എബോള...ജാഗ്രത ശക്തമാക്കി കേരളം വിദേശത്തുനിന്ന് എത്തുന്നവര്‍ക്ക് 21 ദിവസം നിരീക്ഷണം എബോള വീണ്ടുമെത്തുമ്പോൾ

മധ്യആഫ്രിക്കയിൽ വീണ്ടുമുണ്ടായ എബോള വൈറസ് വ്യാപനം ലോകാരോഗ്യരംഗത്തെ ആശങ്കയിലാഴ്‌ത്തുകയാണ്. കോംഗോയിലും അയൽരാജ്യമായ ഉഗാണ്ടയിലുമായി പൊട്ടിപ്പുറപ്പെട്ട പകർച്ചവ്യാധി തടയാൻ ലോകാരോഗ്യ സംഘടന അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. 2014-ലും 2019ലും എബോളയ്ക്കെതിരെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഡൽഹിയിൽ നടത്താനിരുന്ന ഇന്ത്യ–ആഫ്രക്ക ഉച്ചകോടിയും മാറ്റിവച്ചു. മരണനിരക്ക് കൂടുതലുള്ള ഈ രോഗം അതിവേഗം വ്യാപിക്കാനുള്ള സാധ്യതയുള്ളതിനാൽ ലോകരാജ്യങ്ങൾ ജാഗ്രത ശക്തമാക്കി. ഇത്തവണ രോഗം ആദ്യം സ്ഥിരീകരിച്ചതും രോഗവ്യാപനം കൂടുതലായി കണ്ടെത്തിയിരിക്കുന്നതും കോംഗോയിലെ കിഴക്കൻ പ്രവിശ്യയായ ഇറ്റൂരിയിലെ ഖനന മേഖലയിലാണ്. എബോളയുടെ ബുന്ദിബുഗ്യോ (Bundibugyo) എന്ന വകഭേദമാണ് സ്ഥിരീകരിച്ചത്.
വിദേശ രാജ്യങ്ങളില്‍ എബോള വ്യാപനം ശക്തമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി ആരോഗ്യവകുപ്പ്. ലോകാരോഗ്യ സംഘടനയും കേന്ദ്രസര്‍ക്കാരും നിര്‍ദേശിക്കുന്ന രാജ്യങ്ങളില്‍നിന്ന് കേരളത്തിലെത്തുന്ന യാത്രക്കാരെ 21 ദിവസംവരെ ആരോഗ്യനിരീക്ഷണത്തില്‍ പാര്‍പ്പിക്കാനാണ് തീരുമാനം.
നിലവില്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, സൗത്ത് സുഡാന്‍ എന്നീ രാജ്യങ്ങളിലാണ് എബോള രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഈ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലെത്തുന്നവര്‍ പ്രത്യേക ആരോഗ്യനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. സംസ്ഥാന ദ്രുതകര്‍മസമിതി യോഗത്തില്‍ നിലവില്‍ ഇന്ത്യയില്‍ എബോള റിപോര്‍ട്ട് ചെയ്തിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വിലയിരുത്തി. യോഗത്തിന് അധ്യക്ഷത വഹിച്ചത് കെ മുരളീധരന്‍ ആയിരുന്നു.
പനി, ക്ഷീണം, തലവേദന, പേശീവേദന, ഛര്‍ദി, വയറിളക്കം, തൊണ്ടവേദന, രക്തസ്രാവം തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നവര്‍ വിമാനത്താവളങ്ങിലെ ആരോഗ്യവിദഗ്ദരെ ഉടന്‍ അറിയിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. എബോള സ്ഥിരീകരിച്ചവരുമായി അല്ലെങ്കില്‍ സംശയിക്കുന്നവരുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവരും വിവരം അറിയിക്കണം. കേരളത്തിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. ആവശ്യമായവര്‍ക്ക് ഐസൊലേഷന്‍ സൗകര്യത്തോടുകൂടിയ തീവ്രപരിചരണ സംവിധാനങ്ങളും ഒരുക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അണുബാധ നിയന്ത്രണം, പിപിഇ കിറ്റുകളുടെ ശരിയായ ഉപയോഗം, ചികില്‍സ പ്രോട്ടോക്കോളുകള്‍, രോഗികളുടെ തീവ്രപരിചരണം തുടങ്ങിയ മേഖലകളില്‍ പ്രത്യേക പരിശീലനം ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
യോഗത്തില്‍ ആരോഗ്യവകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ ഖോബ്രഗഡെ, ദേശീയാരോഗ്യദൗത്യം സംസ്ഥാന ഡയറക്ടര്‍ രാഹുല്‍കൃഷ്ണ ശര്‍മ, ആയുഷ് മിഷന്‍ ഡയറക്ടര്‍ ഡോ. സജിത്കുമാര്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ ജെ റീന, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. വിശ്വനാഥന്‍ എന്നിവര്‍ പങ്കെടുത്തു.
ഡി.ആർ.കോംഗോയിലെ എബോള വ്യാപനത്തിൽ ലോകാരോഗ്യസംഘടന ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇപ്പാഴിതാ കോംഗോയിൽ എബോള ബാധിതരെ ചികിത്സിക്കുന്ന ആരോഗ്യകേന്ദ്രത്തിന് പ്രതിഷേധക്കാർ തീയിട്ട വാർത്തയാണ് പുറത്തുവരുന്നത്. രണ്ട് ആശുപത്രി ടെന്റുകൾ കത്തിനശിച്ചതായി സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു
പ്രതിവിധികളില്ലാതെ എബോള വലിയ രീതിയിൽ പടർന്ന് പിടിച്ചതോടെയാണ് സംഭവം. മരിച്ച വ്യക്തിയുടെ മൃതദേഹം വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളാണ് അക്രമത്തിൽ കലാശിച്ചത്.
റ്വാംപാര ആശുപത്രിയിൽ എബോള ബാധിച്ച് മരിച്ച യുവാവിന്റെ മൃതദേഹം കൊണ്ടുപോകാൻ ബന്ധുക്കൾ ശ്രമംനടത്തിയതിനു പിന്നാലെയാണ് പ്രദേശത്ത് സംഘർഷമുണ്ടായത്. ബലംപ്രയോഗിച്ച് മൃതദേഹം കൊണ്ടുപോകാൻ ശ്രമിക്കുന്നതിനെ ആശുപത്രി അധികൃതർ ചെറുത്തതോടെ കുടുംബാംഗങ്ങൾ ആശുപത്രി ടെന്റുകളിലേക്ക് വസ്തുക്കൾ വലിച്ചെറിയുകയും ഇത് തീപിടുത്തത്തിന് കാരണമാവുകയുമായിരുന്നു.
ആരോഗ്യ പ്രവർത്തകർക്ക് നേരെയും എബോള പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേരെയും പ്രദേശവാസികൾക്കിടയിൽ നിലനിൽക്കുന്ന കടുത്ത അവിശ്വാസവും ദേഷ്യവുമാണ് ഈ സംഭവം വ്യക്തമാക്കുന്നത്.
ആരോഗ്യകേന്ദ്രങ്ങളേക്കുറിച്ച് വരുന്ന തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതാണ് ഇത്തരം സംഭവങ്ങളിലേക്ക് നയിക്കുന്നതെന്ന് അധികൃതർ കരുതുന്നത്. ഇറ്റൂരി പ്രവിശ്യയിലെ പലയാളുകളും "എബോള ഒരു നുണയാണ്" എന്ന് വിശ്വസിക്കുന്നവരാണെന്ന് കോംഗോയിലെ A2RC രാഷ്ട്രീയ പാർട്ടിയുടെ നേതാവ് ലൂക് മാംബെലെ സിഎൻഎന്നിനോട് പറഞ്ഞു. എന്താണ് യഥാർഥത്തിൽ സംഭവിക്കുന്നതെന്ന അവേബാധം പലർക്കും ലഭിച്ചിട്ടില്ല. എബോള വെള്ളക്കാരന്റെ കണ്ടെത്തലാണെന്നും യഥാർഥമല്ലെന്നും കരുതുന്നവരുണ്ടെന്നും മാംബെലെ പറഞ്ഞു.
രോഗബാധിതരുടെ ശവസംസ്കാര ചടങ്ങുകൾ സുരക്ഷാമാനദണ്ഡങ്ങൾ മുൻനിർത്തിയല്ലെങ്കിൽ അതും രോഗവ്യാപനത്തിന്റെ വ്യാപ്തി കൂട്ടുമെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പുണ്ടായിരുന്നു.
ഇറ്റൂരി പ്രവിശ്യയിലെ റാംപാര എന്ന നഗരത്തിൽ വ്യാഴാഴ്ചയാണ് ഈ അക്രമസംഭവം അരങ്ങേറിയത്. എബോള ബാധിച്ച് മരിച്ചുവെന്ന് കരുതപ്പെടുന്ന ഒരു പ്രാദേശിക ഫുട്ബോൾ കളിക്കാരന്റെ മൃതദേഹം ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി വിട്ടുനൽകാൻ അധികൃതർ വിസമ്മതിച്ചതാണ് ജനങ്ങളെ പ്രകോപിപ്പിച്ചത്.
എബോള ബാധിച്ച് കുറഞ്ഞത് 160 മരണങ്ങൾ സംഭവിച്ചതായും 671 കേസുകൾ സംശയിക്കുന്നതായും ഡി.ആർ. കോംഗോ വ്യാഴാഴ്ച അറിയിച്ചു. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോകാരോഗ്യസംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
എബോളയുടെ അത്യപൂർവമായ വകഭേദം ബൂൻഡിബുഗോയാണ് പുതിയ വ്യാപനത്തിന് പിന്നിൽ. എബോള വൈറസിന്റെ ആറ് വകഭേദങ്ങളിൽ ഒന്നാണ് ബൂൻഡിബുഗോ. സൈർ, സുഡാൻ, ടായ് ഫോറസ്റ്റ്, റെസ്റ്റോൺ, ബോംബാലി എന്നിവയാണ് മറ്റുള്ളവ. വാക്സിൻ കണ്ടെത്തിയിട്ടില്ലെന്നതാണ് ബൂൻഡിബുഗോ എന്ന വകഭേദത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി. വാക്സിനോ പ്രത്യേക ചികിത്സയോ ലഭ്യമല്ലാത്ത വകഭേദമായതിനാൽ അസാധാരണ വകഭേദം എന്നാണ് ലോകാരോഗ്യസംഘടന ഈ വകഭേദത്തെ വിശേഷിപ്പിക്കുന്നത്.
2014-2016 കാലഘട്ടത്തിൽ പടിഞ്ഞാറൻ ആഫ്രിക്കയിലുണ്ടായ എബോള വ്യാപനത്തിൽ 28,600-ൽ അധികം പേർക്ക് രോഗം ബാധിച്ചിരുന്നു. 1976-ൽ എബോള കണ്ടെത്തിയതിന് ശേഷമുള്ള ഏറ്റവും വലിയ വ്യാപനമായിരുന്നു ഇത്. കോംഗോയിലെ 17-ാമത്തെ രോഗബാധയാണിത്. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് കോംഗോയിൽ ഇതിനുമുമ്പ് എബോള റിപ്പോർട്ടുചെയ്തത്. അന്ന് 34 പേർ മരിച്ചു. 2018-2020 കാലത്ത് എബോള വൈറസ് ബാധിച്ച് 2300 പേരാണ് ഇവിടെ മരിച്ചത്.
വൈറസ് ബാധയാണ് എബോള. രോഗബാധിതരുടെയോ രോഗംമൂലം മരിച്ചവരുടെയോ രക്തത്തിലൂടെയോ വിസർജ്യത്തിലൂടെയോ മറ്റ് സ്രവങ്ങളിലൂടെയോ ഒക്കെ രോഗം പകരാം. കുരങ്ങുകൾ, മാനുകൾ, മുള്ളൻ പന്നി, പന്നി തുടങ്ങിയ മൃഗങ്ങളിലും രോഗം കാണുന്നുണ്ട്. രോഗം ബാധിച്ച മൃഗങ്ങളുടെ വിസർജ്യങ്ങളിലൂടെയോ അവയുടെ മാംസം ഭക്ഷിക്കുന്നതിലൂടെയോ രോഗം മനുഷ്യരിലേയ്ക്ക് പടരാം.
വൈറസ് ശരീരത്തിൽ പ്രവേശിച്ച് രണ്ട് മുതൽ 21 ദിവസത്തിനുള്ള രോഗലക്ഷണങ്ങൾ പ്രകടമാകും. സാധാരണ വൈറൽ രോഗങ്ങളിൽ കാണുന്നതുപോലെ പനി, തലവേദന, പേശിവേദന, തൊണ്ടവേദന എന്നിവയും ചിലപ്പോൾ ഛർദ്ദി, തൊലിയിലെ തിണർപ്പ് എന്നിവയും ഉണ്ടാകാം. താരതമ്യേന ആരോഗ്യമുള്ളവരിൽ രോഗാവസ്ഥ കുറച്ചു ദിവസങ്ങൾകൊണ്ട് തനിയെ മാറുന്നു. എന്നാൽ ചിലരിലാകട്ടെ, ഗുരുതരമായ രക്തസ്രാവം ഉണ്ടാകുന്നു. രോഗം വന്ന് അഞ്ച് മുതൽ ഏഴ് ദിവസങ്ങൾക്കുള്ളിലാണ് ഇവ കാണപ്പെടുന്നത്. ഇത്തരക്കാരിൽ ക്രമേണ കരൾ, വൃക്ക തുടങ്ങിയ അവയവങ്ങളുടെ തകരാറ് മൂലം മരണം സംഭവിക്കാം.
സാധാരണ കാണുന്ന ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ രോഗബാധയുണ്ടാകുന്നവർക്ക് ഗുരുതരാവസ്ഥയുണ്ടാകുന്നതിന് കാരണം നേരത്തെയുണ്ടായിരുന്ന പോഷകാഹാരക്കുറവും കരൾരോഗവും മദ്യപാനവുമൊക്കെയാണ്. NSAID വിഭാഗത്തിലുള്ള മരുന്നുകളുടെ ഉപയോഗവും രോഗബാധയുള്ളവരെ ഗുരുതരാവസ്ഥയിലാക്കുന്നു.
രോഗത്തെ പ്രതിരോധിക്കുകയാണ് ചെയ്യാവുന്ന ഏറ്റവും ഫലപ്രദമായ കാര്യം. ജന്തുജന്യ രോഗമായതിനാൽ തന്നെ ശരിയായി പാകപ്പെടുത്തിയ മാംസം മാത്രം കഴിക്കുന്നത് രോഗസാധ്യത ഇല്ലാതാക്കും. വായു, വെള്ളം, മറ്റ് ഭക്ഷ്യവസ്തുക്കൾ എന്നിവവഴി രോഗം പകരാനിടയില്ല. അതിനാൽതന്നെ ശരിയായ മുൻകരുതലിന് രോഗം പകരുന്നത് തടയാൻ കഴിയും.
രോഗബാധിതരുടെയോ രോഗംമൂലം മരിച്ചവരുടെയോ രക്തത്തിലൂടെയോ വിസർജ്യത്തിലൂടെയോ മറ്റ് സ്രവങ്ങളിലൂടെയോ ഒക്കെ രോഗം പകരാം. അതിനാൽ ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ മുൻകരുതൽ നടപടി സ്വീകരിക്കുക. രോഗബാധ കണ്ടെത്തിയവരെ ഐസലേഷൻ വിഭാഗത്തിലെത്തിക്കുക, സമ്പർക്കം ഒഴിവാക്കുക, എത്രയും പെട്ടന്ന് സപ്പോർട്ടീവ് ചികിത്സ ലഭ്യമാക്കുക.
എബോള വൈറസ് രോഗം ആദ്യമായി തിരിച്ചറിഞ്ഞത് 1976-ൽ കോംഗോയിലായിരുന്നു. രോഗബാധ കണ്ടെത്തിയ പ്രദേശം എബോള നദിക്ക് സമീപമായിരുന്നതിനാലാണ് ആ പേര് ലഭിച്ചത്. അതേ വർഷം സുഡാൻ മേഖലയിലും സമാന രോഗബാധ റിപ്പോർട്ട് ചെയ്‌തു. ഇതുവരെ ആഫ്രിക്കൻ രാജ്യങ്ങളിൽ ഇരുപതിലധികം എബോള വ്യാപനം പല കാലങ്ങളിലായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വന്യജീവികളിൽനിന്നുള്ള വൈറസ് മനുഷ്യരിലേക്ക് പകരുകയും തുടർന്ന് മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് അതിവേഗം വ്യാപിക്കുകയും ചെയ്യുന്നതാണ് ഏറ്റവും വലിയ ഭീഷണി. വലിയ പഴംതീനി വവ്വാലുകളെയാണ് വൈറസിന്റെ സ്വാഭാവിക സ്രോതസ്സുകളായി സംശയിക്കുന്നത്. ചിംപാൻസി, ഗൊറില്ല തുടങ്ങിയ ആൾക്കുരങ്ങുകൾ, കാട്ടുമാൻപോലുള്ള വന്യമൃഗങ്ങൾ, വവ്വാലുകൾ തുടങ്ങിയവ മനുഷ്യരിലേക്കുള്ള വൈറസ് വ്യാപനത്തിൽ പങ്കുവഹിച്ചിരിക്കാം. വൈറസ് വാഹകരും ബാധിതവുമായ വന്യമൃഗങ്ങളെ വേട്ടയാടുക, അവയുടെ മാംസം കൈകാര്യം ചെയ്യുക, രോഗബാധിത മൃഗങ്ങളുടെ ശരീരദ്രവങ്ങൾ എന്നിവയുമായി സമ്പർക്കത്തിൽ വരിക എന്നിവയിലൂടെയാണ് രോഗം ആദ്യമായി മനുഷ്യരിലേക്ക് പടർന്നത്. രോഗബാധിതരുടെ രക്തം, ഉമിനീര്, ഛർദി, മറ്റ് ശരീരസ്രവങ്ങൾ എന്നിവയുമായുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് വൈറസ് പ്രധാനമായും മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് പകരുന്നത്. രോഗബാധിതരായവരുടെ മൃതദേഹത്തിൽപ്പോലും ഏകദേശം ഒരാഴ്ചയോളം സജീവമായി നിലനിൽക്കാനും രോഗപ്പകർച്ച ഉണ്ടാക്കാനുമുള്ള ശേഷി ഈ വൈറസിനുണ്ട്.
മനുഷ്യശരീരത്തിൽ പ്രവേശിക്കുന്ന എബോള വൈറസ് ആദ്യം ലക്ഷ്യമിടുന്നത് രോഗപ്രതിരോധ കോശങ്ങളെയാണ്. പ്രതിരോധ സംവിധാനത്തെ നിഷ്ക്രിയമാക്കിയശേഷം ശരീരമാകെ നിയന്ത്രണമില്ലാതെ പെരുകുന്ന വൈറസ്, രക്തക്കുഴലുകളുടെ ഉൾഭിത്തികളെ പിന്നീട് ആക്രമിക്കും. ഇതോടെ രക്തക്കുഴലുകളുടെ സ്വാഭാവിക ഘടന തകരുകയും ശരീരത്തിനകത്തും പുറത്തും മാരകമായ രക്തസ്രാവം ആരംഭിക്കുകയും ചെയ്യും. രക്തം കട്ടപിടിക്കുന്ന സംവിധാനം തകരാറിലാകുന്നതും കരൾ, വൃക്ക തുടങ്ങിയ പ്രധാന അവയവങ്ങളിലെ കോശങ്ങൾ നശിക്കുന്നതും സ്ഥിതി കൂടുതൽ വഷളാക്കും. ഒടുവിൽ രക്തസമ്മർദം ക്രമാതീതമായി താഴുകയും ആന്തരിക അവയവങ്ങൾ ഒന്നൊന്നായി പ്രവർത്തനരഹിതമാകുകയും ചെയ്യും.
രോഗത്തിന് കാരണമാകുന്നത് എബോള വൈറസ് ജനുസിൽപ്പെടുന്ന വിവിധ വൈറസ് വകഭേദങ്ങളാണ്. ഇതിൽ മനുഷ്യരിൽ ഗുരുതര രോഗബാധ സൃഷ്ടിക്കുന്ന നാല് പ്രധാന വകഭേദങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. അവയിൽ ഏറ്റവും അപകടകാരി സയർ എബോള വൈറസ് വകഭേദമാണ്.
ബുന്ദിബുഗ്യോ വൈറസ് വകഭേദം വഴി മനുഷ്യരിൽ രോഗബാധ റിപ്പോർട്ട് ചെയ്യുന്നത് ചരിത്രത്തിൽ ഇത് മൂന്നാമത്തെ തവണയാണ്. 2007ൽ ഉഗാണ്ടയിലെ ബുന്ദിബുഗ്യോ മേഖലയിൽ പടർന്ന രക്തസ്രാവത്തോടുകൂടിയ പനിബാധയെത്തുടർന്നാണ് ഈ വൈറസ് വകഭേദം ആദ്യമായി തിരിച്ചറിയുന്നത്. സസ്തനി വിഭാഗമായ ആൾക്കുരങ്ങുകളെയും അതീവ മാരകമായി ബാധിക്കുന്ന വൈറസാണ് എബോള.
ഒരുകാലത്ത് കൃത്യമായ പ്രതിവിധിയില്ലാതിരുന്ന എബോളയെ ചെറുക്കാൻ ഇന്ന് ഫലപ്രദമായ വാക്സിനുകളും മരുന്നുകളും വികസിപ്പിച്ചെടുത്തിട്ടുണ്ട്. എബോള സയർ വകഭേദത്തിനെതിരെ നൽകുന്ന "എർവെബോ' എന്ന വാക്സിൻ രോഗപ്രതിരോധരംഗത്തെ വലിയൊരു മുന്നേറ്റമാണ്. രോഗികളുമായി സമ്പർക്കത്തിൽ വരുന്നവരിലേക്ക് രോഗം പടരാതിരിക്കാൻ "റിങ് വാക്സിനേഷൻ' രീതിയിലാണ് ഇത് പ്രധാനമായും നൽകുന്നത്. ഉയർന്ന രോഗസാധ്യതയുള്ളവർക്കായി "ഷാബ്ഡെൻ', "മവ്ബിയോ' തുടങ്ങിയ വാക്സിനുകളും ലഭ്യമാണ്. രോഗബാധിതരുടെ ചികിത്സയ്ക്കായി വൈറസിനെതിരെ നേരിട്ട് പോരാടുന്ന മോണോക്ലോണൽ ആന്റിബോഡി മരുന്നുകളും ഇന്ന് ഉപയോഗിക്കുന്നുണ്ട്. രോഗബാധയുടെ പ്രാരംഭഘട്ടത്തിൽത്തന്നെ ഈ മരുന്നുകൾ നൽകിയാൽ മരണനിരക്ക് വലിയതോതിൽ കുറയ്ക്കാനാകും. ബുന്ദിബുഗ്യോ ഉൾപ്പെടെയുള്ള മറ്റ് വകഭേദങ്ങൾക്കെതിരെ പൂർണ സംരക്ഷണം നൽകുന്ന വാക്സിനുകൾക്കായുള്ള ഗവേഷണങ്ങൾ പുരോഗമിക്കുന്നു.
https://www.facebook.com/Malayalivartha






















