പ്രധാനമന്ത്രി പുതിയ പാർലമെന്റ് മന്ദിരത്തിലേക്കെത്തി; ചടങ്ങുകൾ ആരംഭിച്ചു ; ദില്ലിയില്‍ കനത്ത സുരക്ഷ; സ്വകാര്യവാഹനങ്ങൾക്ക് 3 മണി വരെ നിയന്ത്രണമേർപ്പെടുത്തി; ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ലയും പൂജയില്‍ പങ്കെടുക്കുന്നുണ്ട്

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങുകൾ തുടങ്ങി. ഉദ്ഘാടന ചടങ്ങിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തി. ഗാന്ധി പ്രതിമയ്ക്കു മുന്നിൽ അദ്ദേഹം പുഷ്പാർച്ചന നടത്തി. പുതിയ മന്ദിരത്തിനു പുറത്ത് ഹോമം പുരോഗമിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റ് മന്ദിരത്തില്‍ എത്തിയതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. ചടങ്ങുകളുടെ ഭാഗമായ ഹോമം, പൂജ എന്നിവ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ ആരംഭിച്ചു. ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ലയും പൂജയില്‍ പങ്കെടുക്കുന്നുണ്ട്.ചടങ്ങില്‍ ആദ്യാവസാനം പ്രധാനമന്ത്രി പങ്കെടുക്കും. ഇരു ചേംബറുകളിലും പ്രധാന മന്ത്രി സന്ദർശിക്കും. ചെങ്കോൽ സ്പീക്കറുടെ ഇരിപ്പിടത്തിന് മുകളിൽ സ്ഥാപിക്കും.
ഉദ്ഘാടനത്തിന്റെ പ്രധാന ചടങ്ങുകള്‍ ഉച്ചയ്ക്ക് പന്ത്രണ്ടിന് ആരംഭിക്കും. സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എന്‍.ഡി.എ. സഖ്യകക്ഷികളടക്കം 25 പാര്‍ട്ടികള്‍ ചടങ്ങില്‍ പങ്കെടുക്കും. പ്രതിപക്ഷത്തെ 20 പാർട്ടികൾ ചടങ്ങു ബഹിഷ്കരിക്കും. ചടങ്ങ് ബഹിഷ്ക്കരിക്കുന്ന പ്രതിപക്ഷത്തിന് നേരെ ഭരണപക്ഷ നേതാക്കള്‍ വിമര്‍ശനം കടുപ്പിച്ചു. പ്രതിപക്ഷത്തിന്‍റെ ബഹിഷ്കക്കരണം രാജ്യത്തോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയും മന്ത്രി അനുരാഗ് താക്കൂറും അപലപിച്ചു. അഭിപ്രായ വ്യത്യാസങ്ങള്‍ ഒരു ദിവസത്തേക്ക് മാറ്റിവച്ച് ലോകം നാളെ ഉറ്റുനോക്കുന്ന ചടങ്ങില്‍ പ്രതിപക്ഷം പങ്കെടുക്കണമെന്ന് മക്കള്‍ നീതി മയ്യം അധ്യക്ഷനും നടനുമായ കമല്‍ഹാസന്‍ ആവശ്യപ്പെട്ടു.
സമരം ചെയ്യുന്ന ഗുസ്തിതാരങ്ങൾക്കൊപ്പം കർഷകസംഘടനകൾ മാർച്ച് നടത്തുമെന്നു പ്രഖ്യാപിച്ചതിനാൽ കനത്ത സുരക്ഷയാണു നഗരത്തിലൊരുക്കിയിരിക്കുന്നത്. ന്യൂഡൽഹി മേഖലയിൽ സ്വകാര്യവാഹനങ്ങൾക്ക് 3 മണി വരെ നിയന്ത്രണമേർപ്പെടുത്തി. പുലര്‍ച്ചെ അഞ്ചര മുതല്‍ ഗതാഗത നിയന്ത്രണം തുടങ്ങിയിരുന്നു.
https://www.facebook.com/Malayalivartha

























