ജീവന്‍ വേണമെങ്കില്‍ യു.എസ് സൈനികര്‍ മേഖല വിടണമെന്ന് ഇറാന്‍ US ന് താവളം നൽകിയാൽ ഗൾഫ് കത്തിക്കുമെന്ന് ഭീഷണി !! അഞ്ചാം നാവികപ്പടയ്ക്ക് തീപിടിച്ചു !

അമേരിക്കയുടെയും ഇസ്രയേലിന്റെയും ആക്രമണങ്ങൾ തടയാൻ ഗൾഫ് മേഖലയിലെ അയൽരാജ്യങ്ങൾക്ക് നിയമപരവും ധാർമികവുമായ ഉത്തരവാദിത്തമുണ്ടെന്ന് ആണ് ഇറാന്റെ മുന്നറിയിപ്പ്. യു.എസും ഇറാനും തമ്മിൽ പരസ്പരാക്രമണങ്ങൾ ശക്തമാക്കുകയും പശ്ചിമേഷ്യയിലും ഗൾഫ് മേഖലയിലും സുരക്ഷാ സാഹചര്യം അതിവേഗം വഷളാകുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഇറാൻ വിദേശകാര്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.
മേഖലയിലെ എല്ലാ രാജ്യങ്ങൾക്കും, പ്രത്യേകിച്ച് പേർഷ്യൻ ഗൾഫിന്റെ തെക്കൻ തീരങ്ങളിൽ സ്ഥിതി ചെയ്യുന്ന അയൽരാജ്യങ്ങൾക്ക് ഇക്കാര്യത്തിൽ വലിയ ഉത്തരവാദിത്തമുണ്ടെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ പറഞ്ഞത്. ഇറാനെതിരെ നീക്കങ്ങൾ ആസൂത്രണം ചെയ്യാനോ, സംഘടിപ്പിക്കാനോ, നടപ്പിലാക്കാനോ അതിന് പിന്തുണ നൽകാനോ വേണ്ടി തങ്ങളുടെ ഭൂപ്രദേശങ്ങളോ മറ്റ് സൗകര്യങ്ങളോ ഉപയോഗിക്കാൻ അമേരിക്കൻ സൈന്യത്തിനും ഇസ്രയേലിനും അനുവാദം നൽകരുതെന്ന് ഇറാൻ ആവശ്യപ്പെട്ടു.
ഹോർമൂസ് കടലിടുക്കിലെ ഇറാനിയൻ തുറമുഖങ്ങൾക്കും ദ്വീപുകൾക്കും നേരെ അമേരിക്ക നടത്തിയ ആക്രമണങ്ങൾക്ക് തിരിച്ചടിയായി ബഹ്‌റൈൻ, കുവൈത്ത്, ജോർദാൻ എന്നിവിടങ്ങളിലെ യു.എസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി) ശക്തമായ ആക്രമണം നടത്തി. ബുധനാഴ്ച ഇറാൻ ഔദ്യോഗിക മാധ്യമങ്ങളാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.
യു.എസ്. ആക്രമണങ്ങൾക്ക് തിരിച്ചടിയായി ബഹ്‌റൈനിലെ യു.എസ്. അഞ്ചാം നാവികപ്പടയ്ക്ക് നേരെയും പശ്ചിമേഷ്യയിലെ മറ്റു യുഎസ് കേന്ദ്രങ്ങൾക്കുനേരെയും ഇറാന്റെ ആക്രമണം. ബഹ്‌റൈനിലെ യു.എസ്. അഞ്ചാം നാവികപ്പടയ്ക്ക് നേരെ ഡ്രോൺ ആക്രമണം നടത്തിയതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി.) അവകാശപ്പെട്ടു. ജോർദാനിലെ യു.എസ്. വ്യോമതാവളത്തിന് നേരെയും കുവൈത്തിന് നേരെയും ആക്രമണം നടത്തിയതായി ഐ.ആർ.ജി.സി. വൃത്തങ്ങളെ ഉദ്ധരിച്ച് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണം പ്രതിരോധിച്ചതായി കുവൈത്ത് സേന അറിയിച്ചു. പോരാട്ടം തുടരുകയാണെന്നും അമേരിക്കൻ സൈന്യത്തിന്റെ അധിനിവേശം തുടർന്നാൽ ഇതിലും ശക്തമായ തിരിച്ചടികൾ ഉണ്ടാകുമെന്നും ഐ.ആർ.ജി.സി. പ്രസ്താവനയിലൂടെ മുന്നറിയിപ്പ് നൽകി.
ബഹ്‌റൈനിലെ യു.എസ് ഫിഫ്ത് ഫ്ലീറ്റ്, കുവൈത്തിലെ അലി അൽ സലേം വ്യോമതാവളം എന്നിവടങ്ങളിൽ ഡ്രോൺ ആക്രമണവും, ജോർദാനിലെ അസ്രാഖ് വ്യോമതാവളത്തിന് നേരെ ദീർഘദൂര മിസൈൽ ആക്രമണവുമാണ് ഇറാൻ നടത്തിയത്. ആകെ 21 യു.എസ് ലക്ഷ്യങ്ങളെ ആക്രമിച്ചതായും, ജോർദാനിലെ എഫ്-35 ഫൈറ്റർ ജെറ്റ് ഹാങ്കർ ഉൾപ്പെടെ നാലെണ്ണം തകർത്തതായും ഐ.ആർ.ജി.സി അവകാശപ്പെട്ടു. കൂടാതെ, ഇറാന്റെ ജാം നഗരത്തിന് മുകളിൽ പറക്കുകയായിരുന്ന അമേരിക്കയുടെ MQ-9 ഡ്രോൺ വെടിവെച്ചിട്ടതായും അവർ അറിയിച്ചു.
ചൊവ്വാഴ്ച യു.എസ് അപ്പാച്ചെ ഹെലികോപ്റ്റർ വെടിവെച്ചിട്ടതിന് പിന്നിൽ ഇറാനാണെന്ന് ആരോപിച്ച്, അമേരിക്ക ക്വിഷ്ം ദ്വീപിനും സിരിക് നഗരത്തിലെ തുറമുഖങ്ങൾക്കും നേരെ ആക്രമണം നടത്തിയിരുന്നു. സിരിക് നഗരത്തിലെ വാർത്താവിനിമയ കെട്ടിടത്തിനും ജലസംഭരണികൾക്കും ഈ ആക്രമണത്തിൽ നാശനഷ്ടമുണ്ടായി. ഇതിന് തൊട്ടുപിന്നാലെയാണ് ഇറാന്റെ ഭാഗത്ത് നിന്ന് വൻ തിരിച്ചടിയുണ്ടായത്
. അമേരിക്കയുടെ ഏത് സൈനിക നടപടിക്കും ശക്തമായ മറുപടി നൽകാൻ തങ്ങൾ സജ്ജമാണെന്നും, തുടർന്നുണ്ടാകുന്ന പ്രത്യാഘാതങ്ങൾക്ക് പൂർണ്ണ ഉത്തരവാദിത്തം വാഷിംഗ്ടണിനായിരിക്കുമെന്നും ഐ.ആർ.ജി.സി മുന്നറിയിപ്പ് നൽകി. എന്നാൽ ഈ ആക്രമണങ്ങളെക്കുറിച്ച് യു.എസ് ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇറാന്റെ ഭാഗത്ത് നിന്ന് വന്ന അഞ്ച് മിസൈലുകൾ തങ്ങൾ വെടിവെച്ചിട്ടതായി ജോർദാൻ സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ അവശിഷ്ടങ്ങൾ പതിച്ചെങ്കിലും ആളപായമോ ഭൗതിക നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നും അവർ അറിയിച്ചു. ആക്രമണത്തെ തുടർന്ന് കുവൈത്തിലും ബഹ്‌റൈനിലും വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങിയിരുന്നു. തങ്ങളുടെ ആകാശപരിധിയിൽ എത്തിയ ശത്രുതാപരമായ ലക്ഷ്യങ്ങളെ പ്രതിരോധിച്ചതായി കുവൈറ്റ് സൈന്യവും സ്ഥിരീകരിച്ചു.
ഇറാനിൽ യു.എസ് നടത്തിയ ആക്രമണങ്ങള്‍ക്ക് തിരിച്ചടി ലഭിക്കാതെ പോകില്ലെന്ന് ഇറാന്‍ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി അറിയിച്ചു . യുദ്ധക്കളത്തില്‍ നഷ്ടങ്ങള്‍ ഉണ്ടായിട്ടും ഇറാന്റെ നിശ്ചയദാര്‍ഢ്യം വീണ്ടും പരീക്ഷിക്കാന്‍ അമേരിക്ക തീരുമാനിച്ചു. സുരക്ഷിതരായിരിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഞങ്ങളുടെ പ്രദേശം വിട്ടുപോവുക എന്ന് പറഞ്ഞുകൊണ്ട് അറാഖ്ജി യു.എസ് സേനക്ക് നേരിട്ടുള്ള സന്ദേശവും നല്‍കി. സൈനിക ഹെലികോപ്റ്റര്‍ വീഴ്ത്തിയതിന് തിരിച്ചടിയായി യു.എസ് ഇറാനിൽ ആക്രമണങ്ങള്‍ നടത്തിയതിന് പിന്നാലെയാണ് അറാഖ്ജി രംഗത്തെത്തിയത്.
തങ്ങളുടെ സൈനിക ശേഷിയെ കുറച്ചുകാണരുതെന്നും അമേരിക്ക സ്വന്തം സുരക്ഷ ആഗ്രഹിക്കുന്നുണ്ടെങ്കിൽ പേർഷ്യൻ ഗൾഫ് മേഖലയിൽ നിന്ന് എത്രയും വേഗം പിന്മാറണമെന്നും ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകി. പേർഷ്യൻ ഗൾഫിന്റെ ചരിത്രം പരിശോധിച്ചാൽ അതിക്രമിച്ചു കയറിയ പുറത്തുനിന്നുള്ളവർക്ക് നേരിടേണ്ടി വന്ന ദുരന്തങ്ങൾ വ്യക്തമാകുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. യുദ്ധക്കളത്തിലെ പരാജയങ്ങൾക്ക് ശേഷം അമേരിക്ക ഇറാന്റെ നിശ്ചയദാർഢ്യത്തെ പരീക്ഷിക്കുകയാണെന്നും ഏത് ഭീഷണിക്കും തങ്ങളുടെ സായുധ സേന മറുപടി നൽകുമെന്നും അരാഗ്ചി കൂട്ടിച്ചേർത്തു.
യു.എസ്. വ്യോമസേനയുടെയും നാവികസേനയുടെയും യുദ്ധവിമാനങ്ങൾ ഉപയോഗിച്ചാണ് ഇറാന്റെ കേന്ദ്രങ്ങൾ തകർത്തത്. യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിനായി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശ്രമം തുടരുന്നതിനിടെയാണ് ഇറാനുമായി സൈനിക സംഘർഷം കടുപ്പിക്കുന്ന രീതിയിലുള്ള ഈ തിരിച്ചടി. ഇതിന് പിന്നാലെ തങ്ങൾക്കെതിരെയുള്ള ഒരു ആക്രമണത്തിനും ഭീഷണിക്കും മറുപടി നൽകാതിരിക്കില്ലെന്ന് ഇറാനും മുന്നറിയിപ്പ് നൽകി. പിന്നാലെയായിരുന്നു ഇറാന്റെ ആക്രമണം. 21 ഓളം കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ ആക്രമണം നടത്തി.
അതേസമയം, ഇറാന്റെ തെക്കൻ മേഖലകളിൽനിന്ന് സ്ഫോടന ശബ്ദങ്ങൾ കേട്ടതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. എന്നാൽ ഈ ആക്രമണങ്ങളുടെ വ്യാപ്തി എത്രത്തോളമുണ്ടെന്നതിൽ നിലവിൽ വ്യക്തതയില്ല. ഇറാനിൽ മൂന്ന് ഘട്ടങ്ങളായാണ് അമേരിക്കൻ സൈന്യം ആക്രമണം നടത്തിയതെന്നും വ്യോമ പ്രതിരോധ സംവിധാനങ്ങളും റഡാറുകളുമാണ് പ്രധാനമായും ലക്ഷ്യമിട്ടതെന്നുമാണ് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചിരിക്കുന്നത്.
പരസ്പരം ആക്രമണം നിർത്തിയെന്ന് ഇറാനും ഇസ്രയേലും പ്രഖ്യാപിച്ച് ഏതാനും മണിക്കൂർ പിന്നിട്ടപ്പോഴാണ് ഹോർമുസ് കടലിടുക്കിനു സമീപം യു.എസ്. ഹെലികോപ്റ്റർ തകർന്നുവീണത്. പിന്നാലെ ഇറാൻ തങ്ങളുടെ സൈനിക ഹെലികോപ്റ്റർ വെടിവെച്ചിട്ടതായി ട്രംപ് സ്ഥിരീകരിച്ചു. ഈ ആക്രമണത്തിന് അമേരിക്ക മറുപടി നൽകുമെന്നും അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി. രണ്ടു പൈലറ്റുമാരും പരിക്കേൽക്കാതെ രക്ഷപ്പെട്ടെന്നും ട്രംപ് അറിയിച്ചു.
അതേസമയം, ഹെലികോപ്റ്റർ തകർന്നുവീണതിന് പിന്നാലെ ഇറാനെതിരെ അമേരിക്കൻ സൈന്യം ശക്തമായ തിരിച്ചടി നൽകി. ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാനിയൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ, ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷനുകൾ, നിരീക്ഷണ റഡാർ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ യു.എസ്. എയർഫോഴ്സ്, നേവി ഫൈറ്റർ ജെറ്റുകൾ ഉപയോഗിച്ച് കൃത്യതയോടെയുള്ള ആക്രമണം നടത്തിയെന്ന് യുഎസ് സെൻട്രൽ കമാനൻഡ് അറിയിച്ചു. അമേരിക്കൻ സൈന്യത്തിന്റെ ആത്മരക്ഷാർത്ഥം നടത്തുന്ന ആക്രമണങ്ങൾ ഇറാന്റെ അനാവശ്യമായ പ്രകോപനത്തിനുള്ള ആനുപാതികമായ മറുപടിയാണെന്ന് സെൻട്രൽ കമാൻഡ് വ്യക്തമാക്കി.
വൈറ്റ് ഹൗസിന്റെ നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് ഇപ്പോൾ ഇറാൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പ്രത്യാക്രമണം നടക്കുന്നത്. ഇതിനിടെ ഇറാൻ ഗൾഫിലെ യുഎസ് കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം ആരംഭിച്ചിട്ടുണ്ട്.
ഹോർമുസ് കടലിടുക്കിന് മുകളിലുള്ള ഈ സൈനിക നീക്കങ്ങൾ മേഖലയിലെ മൊത്തത്തിലുള്ള സുരക്ഷയെ അപകടത്തിലാക്കുന്നു. ഇറാന്റെ സൈനിക നടപടി അനാവശ്യമാണെന്ന് അമേരിക്ക ആവർത്തിക്കുമ്പോൾ, സ്വന്തം അതിർത്തികൾ സംരക്ഷിക്കാനുള്ള അവകാശം തങ്ങൾക്കുണ്ടെന്നാണ് ഇറാന്റെ നിലപാട്.
ഫെബ്രുവരി 28-ന് യുദ്ധം ആരംഭിച്ചതോടെ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു. ഏപ്രിൽ 13 മുതൽ യു.എസും ഹോർമുസിൽ നാവിക ഉപരോധമേർപ്പെടുത്തി. വിലക്ക് ലംഘിച്ച് ഹോർമുസിൽ പ്രവേശിക്കുന്ന കപ്പലുകളെ ഇരുകൂട്ടരും ആക്രമിച്ചിരുന്നു. ഹോർമുസിനുമീതെ പറന്ന ഡ്രോണുകളും പരസ്പരം വെടിവെച്ചിട്ടു. ഉപരോധം ലംഘിക്കുന്ന കപ്പലുകളെ ലക്ഷ്യമിടാൻ കൂടി വേണ്ടിയാണ് യു.എസ്. ഇവിടെ അപ്പാച്ചെ ഹെലികോപ്റ്ററുകൾ വിന്യസിച്ചിരുന്നത്.
യു.എസ് ആക്രമണങ്ങള്‍ ഒരു പുതിയ ഘട്ടത്തിലേക്ക് കടക്കുകയും തെക്കന്‍ ഇറാനില്‍ സ്‌ഫോടനങ്ങള്‍ തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍, ഗള്‍ഫ് മേഖലയില്‍ ഏറ്റുമുട്ടല്‍ ഉണ്ടാകുമെന്ന ഭയത്തിനിടയില്‍, ഇറാന്‍ ഏതു രീതിയില്‍ പ്രതികരിക്കുമെന്ന് ലോകം ഉറ്റുനോക്കുകയാണ്. ഇറാനുമായുള്ള ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണെന്നും ഒരു കരാറിലെത്താനുള്ള സാധ്യത വളരെ ഉയര്‍ന്നതാണെന്നും യുഎസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, ഇരുപക്ഷവും തമ്മിലുള്ള ചര്‍ച്ചകള്‍ ആരംഭിച്ചതിനുശേഷം അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സാഹചര്യം നയതന്ത്ര പ്രക്രിയയെ ഏറ്റവും കഠിനമായ പരീക്ഷണങ്ങളിലൊന്നിലേക്ക് തള്ളിവിടുകയാണ്.
https://www.facebook.com/Malayalivartha


























