അച്ചടക്ക നടപടികളോടുള്ള പ്രതികാരം; പ്രധാന അധ്യാപികയെ കൊലപ്പെടുത്തി 10ാം ക്ലാസ് വിദ്യാര്‍ഥികള്‍

തെലങ്കാനയിയില്‍ സ്‌കൂളിലെ പ്രധാന അധ്യാപികയെ കൊലപ്പെടുത്തി പത്താംക്ലാസ് വിദ്യാര്‍ഥികള്‍. രൂപ റെഡ്ഡി എന്ന അധ്യാപികയാണ് താന്‍ പഠിപ്പിച്ചിരുന്ന വിദ്യാര്‍ഥികളുടെ തന്നെ കൈകളാല്‍ സ്വന്തം വീട്ടില്‍വെച്ച് അതിദാരുണമായി കൊല്ലപ്പെട്ടത്. ഓഗസ്റ്റ് 11നായിരുന്നു സംഭവം. പ്രായപൂര്‍ത്തിയാകാത്ത പ്രതികള്‍ പണത്തിന് വേണ്ടിയും മുന്‍പത്തെ അച്ചടക്ക നടപടികളോടുള്ള പ്രതികാരമായുമാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറയുന്നു. പ്രതികള്‍ മുന്‍പ് രൂപ റെഡ്ഡി തന്നെ പഠിപ്പിച്ചിരുന്ന വിദ്യാര്‍ത്ഥികളാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി തെളിഞ്ഞിട്ടുണ്ടെന്ന് എസ്.പി. ശരത് ചന്ദ്ര പവാര്‍ പറഞ്ഞു. പ്രതികള്‍ രണ്ടുപേരും പ്രായപൂര്‍ത്തിയാകാത്തവര്‍ ആയതിനാല്‍ ഇവരെ ജുവനൈല്‍ ജസ്റ്റിസ് കോടതിയില്‍ ഹാജരാക്കുമെന്നും അദ്ദേഹം അറിയിച്ചു.
സംഭവദിവസം രൂപയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതികള്‍ അവരെ 27 തവണയാണ് കുത്തിയത്. കൊലപാതകത്തിന് ശേഷം അവിടെയുണ്ടായിരുന്ന പണവും ഫോണും അപഹരിക്കുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങളും വിദ്യാര്‍ഥികളുടെ കൈയില്‍ നിന്ന് കണ്ടെടുത്ത രക്തം പുരണ്ട നോട്ടുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പ്രതികളെയും പോലീസ് കസ്റ്റഡിയിലെടുത്ത് ജുവനൈല്‍ ജസ്റ്റിസ് കോടതിയില്‍ ഹാജരാക്കി.
വസ്തുതകള്‍ ശാസ്ത്രീയമായി വിശകലനം ചെയ്തതിലൂടെയാണ് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കുറ്റവാളികളെ പിടികൂടാന്‍ അന്വേഷണ സംഘത്തിന് സാധിച്ചതെന്ന് നല്‍ഗൊണ്ട എസ്.പി. ശരത് ചന്ദ്ര പവാര്‍ പറഞ്ഞു. കൊലപാതകികളെ കണ്ടെത്താന്‍ പോലീസ് അഞ്ച് പ്രത്യേക സംഘങ്ങള്‍ രൂപീകരിക്കുകയും എഴുപതോളം സിസിടിവി ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തതായി അദ്ദേഹം അറിയിച്ചു.
രൂപ റെഡ്ഡി മരണത്തിന് തൊട്ടുമുമ്പ് തന്റെ അമ്മായിയുമായി നടത്തിയ ഫോണ്‍ സംഭാഷണമാണ് കേസില്‍ നിര്‍ണായകമായ വഴിത്തിരിവായത്. ഈ സംഭാഷണത്തിനിടയില്‍ അവര്‍ അടുത്തുണ്ടായിരുന്ന ആരെയോ 'ബാബു' എന്ന് അഭിസംബോധന ചെയ്തിരുന്നു. സ്‌കൂളിലെ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യാന്‍ അവര്‍ സാധാരണയായി ഉപയോഗിച്ചിരുന്ന വാക്കാണിതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ മനസ്സിലാക്കി.
ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍, കൊലപാതകം നടന്ന സമയത്ത് സ്‌കൂളില്‍ വരാതിരുന്ന വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. രൂപ റെഡ്ഡിയുടെ മരണത്തെത്തുടര്‍ന്ന് സ്‌കൂള്‍ നാല് ദിവസത്തേക്ക് അടച്ചിട്ടിരിക്കുകയായിരുന്നു. സ്‌കൂള്‍ വീണ്ടും തുറന്നപ്പോള്‍, ഹാജരാകാതിരുന്ന 13 വിദ്യാര്‍ഥികളെ പോലീസ് കണ്ടെത്തുകയും ചോദ്യം ചെയ്യുകയും ചെയ്തു.
ഇതില്‍ അഞ്ചുപേര്‍ പത്താംക്ലാസ് വിദ്യാര്‍ഥികളായിരുന്നു. ഇവരില്‍ രണ്ട് വിദ്യാര്‍ഥികള്‍ സാധാരണയിലധികം പണം ധൂര്‍ത്തടിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെട്ടു. ഇതാണ് പ്രതികളിലേക്ക് വിരല്‍ചൂണ്ടാന്‍ കാരണമായ ആദ്യത്തെ വലിയ സംശയം. ചോദ്യം ചെയ്യലിനിടെ, പ്രായപൂര്‍ത്തിയാകാത്ത ഒരു വിദ്യാര്‍ഥിയുടെ പക്കല്‍ നിന്നും 1.54 ലക്ഷം രൂപ പോലീസ് കണ്ടെടുത്തു.
തന്റെ മാതാപിതാക്കള്‍ തന്ന പണമാണിതെന്നായിരുന്നു കുട്ടിയുടെ വിശദീകരണം. എന്നാല്‍ വിശദമായ പരിശോധനയില്‍ കറന്‍സി നോട്ടുകളില്‍ രക്തക്കറ പറ്റിയിട്ടുള്ളത് അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെട്ടു. പിന്നാലെ അവര്‍ പണം ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. പോലീസിന്റെ സംശയം ശരിയായിരുന്നു, അത് രൂപ റെഡ്ഡിയുടെ തന്നെ രക്തമാണെന്ന് സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ടാണ് അവര്‍ക്ക് ലഭിച്ചത്.
ഈ കണ്ടെത്തലോടെ രണ്ട് വിദ്യാര്‍ഥികള്‍ക്കെതിരെയുള്ള സംശയം ശക്തമായ തെളിവായി മാറി. ശേഷം, കൊലപാതകത്തിന് പിന്നിലെ ഉദ്ദേശ്യത്തെക്കുറിച്ചും കൊലപാതകത്തിന് മുമ്പുള്ള ഇവരുടെ നീക്കങ്ങളെക്കുറിച്ചും അന്വേഷണസംഘം വിവരങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങി. പോലീസ് നല്‍കുന്ന വിവരമനുസരിച്ച്, പ്രതികളില്‍ ഒരാള്‍ മുമ്പ് സ്‌കൂള്‍ ഹോസ്റ്റലിലായിരുന്നു താമസം. ഇയാള്‍ക്ക് മദ്യത്തോടും ബൈക്കുകളോടും വലിയ താല്‍പര്യമുണ്ടായിരുന്നു.
ഒരു തവണ രൂപ റെഡ്ഡി ഈ കുട്ടിയുടെ ബാഗില്‍ നിന്നും പണവും ഫോണും കണ്ടെത്തുകയും അതിന്റെ പേരില്‍ അവനെ ശകാരിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിന് പിന്നാലെ ഹോസ്റ്റലില്‍ നിന്ന് പഠിച്ചിരുന്ന ഈ വിദ്യാര്‍ഥിയെ രൂപ അവിടെനിന്ന് പുറത്താക്കുകയും വീട്ടില്‍നിന്നും പോയിവരുന്ന രീതിയില്‍ ക്രമീകരണങ്ങള്‍ ചെയ്യുകയും ചെയ്തു.
ഈ നടപടിയില്‍ വിദ്യാര്‍ഥിക്ക് പ്രിന്‍സിപ്പലിനോട് കടുത്ത ദേഷ്യവും വൈരാഗ്യവും ഉണ്ടായിരുന്നുവെന്ന് പോലീസ് സംശയിക്കുന്നു. കൊലപാതകം നടക്കുന്നതിന് ഒരു മാസം മുമ്പ് ഈ വിദ്യാര്‍ഥി ഗോവയിലേക്ക് യാത്ര ചെയ്തിരുന്നതായും പണം സമ്പാദിക്കാനുള്ള മറ്റ് വഴികള്‍ അന്വേഷിച്ചിരുന്നതായും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
കൊലപാതകം നടക്കുന്നതിന് അഞ്ച് ദിവസം മുമ്പ് ഇയാള്‍ രൂപ റെഡ്ഡിയുടെ വീടും പരിസരവും നിരീക്ഷിച്ചതായും പോലീസ് പറയുന്നു. സ്‌കൂള്‍ ഫീസായി പിരിച്ചെടുക്കുന്ന പണം പ്രിന്‍സിപ്പലിന്റെ വീട്ടില്‍ സൂക്ഷിക്കാറുണ്ടെന്ന വിവരം പ്രതികള്‍ മനസ്സിലാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കുട്ടികള്‍ കൊലപാതകം ആസൂത്രണം ചെയ്തത്.
ഓഗസ്റ്റ് 11ന് രൂപ റെഡ്ഡി സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് മടങ്ങിയെത്തിയത് ഒളിച്ചിരുന്ന നിരീക്ഷിച്ചിരുന്ന പ്രതികള്‍ മതില്‍ ചാടിക്കടന്നാണ് വീട്ടുവളപ്പില്‍ പ്രവേശിച്ചത്. മുഖംമൂടി ധരിച്ചിരുന്ന ഇരുവരും വീടിനുള്ളില്‍ പ്രവേശിച്ചാണ് പ്രിന്‍സിപ്പലിനെ ആക്രമിച്ചത്. എന്നാല്‍ ആക്രമണത്തിനിടയില്‍ ഒരു പ്രതിയുടെ മുഖംമൂടി അഴിഞ്ഞുവീണു. ഇതോടെ രൂപ റെഡ്ഡിക്ക് ഈ വിദ്യാര്‍ഥിയെ തിരിച്ചറിയാന്‍ കഴിഞ്ഞു.
തങ്ങളെ തിരിച്ചറിഞ്ഞതോടെ പ്രതികള്‍ കത്തി ഉപയോഗിച്ച് രൂപ റെഡ്ഡിയെ ക്രൂരമായി അക്രമിക്കുകയും 27 തവണ കുത്തുകയും ചെയ്തു. കൊലപാതകത്തിന് ശേഷം വീട്ടിലുണ്ടായിരുന്ന പണവും പ്രിന്‍സിപ്പലിന്റെ മൊബൈല്‍ ഫോണുമായി അവര്‍ രക്ഷപ്പെട്ടു. പിന്നീട് ഇവരില്‍ നിന്നും 1.54 ലക്ഷം രൂപയും, ഒരു ഐഫോണും, രൂപ റെഡ്ഡിയുടെ മൊബൈല്‍ ഫോണും പോലീസ് കണ്ടെടുത്തു.
https://www.facebook.com/Malayalivartha
























