദല്‍ വ്യക്തമാക്കി. സംഭവത്തില്‍ തീര്‍ച്ചയായും അന്വേഷണം നടത്തുമെന്നും കൂടാതെ താന്‍ വ്യക്തിപരമായി അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2022 ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അമരിന്ദര്‍ സര്‍ക്കാര്‍ ആഭ്യന്തരകലഹം നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് കോവിഡ് വാക്‌സിന്‍ വില്‍ക്കല്‍ വിവാദവും ഉയര്‍ന്ന് വന്നത് . സര്‍ക്കാര്‍ നാല്‍പ്പതിനായിരം ഡോസ് കോവിഡ് വാക്‌സിന്‍ വന്‍ലാഭത്തില്‍ സ്വകാര്യ ആശുപത്രികള്‍ക്ക് വിറ്റതായി അകാലിദള്‍ അധ്യക്ഷന്‍ സുഖ്ബിര്‍ ബാദലാണ് വ്യാഴാഴ്ച ആരോപണം ഉന്നയിച്ചത്.
വാക്‌സിന്‍ ഡോസ് ഒന്നിന് 400 രൂപയ്ക്ക് വാങ്ങിയ വാക്‌സിന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് ഡോസ് ഒന്നിന് 1,060 രൂപയ്ക്കാണ് വിറ്റതെന്നും ഒരോ ഡോസിലും 660 രൂപ ലാഭമുണ്ടാക്കിയെന്നും ബാദല്‍ വിമര്‍ശനം നടത്തി . സ്വകാര്യ ആശുപത്രികള്‍ വാക്‌സിന്‍ ഡോസിന് 1,560 രൂപയ്ക്കാണ് നല്‍കുന്നത്. ഇത്തരത്തില്‍ സ്വകാര്യ മേഖലയ്ക്ക് വാക്‌സിന്‍ നല്‍കുന്നത് കൃത്രിമക്ഷാമം സൃഷ്ടിക്കാനാണെന്നും വിഷയത്തില്‍ ഹൈക്കോടതി അന്വേഷണം വേണമെന്നും ബാദല്‍ ആവശ്യപ്പെട്ടു.
ഒരു കുടുംബത്തിന് ഒരു ഡോസ് വാക്‌സിനായി 6000 മുതല്‍ 9000 രൂപ വരെ ചെലവ് വരും. മൊഹാലിയില്‍ ഒരു ദിവസം 35,000 ഡോസ് വാക്‌സിന്‍ രണ്ടുകോടിയോളം രൂപയുടെ ലാഭത്തില്‍ വിറ്റതായും ബാദല്‍ ആരോപിച്ചു .ഒപ്പം സംസ്ഥാന ആരോഗ്യമന്ത്രിക്കെതിരെ കേസ് എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha