ചരക്ക് ഗതാഗത കപ്പലുകൾക്ക് നേരെ ഡ്രോണാക്രമണങ്ങളും കടൽക്കൊള്ളക്കാരുടെ ഭീഷണിയും ശക്തമായതിന് പിന്നാലെ, ആറോളം യുദ്ധക്കപ്പലുകൾ കൂടി അറബിക്കടലിൽ വിന്യസിച്ച് ഇന്ത്യ...

ആറോളം യുദ്ധക്കപ്പലുകൾ കൂടി, അറബിക്കടലിൽ വിന്യസിച്ച് ഇന്ത്യ. അറബിക്കടലിന്റെ വടക്ക്-മധ്യ ഭാഗം മുതൽ ഏദൻ ഉൾക്കടൽ നീണ്ടു കിടക്കുന്ന മേഖലയിലേക്കാണ് സമുദ്ര സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യ യുദ്ധക്കപ്പലുകൾ അയച്ചത്. ഇതോടെ മേഖലയിൽ സുരക്ഷയ്‌ക്കായി വിന്യസിച്ചിരിക്കുന്ന കപ്പലുകളുടെ എണ്ണം പത്തായി. ചരക്കു ഗതാഗത കപ്പലുകൾക്ക് നേരെ ഡ്രോണാക്രമണങ്ങളും കടൽക്കൊള്ളക്കാരുടെ ഭീഷണിയും ശക്തമായതിന് പിന്നാലെയാണ് നീക്കം. കടൽപാതകളിൽ ഇത്തരത്തിലുള്ള ഭീഷണികൾ വ്യാപിച്ചതോടെയാണ് നാവികസേനയും അറബിക്കടലിൽ തങ്ങളുടെ സാന്നിദ്ധ്യം വർദ്ധിപ്പിക്കാൻ തീരുമാനിക്കുന്നത്.
മേഖലയിൽ നിരീക്ഷണവും പ്രതിരോധവും വർദ്ധിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഐഎൻഎസ് കൊൽക്കത്ത, ഐഎൻഎസ് കൊച്ചി, ഐഎൻഎസ് ചെന്നൈ, ഐഎൻഎസ് മോർമുഗാവ് എന്നീ ഗൈഡഡ്-മിസൈൽ ഡിസ്‌ട്രോയറുകളും, ഐഎൻഎസ് തൽവാർ, ഐഎൻഎസ് തർകാഷ് തുടങ്ങിയ മൾട്ടി റോൾ ഫ്രിഗേറ്റുകളും പുതുതായി വിന്യസിച്ചവയിൽ ഉൾപ്പെടുന്നു.
നാവികസേനയും ഇന്ത്യൻ കോസ്റ്റ് ഗാർഡും സംയുക്തമായി നിരീക്ഷണം ഏകോപിപ്പിക്കുന്നു. ഈ മാസം ആദ്യം എംവി ലീല നോർഫോക്ക് എന്ന വ്യാപാരക്കപ്പലിന് നേരെയുണ്ടായ ആക്രമണശ്രമം ഐഎൻഎസ് ചെന്നൈയും അതിലെ കമാൻഡോസും ചേർന്ന് തടഞ്ഞിരുന്നു. കപ്പലിലെ 21 ജീവനക്കാരെ സുരക്ഷിതരാക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ കുറേ വർഷങ്ങളായി ഏദൻ ഉൾക്കടലിൽ കടൽക്കൊള്ളക്കാരെ തടയുന്നതിനായി ഇന്ത്യൻ യുദ്ധക്കപ്പലുകൾ തുടർച്ചയായി പട്രോളിംഗ് നടത്തുന്നുണ്ട്.
2008 ഒക്ടോബർ മുതൽ 110ഓളം യുദ്ധക്കപ്പലുകളെ ഇത്തരത്തിൽ വിന്യസിച്ചിരുന്നു. തുടര്‍ന്ന് പ്രദേശം ‘അത്യപകടകരമല്ല’ എന്ന് ഐക്യരാഷ്ട്രസംഘടന കഴിഞ്ഞ ജനുവരിയില്‍ പ്രഖ്യാപിച്ചു. സേനകള്‍ അയഞ്ഞതോടെ പ്രദശത്ത് വീണ്ടും റാഞ്ചൽഭീഷണി തലപൊക്കി. കഴിഞ്ഞ മൂന്നുമാസത്തിനിടെ അറബിക്കടൽ, ചെങ്കടൽ മേഖലയിൽനിന്ന് രണ്ടുകപ്പലുകളാണ് അക്രമികൾ റാഞ്ചിയത്. ചരക്കുകപ്പല്‍ ഇന്ത്യന്‍ നാവികസേന മോചിപ്പിച്ചതിനുപിന്നാലെ ‘ഭാരത് മാതാ കീ ജയ്’ വിളിച്ച് ആഹ്ലാദംപ്രകടിപ്പിച്ച് കപ്പലിലെ ജീവനക്കാര്‍. ഇതിന്റെ വീഡിയോദൃശ്യങ്ങൾ ശനിയാഴ്ച പുറത്തുവന്നു.
കപ്പൽ സുരക്ഷിതമാക്കിയ ഇന്ത്യന്‍ നാവികസേനയ്ക്ക് നന്ദിയറിയിക്കുന്നതായി ജീവനക്കാര്‍ വ്യക്തമാക്കി. കപ്പലിലെ 21 ജീവനക്കാരിൽ 15 പേർ ഇന്ത്യക്കാരാണ്. കടല്‍രക്ഷാദൗത്യങ്ങളില്‍ ഏറെ നിര്‍ണായക പങ്ക് വഹിക്കുന്നത് ‘മാര്‍ക്കോസ്’ എന്ന മറൈൻ കമാൻഡോ വിഭാഗമാണ്. കൊച്ചി നാവികസേനാ താവളത്തിലെ ഡൈവിങ് സ്കൂളിലാണ് ‘മാര്‍ക്കോസ്’ കമാൻഡോകളുടെ പ്രധാന പരിശീലനം. ലോകത്തിലെ ഏറ്റവും മികച്ച പത്ത് കമാൻഡോ വിഭാഗങ്ങളില്‍ ഒന്നായിട്ടാണ് ഇന്ത്യൻ നാവികസേനയുടെ ‘മാര്‍ക്കോസ്’ വിലയിരുത്തപ്പെടുന്നത്.
https://www.facebook.com/Malayalivartha























