സിന്ധുരക്ഷക് തീപിടിത്തം; നാല് മൃതദേഹങ്ങള്‍ കണ്ടെത്തി
മുംബൈയില്‍ കഴിഞ്ഞ ദിവസം തീപിടിച്ച് മുങ്ങിയ നാവികസേനയുടെ മുങ്ങിക്കപ്പലായ ഐ.എന്‍.എസ് സിന്ധുരക്ഷകിലുണ്ടായിരുന്ന നാല് സൈനികരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞതിനാല്‍ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. ഇവരെ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധനയ്‌ക്കായി മൃതദേഹം കൊളാബയിലെ നാവികസേനാ ആശുപത്രിയായ ഐ.എന്‍.എച്ച്.എസ് അശ്വിനിയിലേക്ക് മാറ്റി.
അപകടസമയം മുതല്‍ നടത്തിയ വിശ്രമമില്ലാത്ത പ്രവര്‍ത്തനത്തിനൊടുവില്‍ ഇന്നു പുലര്‍ച്ചെയാണ് നാവികസേനയുടെ മുങ്ങല്‍ വിദഗ്‌ധര്‍ക്ക് കപ്പലിനുള്ളിലേക്ക് കടക്കാനായത്. തീപിടുത്തത്തെ തുടര്‍ന്നുണ്ടായ പൊട്ടിത്തെറിയില്‍ കപ്പലിന്റെ ഉള്ളില്‍ കാര്യമായ നാശനഷ്‌ടമുണ്ടായെന്നും അതിനാലാണ് കപ്പലിനകത്തേക്ക് കടക്കാനുള്ള ശ്രമങ്ങള്‍ കൂടുതല്‍ ദുഷ്‌കരമായതെന്നും നാവികസേന വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചു.
ഒരു സമയം ഒരു മുങ്ങല്‍ വിദഗ്‌ധന് മാത്രമാണ് കപ്പലിനുള്ളിലേക്കുള്ള പാത അവശിഷ്‌ടങ്ങള്‍ നീക്കി തെളിക്കാന്‍ കഴിയുക. അതുകൊണ്‌ടാണ് രക്ഷാപ്രവര്‍ത്തനത്തില്‍ കാലതാമസം നേരിടുന്നതെന്നും നാവികസേന വിശദീകരിച്ചു. ഇന്നു പുലര്‍ച്ചെയാണ് മുങ്ങല്‍ വിദഗ്‌ധര്‍ക്ക് കപ്പലിന്റെ രണ്ടാം കംപാര്‍ട്ട്‌മെന്റില്‍ കയറാന്‍ കഴിഞ്ഞത്. ഇതിനുള്ളില്‍ കുടുങ്ങിക്കിടന്ന മൃതദേഹങ്ങളാണ് പുറത്തെടുത്തത്.
അതേസമയം കപ്പലിലുണ്ടായിരുന്ന സൈനികരുടെ പേരുവിവരങ്ങള്‍ സേന പുറത്തുവിട്ടു. ലഫ്. കമാന്‍ഡര്‍ റാങ്കിലുള്ള മൂന്ന് ഓഫീസര്‍മാരുടെയും പതിനഞ്ചു നാവികരുടെയും പേരുവിവരങ്ങളാണ് സേന പുറത്തുവിട്ടത്. ഇവരില്‍ നാലുപേര്‍ മലയാളികളാണ്. ഇവരുടെ കുടുംബാംഗങ്ങളെ അപകട വിവരമറിയിച്ചശേഷം നാവികസേന കഴിഞ്ഞ ദിവസം തന്നെ മുംബൈയിലേക്ക് വിളിച്ചുവരുത്തിയിരുന്നു.
സംഭവത്തില്‍ നേവി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. നാലാഴ്‌ചകള്‍ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശം നല്‍കി.
https://www.facebook.com/Malayalivartha