21 യു എസ് കേന്ദ്രങ്ങളിൽ ഇറാൻ ആക്രമണം .... ഹമാസ് നേതാക്കളെ കൊന്ന് തള്ളി ഇസ്രായേൽ

അമേരിക്കയുടെ 21 കേന്ദ്രങ്ങളിൽ ഇറാന്‍റെ ആക്രമണം. ബഹ്‌റൈനിലെയും കുവൈത്തിലെയും ജോർദാനിലെയും യുഎസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ഇറാന്‍റെ തിരിച്ചടി. ഇറാനിലെ 20 കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്ക നടത്തിയ ആക്രമണത്തിന് ഉചിതമായ മറുപടി നൽകുമെന്ന് ഇറാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ബഹ്‌റൈനിലെ ഫിഫ്ത്ത് ഫ്ലീറ്റ് താവളം ഇറാൻ ആക്രമിച്ചു. ഇറാന്‍റെ ആക്രമണമുണ്ടായെന്ന് കുവൈത്തും സ്ഥിരീകരിച്ചു. ജോർദാനിൽ അമേരിക്കയുടെ എഫ് 35 ഫൈറ്റർ ജെറ്റ് ഹാങ്ങർ ഇറാൻ ലക്ഷ്യം വച്ചു. യുഎസിന്‍റെ ഒരു എംക്യു 9 ഡ്രോൺ തകർത്തു എന്നും ഇറാൻ അവകാശപ്പെട്ടു.
ബഹ്‌റൈനിൽ ഇന്ന് രണ്ടുതവണ മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങി. സുരക്ഷിത സ്ഥാനങ്ങളിൽ തുടരാനാണ് നൽകിയിരിക്കുന്ന നിർദേശം. അധികൃതർ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കാൻ കുവൈത്ത് സേന ആവശ്യപ്പെട്ടു. ജോർദാനിലെ വ്യോമതാവളത്തിലെ എഫ്-35 ഫൈറ്റർ ജെറ്റ് ഹാംഗറുകൾ, ഒരു കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ എന്നിവയുൾപ്പെടെ ബേസിലെ നാല് നിർണായക ലക്ഷ്യങ്ങൾ മിസൈലുകൾ ആക്രമിച്ച് നശിപ്പിച്ചതായി ഇറാന്‍റെ ഐആർജിസി പുറത്തുവിട്ട പ്രസ്താവനയിൽ അവകാശപ്പെട്ടു.
അതേസമയം ഹെലികോപ്റ്റർ വീഴ്ത്തിയതിനു തിരിച്ചടിച്ചു എന്നാണ് ഇറാനിലെ 20 കേന്ദ്രങ്ങളിലെ ആക്രമണത്തെ കുറിച്ച് അമേരിക്കയുടെ പ്രതികരണം. തിങ്കളാഴ്ച ഹോർമുസ് കടലിടുക്കിന് മുകളിലാണ് ഇറാൻ സൈന്യം യുഎസ് ഹെലികോപ്റ്റർ വെടിവച്ചിട്ടത്. തുടർന്ന് ഇറാനെതിരെ സ്വയം പ്രതിരോധ ആക്രമണം നടത്തിയതായി യുഎസ് സൈന്യത്തിന്റെ സെൻട്രൽ കമാൻഡ് അറിയിച്ചു. ശക്തമായി തിരിച്ചടിക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. ആക്രമണം പൂർത്തിയായെന്നും സെൻട്രൽ കമാൻഡ് പറഞ്ഞു. ഇറാനിലെ തെക്കൻ ദ്വീപുകൾ ലക്ഷ്യമിട്ടായിരുന്നു പ്രധാനമായും അമേരിക്കയുടെ ആക്രമണം. സിരിക്കിൽ രണ്ടു ജല സംഭരണികൾ അമേരിക്ക തകർത്തു എന്ന് ഇറാൻ അറിയിച്ചു.
ദിവസങ്ങള്‍ക്ക് മുന്‍പ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും യുഎന്നിലെ ഇറാന്‍ അംബാസഡറും പ്രത്യാശ പ്രകടിപ്പിച്ച പശ്ചിമേഷ്യന്‍ സമാധാന ചര്‍ച്ചകളെ പൂര്‍ണമായും അവതാളത്തിലാക്കുന്നതാണ് ഇപ്പോഴത്തെ നീക്കങ്ങള്‍. ബോംബാക്രമണത്തേക്കാള്‍ ഉപരോധമാണ് ഫലപ്രദമെന്ന് മുന്‍പ് പ്രഖ്യാപിച്ച പ്രസിഡന്റ് ട്രംപിന്, തങ്ങളുടെ സൈനികര്‍ക്ക് നേരെ ആക്രമണമുണ്ടായ പശ്ചാത്തലത്തില്‍ കടുത്ത സൈനിക നടപടിക്ക് അനുമതി നല്‍കേണ്ടി വരികയായിരുന്നു.
ഇറാനിൽ യുഎസ് നടത്തിയ ആക്രമണങ്ങളെത്തുടർന്ന് ടെഹ്‌റാൻ അമേരിക്കയുമായുള്ള ചർച്ചകൾ "പുനഃപരിശോധിച്ചുവരികയാണെന്ന്" ഇറാനിയൻ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മയിൽ ബഗായ് പറഞ്ഞതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
യുഎസും ഇസ്രായേലും "ആവർത്തിച്ചുള്ള വെടിനിർത്തൽ ലംഘനങ്ങൾ" നടത്തിയെന്ന് ബഗായ് ആരോപിച്ചു, നയതന്ത്രം "ശൂന്യതയിൽ നടക്കാൻ" കഴിയില്ലെന്നും, ചർച്ചകൾ മുന്നോട്ട് പോകുന്നതിന് "നയതന്ത്രം പ്രവർത്തിക്കാൻ കഴിയുന്ന ഏറ്റവും കുറഞ്ഞ അന്തരീക്ഷം" ആവശ്യമാണെന്നും ബഗായ് പറഞ്ഞു.
https://www.facebook.com/Malayalivartha



























