തമിഴ്‌നാട് നിയമസഭയിലെ കസേരയേറ് ഓര്‍മ്മിപ്പിക്കുന്നത് കേരളത്തെ... ജയലളിതയെ അധികാരത്തിലെത്തിച്ച വഴിയേ പോരാടാന്‍ പനീര്‍ ശെല്‍വം

2015 മാര്‍ച്ച് 13ന് കേരള നിയമസഭയുടെ ചരിത്രത്തിലെ ദു:ഖകരമായ ദിനങ്ങളിലൊന്നാണ്. ലോകത്തിനുമുന്നില്‍ തലകുനിക്കേണ്ട സംഭവങ്ങളാണ് അന്ന് അരങ്ങേറിയത്. അതിനു സമാനമായ സംഭവമാണ് ഇന്ന് തമിഴ്‌നാട് നിയമസഭയില്‍ ഉണ്ടായത്.
ഭൂരിപക്ഷം ഇല്ലാതിരുന്ന ജയലളിത അധികാരത്തില്‍ വന്നതു പോലെയുള്ള സംഭവങ്ങളാണ് തമിഴ്‌നാട് നിയമസഭയില്‍ നടക്കുന്നത്. മുമ്പ് എംജിആര്‍ മരിച്ച സമയത്ത് ജാനകി രാമചന്ദ്രനായിരുന്നു ഭൂരിപക്ഷം. പക്ഷെ ജയലളിത അനുകൂലികള്‍ നിയമസഭയില്‍ കയ്യാങ്കളി നടത്തി. തുടര്‍ന്ന് ഗവര്‍ണര്‍ നിയമസഭ പിരിച്ചു വിടുകയും തെരഞ്ഞെടുപ്പ് നടത്തുകയും ചെയ്തു. ഇതേതുടര്‍ന്നാണ് ജയലളിത വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലേല്‍ക്കുന്നത്. ഇതേ മാര്‍ഗമാണ് പനീര്‍ശെല്‍വവും ഡിഎംകെയും പയറ്റുന്നത്.

വിശ്വാസ വോട്ടെടുപ്പിനെച്ചൊല്ലി തമിഴ്‌നാട് നിയമസഭയില്‍ ബഹളം രൂക്ഷമായതോടെ ഒരുമണി വരെ സമ്മേളനം നിര്‍ത്തിവച്ചു. വിശ്വാസവോട്ടെടുപ്പു നീട്ടിവയ്ക്കുക അല്ലെങ്കില്‍ രഹസ്യവോട്ടെടുപ്പിന് അനുമതി നല്‍കുക എന്നീ ആവശ്യങ്ങള്‍ സ്പീക്കര്‍ പി.ധനപാല്‍ തള്ളിയതില്‍ പ്രകോപിതരായ ഡിഎംകെ എംഎല്‍എമാര്‍ കൈയ്യാങ്കളിക്കു തുനിഞ്ഞതോടെയാണ് നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചത്.
സ്പീക്കറെ ഘെരാവോ ചെയ്ത എംഎല്‍എമാര്‍ പേപ്പറുകള്‍ കീറിയെറിയുകയും കസേരകള്‍ തട്ടിമറിക്കുകയും ചെയ്തു. സ്പീക്കറുടെ മേശയ്ക്കും മൈക്കിനും ഡിഎംകെ എംഎല്‍എമാര്‍ കേടുവരുത്തി. ഒരു മണിക്കുശേഷം സഭ വീണ്ടും ചേരുമ്പോള്‍ സ്പീക്കര്‍ എന്തു നിലപാടു സ്വീകരിക്കുമെന്നാണ് തമിഴ് രാഷ്ട്രീയം കാത്തിരിക്കുന്നത്.

മാധ്യമങ്ങളെ നിയമസഭയില്‍ പ്രവേശിക്കാന്‍ അനുവദിക്കാത്തത് സഭാനടപടികളുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനും കാരണമായി. വോട്ടെടുപ്പ് ആരംഭിച്ചതായി ഇടയ്ക്കു വാര്‍ത്ത പ്രചരിച്ചിരുന്നു. സഭാംഗങ്ങളെ ആറു ബ്ലോക്കുകളായി തിരിച്ചു വോട്ടെടുപ്പ് നടക്കുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍, ഇതു തെറ്റാണെന്ന് വൈകാതെ സ്ഥിരീകരിച്ചു.
കൃത്യം 11 മണിക്കുതന്നെ സമ്മേളനം ആരംഭിച്ചു. തുടക്കംമുതലേ പളനിസാമിക്കെതിരെ പനീര്‍സെല്‍വം വിഭാഗവും ഡിഎംകെയും കൈകോര്‍ത്തു നീങ്ങുന്ന കാഴ്ചയാണ് സഭയില്‍ കണ്ടത്. ഡിഎംകെ എംഎല്‍എമാര്‍ സഭയ്ക്കുള്ളില്‍ ഒ.പനീര്‍സെല്‍വത്തിന് അനുകൂലമായി മുദ്രാവാക്യം വിളിച്ചു. പനീര്‍സെല്‍വം വിഭാഗത്തിന്റെ ചീഫ് വിപ്പ് സെമ്മലൈയെ സംസാരിക്കാന്‍ അനുവദിക്കാത്ത സ്പീക്കറുടെ നിലപാടിനെതിരെയും സഭയില്‍ ബഹളമുണ്ടായി. സെമ്മലൈയ്ക്ക് മൈക്ക് കൈമാറണമെന്ന് ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിനും ആവശ്യപ്പെട്ടു. എംഎല്‍എമാരെ തടവിലാക്കിയെന്ന ആരോപണമുയര്‍ത്തിയും ഡിഎംകെ അംഗങ്ങള്‍ ബഹളംവച്ചു.
നിയമസഭയിലേക്കെത്തിയ പ്രതിപക്ഷ നേതാവ് എം.കെ. സ്റ്റാലിന്റെ വാഹനം പ്രവേശനകവാടത്തിനു സമീപം പരിശോധിക്കാനുള്ള നീക്കം ചെറിയ സംഘര്‍ഷത്തിനും കാരണമായി. പ്രതിപക്ഷ പാര്‍ട്ടികളായ ഡിഎംകെ, കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ് എന്നിവര്‍ സര്‍ക്കാരിനെതിരെ വോട്ടു ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ആരോഗ്യകാരണങ്ങളാല്‍ ഡിഎംകെ അധ്യക്ഷന്‍ എം.കരുണാനിധി സഭയില്‍ എത്തിയില്ല.
അതേസമയം, വിശ്വാസവോട്ട് അടുക്കുന്തോറും കൊഴിഞ്ഞുപോകുന്ന എംഎല്‍എമാരുടെ എണ്ണം കൂടുന്നതിന്റെ വേവലാതിയിലാണ് മുഖ്യമന്ത്രി പളനിസാമിയും സംഘവും. ഇന്നുമാത്രം രണ്ട് എംഎല്‍എമാര്‍ കൂടി പളനിസാമി ക്യാംപ് വിട്ടു. കോയമ്പത്തൂര്‍ നോര്‍ത്ത് എംഎല്‍എ പി.ആര്‍.ജി. അരുണ്‍കുമാര്‍, കാങ്കയം എംഎല്‍എ തനിയരശ് എന്നിവരാണു പളനിസാമിക്കുള്ള പിന്തുണ പിന്‍വലിച്ചത്. 234 അംഗ സഭയില്‍ നിലവില്‍ പളനിസാമിക്ക് 121 പേരുടെ പിന്തുണയുണ്ടെന്നാണു സൂചന.
ഗവര്‍ണര്‍ 15 ദിവസത്തെ സാവകാശം അനുവദിച്ചിട്ടും, റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിട്ടുള്ള എംഎല്‍എമാര്‍ മറുപക്ഷത്തേക്കു പോകാനുള്ള സാധ്യത കണക്കിലെടുത്താണു പെട്ടെന്നു വിശ്വാസ വോട്ട് തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. വിശ്വാസപ്രമേയത്തെ അനുകൂലിച്ചു വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് അണ്ണാ ഡിഎംകെയും അംഗങ്ങള്‍ക്കു വിപ്പ് കൊടുത്തിട്ടുണ്ട്. പാര്‍ട്ടിയില്‍നിന്നു പുറത്താണെങ്കിലും അണ്ണാ ഡിഎംകെ സ്ഥാനാര്‍ഥിയായാണു ജയിച്ചതെന്നതിനാല്‍ പനീര്‍സെല്‍വത്തിനും ഇതു ബാധകമാണ്. ലംഘിക്കുന്നവര്‍ അയോഗ്യത നേരിടേണ്ടി വരും.
അണ്ണാ ഡിഎംകെയില്‍ പിളര്‍പ്പുണ്ടായ 1988ലാണ് ഇതിനു മുന്‍പു തമിഴ്‌നാട് നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടന്നത്. ജയ പക്ഷത്തെ എംഎല്‍എമാരെ സ്പീക്കര്‍ പുറത്താക്കിയതോടെ ജാനകി പക്ഷം വിശ്വാസ വോട്ട് നേടി. എന്നാല്‍ 23 ദിവസത്തിനു ശേഷം കേന്ദ്രം ഈ സര്‍ക്കാരിനെ പിരിച്ചുവിട്ടു.
https://www.facebook.com/Malayalivartha


























