ഇറാന്-ഇസ്രയേല്‍ നേര്‍ക്കുനേര്‍ ഏഴ് പതിറ്റാണ്ടിലേറെ നീണ്ട ബന്ധം.. അവസാനിക്കുന്നത് മൂന്നാം ലോക മഹായുദ്ധത്തിലോ?
ഗാസയ്ക്കുമേല്‍ ഇസ്രയേലിന്റെ സൈനിക അധിനിവേശം തുടരുന്നതിനിടെയാണ് ഇറാനും ഇസ്രയേലും തമ്മിലുള്ള അസ്വാരസ്യം പുതിയ തലത്തിലേക്ക് കടന്നിരിക്കുന്നത്. പരസ്പരം വെല്ലുവിളിച്ച് അകലം പാലിച്ചിരുന്ന ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കഴിഞ്ഞ ദിവസങ്ങളില്‍ നേരിട്ടുള്ള സംഘര്‍ഷത്തിന്റെ വക്കിലെത്തി. എന്നാല്‍ ഏപ്രില്‍ 14ന് ഇറാന്‍ നടത്തിയ അപ്രതീക്ഷിത ആക്രമണത്തോട് ഇസ്രയേല്‍ പ്രതികരിച്ചു തുടങ്ങിയതോടെ ലോകം ഇപ്പോൾ മറ്റൊരു യുദ്ധഭീഷണിയിലാണ് .ഇറാനിലെ ഇസ്ഫഹൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം തുടങ്ങിക്കഴിഞ്ഞു
സ്ഫോടന വാർത്തക്ക് പിന്നാലെ ഇറാൻ തലസ്ഥാനമായ തെഹ്റാൻ, ഇസ്ഫഹൻ, ഷിറാസ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയെന്ന് വാർത്ത ഏജൻസിയായ ഇർന റിപ്പോർട്ട് ചെയ്തു.ഇറാന്റെ ഡ്രോണാക്രമണത്തിന് ഇസ്രായേൽ മറുപടി നൽകിയെന്ന റിപ്പോർട്ടുകൾ മിഡിൽ ഈസ്റ്റിൽ സംഘർഷ സാധ്യത വർധിപ്പിക്കുമെന്നാണ് ആശങ്ക. നേരത്തെ സിറിയയിലെ എംബസി ആക്രമണത്തിന് മറുപടിയായാണ് ഇറാൻ ഇസ്രായേലിൽ ഡ്രോണാക്രമണം നടത്തിയത്.
ഇറാന്റെ ആക്രമണത്തിന് പിന്നാലെ തിരിച്ചടിയുണ്ടാവുമെന്ന് ഇസ്രായേൽ അറിയിച്ചിരുന്നു. അതേസമയം, ഇരുരാജ്യങ്ങളോടും സംയമനം പാലിക്കാൻ നിർദേശിച്ച് വിവിധ രാജ്യങ്ങൾ രംഗത്തെത്തിയിരുന്നു. ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിന് മണിക്കൂറുകള്‍ക്കകം ഇസ്രയേല്‍ മറുപടി നല്‍കിയിരുന്നു. എന്നാൽ ഇറാന്റെ കാര്യത്തിൽ അത്തരമൊരു ഉടൻ മറുപടി ഇസ്രയേലിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല
മുന്നൂറോളം ഡ്രോണുകളും ഡസന്‍ കണക്കിന് മിസൈലുകളുമായിയുരുന്നു ഇസ്രയേലിനെ ലക്ഷ്യമിട്ട് ഇറാന്‍ തൊടുത്തുവിട്ടത്. ആക്രമണം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇതിനോട് പ്രതികരിക്കാന്‍ അതേ ഭാഷയിൽ ഇസ്രയേല്‍ തയ്യാറായിട്ടില്ല. എന്നാൽ തക്കതായ മറുപടി നൽകുമെന്ന് ആവർത്തിക്കുന്നുമുണ്ട്. എന്താണ് ഇസ്രയേലിന്റെ ഈ സമീപനത്തിനു പിന്നില്‍? എന്തായിരിക്കും ഇസ്രയേലിന്റെ പദ്ധതി? ചോദ്യങ്ങള്‍ നിരവധി ബാക്കിയാണ്.
ഇറാന് മറുപടി നല്കണമെന്നുള്ളത് ലോകത്തെ ഏറ്റവും ശക്തമായ സൈനികശക്തികളിലൊന്ന് എന്ന് വിശേഷണമുള്ള ഇസ്രയേലിനെ സംബന്ധിച്ച് അഭിമാനപ്രശ്നമാണ്.. എന്നാല്‍ അത്ര എളുപ്പം ഒരു തിരിച്ചടി ഇസ്രായലിനെ സംബന്ധിച്ചിടത്തോളം സാധ്യമല്ലെന്നാണ് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. ഇസ്രയേലിലേക്ക് ഇറാന്‍ തൊടുത്തുവിട്ട മുന്നൂറോളം വരുന്ന ഡ്രോണുകളുടെയും മിസൈലുകളുടെയും ഭൂരിഭാഗവും നിര്‍വീര്യമാക്കിയത് അമേരിക്കയും ബ്രിട്ടനുമാണ്.
എന്നാൽ ഒരു പ്രത്യാക്രമണം ഇസ്രയേലിന്റെ ഭാഗത്ത് നിന്നുണ്ടായാൽ കനത്ത തിരിച്ചടി പ്രതീക്ഷിക്കണമെന്ന് ഇറാന്റെ മുന്നറിയിപ്പുകൂടി ലോകത്തിനു മുന്നിലുണ്ട്. അതായത് പശ്ചിമമേഷ്യ മറ്റൊരു യുദ്ധത്തിനുകൂടി സാക്ഷ്യംവഹിക്കേണ്ടിവരുമെന്ന് ചുരുക്കം.ഇറാനും ഇസ്രയേലും തമ്മിലുള്ള ബന്ധത്തിന്റെ ചരിത്രം ഏഴ് പതിറ്റാണ്ടിലേറെക്കാലം നീണ്ടതാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ 1947 മുതല്‍ 1953 വരെയുള്ള തുടക്ക കാലഘട്ടം, 1953 മുതല്‍ 1979 വരെ പഹ്ലവി രാജവംശത്തിന്റെ സമയത്തെ സൗഹൃദകാലഘട്ടം, 1979-ലെ ഇറാനിയന്‍ വിപ്ലവത്തിന് ശേഷം മുതല്‍ 1990 വരെയുള്ള മോശമായ കാലഘട്ടം, 1991-ലെ ഗള്‍ഫ് യുദ്ധത്തിന് ശേഷമുള്ള തുറന്ന ശത്രുതയുടെ കാലയളവ് എന്നിങ്ങനെ നാലായി വിഭജിക്കാം. 1947-ല്‍ ബ്രിട്ടീഷ് ഭരണം അവസാനിച്ചതിനുശേഷം പലസ്തീന്‍ പ്രശ്നത്തിന് പരിഹാരം കാണാന്‍ ഐക്യരാഷ്ട്രസഭ രൂപീകരിച്ച പ്രത്യേക സമിതിയിലെ 11 അംഗങ്ങളില്‍ ഒന്നായിരുന്നു ഇറാന്‍.
1948-ലെ ഒന്നാം അറബ്-ഇസ്രയേല്‍ യുദ്ധത്തിന് പിന്നാലെ യു.എന്‍. അംഗീകരിച്ചതിനേക്കാള്‍ കൂടുതല്‍ പ്രദേശം ഇസ്രയേല്‍ പിടിച്ചെടുത്തു. ഇതോടെ ആ വര്‍ഷം ഐക്യരാഷ്ട്രസഭയിലേക്കുള്ള ഇസ്രയേലിന്റെ പ്രവേശനത്തിനെതിരെ ഇറാനും വോട്ട് ചെയ്തു. പക്ഷേ പിന്നീട് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടു. 1950 മാര്‍ച്ച് 14-ന് ഇറാന്‍ ഇസ്രയേലിനെ അംഗീകരിച്ചു. തുര്‍ക്കിക്ക് പിന്നാലെ ഇസ്രയേലിനെ പരമാധികാര രാഷ്ട്രമായി അംഗീകരിച്ച രണ്ടാമത്തെ മുസ്ലീം ഭൂരിപക്ഷ രാജ്യമായിരുന്നു ഇറാന്‍.
1952 മുഹമ്മദ് മൊസാദ്ദെഗ് ഇറാന്റെ പ്രധാനമന്ത്രിയായതിനുശേഷം സ്ഥിതി മാറി. പാശ്ചാത്യ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് ഇസ്രയേലുമായുള്ള ബന്ധം മൊസാദ്ദെഗ് വിച്ഛേദിച്ചു. 1953-ല്‍ അമേരിക്കയുടേയും ബ്രിട്ടന്റെയും പിന്തുണയോടെ ഇറാനിയന്‍ സൈന്യം മൊസാദ്ദെഗിനെ അട്ടിമറിച്ചു. പാശ്ചാത്യ അനുകൂല നേതാവ് മുഹമ്മദ് റെസ പഹ്ലവി വീണ്ടും ഇറാന്റെ ഷാ ആയി. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും മെച്ചപ്പെട്ടു. ആയുധങ്ങളുടെയും രഹസ്യാന്വേഷണത്തിന്റെയും കാര്യത്തിലടക്കം സഹകരണം ശക്തമായി. ഇറാന്‍ ഇസ്രയേലില്‍ നിന്ന് വന്‍തോതില്‍ ആയുധങ്ങള്‍ വാങ്ങുകയും പെട്രോളിയം കയറ്റുമതി ചെയ്യുകയും ചെയ്തു.
ഭരണകൂടം ഇസ്രയേലിന് അനുകൂലമായിരുന്നുവെങ്കിലും ഇറാനിയന്‍ ജനത പൊതുവില്‍ പലസ്തീനികളോട് അനുഭാവമുള്ളവരായിരുന്നു. അവര്‍ പലസ്തീനികള്‍ക്ക് സംഭാവന നല്‍കിയിരുന്നു . 1970-ഓടെ, അത്തരം ധനസഹായ ശ്രമങ്ങള്‍ തടയാന്‍ ഇറാനിയന്‍ സര്‍ക്കാര്‍ ശ്രമിച്ചു. 1967-ലെ ആറ് ദിവസത്തെ യുദ്ധത്തിന് ശേഷം ഇറാനിയന്‍ എണ്ണ വലിയ തോതില്‍ ഇസ്രയേലിലേക്ക് ഒഴുകി. ഇസ്രയേലി-ഇറാനിയന്‍ സംയുക്ത സംരംഭമായ എയ്‌ലാറ്റ്-അഷ്‌കെലോണ്‍ പൈപ്പ് ലൈന്‍ വഴിയാണ് ഇറാനിയന്‍ എണ്ണ യൂറോപ്യന്‍ വിപണികളിലേക്ക് കയറ്റി അയച്ചത്. ഇസ്രയേല്‍ നിര്‍മാണ സ്ഥാപനങ്ങളും എന്‍ജിനീയര്‍മാരും ഇറാനില്‍ സജീവമായതോടെ രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരം ഉണര്‍ന്നു. ഇസ്രയേലി ദേശീയ വിമാനക്കമ്പനിയായ എല്‍അല്‍ ടെല്‍-അവീവിനും ടെഹ്‌റാനുമിടയില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ നടത്തി. ഇരുരാജ്യങ്ങളും സൈനിക സഹകരണവും പദ്ധതികളും പക്ഷെ രഹസ്യമായി സൂക്ഷിച്ചിരുന്നു. 1970-കളുടെ അവസാനത്തില്‍ നയതന്ത്രബന്ധം വഷളാകുന്നതിന് മുമ്പ് ഇസ്രയേലിന് ടെഹ്‌റാനില്‍ ഒരു സ്ഥിരം പ്രതിനിധി സംഘവും ഉണ്ടായിരുന്നു.
1979-ലെ ഇസ്ലാമിക വിപ്ലവത്തിനും പല്ലവി രാജവംശത്തിന്റെ പതനത്തിനും പിന്നാലെയാണ് ഇറാന്‍- ഇസ്രയേല്‍ ബന്ധം തകരുന്നത്. ഷാ മുഹമ്മദ് റെസ പഹ്ലവിയെ അട്ടിമറിക്കുകയും അയത്തൊള്ള റുഹൊള്ള ഖൊമേനി ഇറാനില്‍ ഇസ്ലാമിക് റിപ്പബ്ലിക് സ്ഥാപിക്കുകയും ചെയ്തതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ശത്രുത ആരംഭിച്ചു. റുഹൊള്ള ഖൊമേനി ഇറാന്റെ പരമോന്നത നേതാവാകുന്നതിന് മുമ്പ് തന്നെ പല്ലവി രാജവംശത്തിന് ഇസ്രയേലുമായുള്ള ബന്ധത്തെ അദ്ദേഹം വിമര്‍ശിച്ചിരുന്നു.
1979 ഫെബ്രുവരി 19-ന്, ഇസ്ലാമിക വിപ്ലവം നടന്ന് ഒരാഴ്ചയ്ക്ക് ശേഷം ഇറാന്‍ ഇസ്രയേലുമായുള്ള ബന്ധം പൂര്‍ണമായും വിച്ഛേദിച്ചു. ഇസ്രയേലിനെ ഒരു രാഷ്ട്രമായി അംഗീകരിച്ചത് പിന്‍വലിക്കുകയും ഇസ്രയേലുമായുള്ള എല്ലാ നയതന്ത്രപരവും വാണിജ്യപരവും മറ്റ് ബന്ധങ്ങളും അവസാനിപ്പിക്കുകയും ചെയ്തു. ഇസ്രയേലി പാസ്‌പോര്‍ട്ടുകള്‍ സ്വീകരിക്കുന്നത് അവസാനിപ്പിച്ചു. ഇറാന്റെ പാസ്‌പോര്‍ട്ടുകള്‍ കൈവശമുള്ളവര്‍ക്ക് 'അധിനിവേശ പലസ്തീനിലേക്ക്' യാത്ര ചെയ്യുന്നത് വിലക്കി. ടെഹ്‌റാനിലെ ഇസ്രയേല്‍ എംബസി അടച്ച് പി.എല്‍.ഒയ്ക്ക് കൈമാറുകയും ചെയ്തു.
ഇസ്ലാമിക വിപ്ലവത്തിന് പിന്നാലെ പലസ്തീന്‍ നേതാവ് യാസര്‍ അറാഫത്ത് ഇറാന്‍ സന്ദര്‍ശിച്ചു. പലസ്തീനെ പിന്തുണച്ച് ആയിരക്കണക്കിന് ഇറാനികള്‍ അദ്ദേഹത്തെ ഊഷ്മളമായി സ്വീകരിച്ചു. ഇറാന്‍-ഇറാഖ് യുദ്ധസമയത്ത് അറാഫത്ത് , സദ്ദാം ഹുസൈനെ പിന്തുണച്ചതോടെ ഈ ബന്ധത്തിലും ഇടിവ് സംഭവിച്ചു.
ഇറാന്, ഇറാഖി സൈന്യത്തെ നേരിടാന്‍ ആയുധങ്ങള്‍ ആവശ്യമായിരുന്നതിനാൽ ഇസ്രയേല്‍ വിരുദ്ധത പിന്തുടരുമ്പോഴും ആയുധത്തിനായി ഇറാൻ ഇസ്രയേലിനെ ആശ്രയിച്ചു. 1980 മുതല്‍ 1988 വരെയുള്ള ഇറാന്‍-ഇറാഖ് യുദ്ധത്തില്‍ ഇസ്രയേല്‍ ഇറാന് പിന്തുണ നല്‍കി. ഇറാഖിന്റെ ആണവായുധ പദ്ധതിയുടെ കേന്ദ്ര ഘടകമായിരുന്ന ഒസിറാക്ക് ആണവ റിയാക്ടര്‍ ബോംബിട്ട് തകര്‍ത്ത് ഇസ്രയേല്‍ ഇറാന്റെ യുദ്ധശ്രമത്തിന് നേരിട്ട് പിന്തുണ നല്‍കി. 1980-കളില്‍ അമേരിക്കയുടെ മൗനാനുവാദത്തോടെ, ഇസ്രയേല്‍ ഇറാന് ഏകദേശം രണ്ട് ബില്യണ്‍ യുഎസ് ഡോളറിന്റെ ആയുധങ്ങളാണ് നല്‍കിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള രഹസ്യസഹകരണം അവിടെയും അവസാനിച്ചില്ല. 1985-നും 1986-നും ഇടയില്‍ അമേരിക്കയില്‍ നിന്ന് ഇറാനിലേക്കുള്ള ആയുധ കയറ്റുമതി സുഗമമാക്കുന്നതില്‍ ഇസ്രയേല്‍ നിര്‍ണായക പങ്ക് വഹിച്ചു.
അറഫാത്ത് ഇസ്രയേലിനെ അംഗീകരിക്കുകയും ഓസ്ലോ ഉടമ്പടിയില്‍ ഒപ്പുവെക്കുകയും ചെയ്തതോടെ പി.എല്‍.ഒയുടെ ഇറാനുമായുള്ള ബന്ധത്തിലും ഉലച്ചില്‍ സംഭവിച്ചു. ഇതോടെ പലസ്തീനിലും ലെബനനിലും പുതിയ ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ സൃഷ്ടിക്കാനും നിലവിലുള്ളവയ്ക്ക് കൂടുതല്‍ പിന്തുണ നല്‍കാനും ഇറാന്‍ ശ്രമം തുടങ്ങി. ഇസ്രയേലിനെ പ്രതിരോധിക്കാന്‍ പലസ്തീനിലെയും ലെബനനിലെയും പുതിയ ശക്തികളുമായി ചേര്‍ന്ന് ഇറാന്‍ പ്രവര്‍ത്തിച്ചു. ഇറാനിയന്‍ വിപ്ലവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് 1982-ല്‍ ലെബനനില്‍ സ്ഥാപിതമായ ഷിയാ സംഘടനയായ ഹിസ്ബുള്ള ഇറാന്റെ പ്രധാന സഖ്യകക്ഷിയായിരുന്നു.
പലസ്തീനില്‍ ഉയര്‍ന്നുവന്ന ഹമാസിനും ഇറാന്‍ വലിയ പിന്തുണ നല്‍കി. ഇതോടെ ഇറാന്‍ ഹമാസിന്റെ പ്രാഥമിക സൈനിക-സാമ്പത്തിക പങ്കാളിയായി. അവര്‍ ഇറാന്റെ ധനസഹായത്തോടെയും പിന്തുണയോടെയും സായുധ പോരാട്ടം ആരംഭിച്ചു. ഇറാന്‍ സര്‍ക്കാരിനെ എതിര്‍ക്കുന്ന വിവിധ ഗ്രൂപ്പുകളെ ഇസ്രയേലും പിന്തുണച്ചു
1970-കളുടെ മധ്യത്തോടെ ആണവോര്‍ജ്ജം വികസിപ്പിക്കാന്‍ ഇറാനിലെ അന്നത്തെ ഷാ ഭരണകൂടം തീരുമാനിച്ചിരുന്നു. . പക്ഷെ ഇസ്രായേൽ ഇത് എതിർത്തിരുന്നു 1977-ല്‍ നൂതന മിസൈല്‍ സംവിധാനങ്ങള്‍ വികസിപ്പിക്കാന്‍ ഇരു രാജ്യങ്ങളും ധാരണയിലെത്തി , പക്ഷേ ഇസ്ലാമിക വിപ്ലവത്തോടെ ഇത് നടപ്പിലായില്ല
1990-കളുടെ മധ്യത്തിൽ ആണവ പദ്ധതി റഷ്യന്‍ സഹായത്തോടെആരംഭിക്കാൻ ഇറാന്‍ തീരുമാനിച്ചു . ഇസ്രയേലിന് ആണവായുധങ്ങള്‍ ഉണ്ടെന്നാണ് പരക്കെ വിശ്വസിക്കപ്പെടുന്നത്. 1968-ലെ ആണവനിര്‍വ്യാപന ഉടമ്പടിയില്‍ (എന്‍.പി.ടി) ഒപ്പുവെച്ചിട്ടില്ലാത്തതിനാല്‍ ഇസ്രയേല്‍ പരിശോധനയ്ക്ക് വിധേയമല്ല. ഇറാനാകട്ടെ എന്‍.പി.ടിയിലും അതിന്റെ സുരക്ഷാ കരാറിലും ഒപ്പുവച്ച രാജ്യമാണ്. കൂടാതെ അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ (ഐഎഇഎ) പരിശോധനകള്‍ക്ക് വിധേയവുമാണ്.
2000-കളുടെ തുടക്കത്തില്‍, ഇറാന്‍ ആണവപോര്‍മുന വഹിക്കാന്‍ ശേഷിയുള്ള ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലുകള്‍ വികസിപ്പിക്കാന്‍ ആരംഭിച്ച തോടെ പിരിമുറുക്കം ഉയര്‍ന്നു. 2005-ല്‍ തീവ്ര യാഥാസ്ഥിതികനായ മഹ്‌മൂദ് അഹമ്മദി നെജാദ് ഇറാന്റെ പ്രസിഡന്റായതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉലഞ്ഞു . ഇറാനെ ഒരിക്കലും ആണവായുധം വികസിപ്പിക്കാന്‍ അനുവദിക്കില്ലെന്ന ഇസ്രയേലിന്റെ പ്രഖ്യാപനം പ്രശ്നം രൂക്ഷമാക്കി. ഇറാന്റെ ആണവ- സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ നിരവധി അട്ടിമറി ആക്രമണങ്ങള്‍ ഇസ്രയേല്‍ നടത്തി.
2000-കളില്‍ ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ വന്‍നാശം വിതച്ച സ്റ്റക്സ്നെറ്റ് മാല്‍വെയറിന് പിന്നില്‍ ഇസ്രയേലും യുഎസുമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇറാന്റെ ആണവായുധ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്ന മുഹ്സിന്‍ ഫക്രിസാദെയെ 2020-ല്‍ പിക്കപ്പ് ട്രക്കിന്റെ പിന്നില്‍ ഘടിപ്പിച്ച സാറ്റലൈറ്റ് നിയന്ത്രിത മെഷീന്‍ ഗണ്‍ ഉപയോഗിച്ച് കൊലപ്പെടുത്തിയതിന് പിന്നിലും ഇസ്രയേലാണെന്നാണ് കരുതപ്പെടുന്നത്. മറുവശത്ത്, ഇസ്രയേലിന്റെ ഉടമസ്ഥതയിലുള്ള എണ്ണക്കപ്പലുകള്‍ക്ക് നേരെ നിരവധി ഡ്രോണ്‍ ആക്രമണങ്ങളും സൈബര്‍ ആക്രമണങ്ങളും ഇറാന്‍ നടത്തി. കഴിഞ്ഞ വര്‍ഷം ഹൈപ്പര്‍ സോണിക് മിസൈലും ഇറാന്‍ പരീക്ഷിച്ചു.
ഗാസ മുനമ്പില്‍ ഹമാസിനെതിരേ യുദ്ധം ആരംഭിച്ചതിന് പിന്നാലെ ലെബനനിലെയും സിറിയയിലെയും ഇറാന്‍ അനുകൂല കേന്ദ്രങ്ങള്‍ക്കെതിരേ ഇസ്രയേല്‍ ആക്രമണം ശക്തമാക്കി. ഏപ്രില്‍ ആദ്യം സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിലെ ഇറാനിയന്‍ കോണ്‍സുലേറ്റ് കെട്ടിടത്തിന് നേരെ ഇസ്രയേല്‍ വ്യോമാക്രമണം നടത്തി. മേഖലയില്‍ ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ മിസൈലുകള്‍ വര്‍ഷിക്കുകയായിരുന്നു. ആക്രമണത്തില്‍ ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡിലെ ഏഴ് ഉന്നത അംഗങ്ങള്‍ ഉള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ടു. സംഭവത്തെക്കുറിച്ച് ഇസ്രയേല്‍ പ്രതികരിച്ചില്ലെങ്കിലും ഇറാനും സിറിയയും റഷ്യയും ആക്രമണത്തിന് ഇസ്രയേലിനെ കുറ്റപ്പെടുത്തി. എന്തു വിലകൊടുത്തും ഇസ്രയേലിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാനും ഇറാന്റെ പിന്തുണയുള്ള ലബനീസ് ഗ്രൂപ്പായ ഹിസ്ബുല്ലയും മുന്നറിയിപ്പു നല്‍കി. ഡമാസ്‌കസ് കോണ്‍സുലേറ്റ് ബോംബ് സ്ഫോടനത്തിന് പ്രതികാരമായി വിദേശത്തുള്ള ഇസ്രയേല്‍ കേന്ദ്രങ്ങള്‍ക്കെതിരേ തിരിച്ചടിക്കുമെന്ന് ഇറാന്‍ നേതൃത്വം പ്രതിജ്ഞയെടുത്തു.
https://www.facebook.com/Malayalivartha