ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ മൂന്നാം ലിംഗക്കാരായി അംഗീകരിക്കാന്‍ മോദി സര്‍ക്കാര്‍

ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ മൂന്നാം ലിംഗക്കാരായി അംഗീകരിക്കാനും അവര്‍ക്ക് ജോലിയിലും വിദ്യാഭ്യാസത്തിലും സംവരണം ഏര്‍പ്പെടുത്താനും നരേന്ദ്ര മോദി സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയക്കുശേഷം ഏത് ലിംഗത്തില്‍ തുടരണെമെന്ന് തീരുമാനിക്കാനുള്ള അവകാശവും അവര്‍ക്കുണ്ടാവും.
ട്രാന്‍സ്‌ജെന്‍ഡറുകളുടെ അവകാശ സംരക്ഷണ ബില്ലിലാണ് സ്വാഗതാര്‍ഹമായ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. മൂന്നാം ലിംഗക്കാര്‍ക്കുനേരെയുള്ള സമൂഹത്തിന്റെ വിവേചനത്തിനും ഈ നിയമം നടപ്പിലാകുന്നതോടെ അന്ത്യമാകും. മൂന്നാം ലിംഗക്കാരെ പിന്നോക്ക വിഭാഗമായി പരിഗണിക്കാനും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.
സാമൂഹികക്ഷേമ മന്ത്രി തവാര്‍ ചന്ദ് ഗെലോട്ട് കൊണ്ടുവന്ന ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. പാര്‍ലമെന്റിന്റെ നടപ്പുസമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും. രാജ്യസഭയില്‍ കഴിഞ്ഞവര്‍ഷം തന്നെ ഇത്തരത്തിലൊരു ചര്‍ച്ച നടന്നിരുന്നു. വ്യാപകമായി അംഗീകരിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍, സ്വവര്‍ഗ രതിയോടുള്ള ബിജെപിയുടെ നിലപാടുകളാണ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കുന്നതിന് കാലതാമസമുണ്ടാക്കിയത്.
സ്വവര്‍ഗ രതിക്കാരെ ട്രാന്‍സ്‌ജെന്‍ഡറുകളായി പരിഗണിക്കാനാവില്ലെന്ന് അടുത്തിടെ സുപ്രീം കോടതി വിധിച്ചിരുന്നു. ഇതോടെയാണ് ഇക്കാര്യത്തില്‍ പാര്‍ട്ടിക്കുണ്ടായിരുന്ന ആശയക്കുഴപ്പം അവസാനിച്ചത്. എന്നാല്‍, ഇതുകൊണ്ടും ആശയക്കുഴപ്പം അവസാനിക്കുന്നില്ലെന്നതാണ് യാഥാര്‍ഥ്യം.
ട്രാന്‍സ്‌ജെന്‍ഡറിന് അവരവരുടെ ലിംഗമേതെന്ന് നിശ്ചയിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നാണ് സുപ്രീം കോടതി പറയുന്നത്. അപ്പോള്‍, മൂന്നാം ലിംഗമെന്ന് എങ്ങനെ പറയുമെന്ന സംശയം ബാക്കിയാകും. ഇക്കാര്യങ്ങളിലാകും പാര്‍ലമെന്റിലെ ചര്‍ച്ച ചൂടുപിടിക്കുകയെന്ന് ഉറപ്പാണ്.
https://www.facebook.com/Malayalivartha


























