എടപ്പാടി പളനിസ്വാമി വിശ്വാസ വോട്ടു നേടി 122-11; പ്രതിപക്ഷ എംഎല്‍എമാര്‍ ഇല്ലാത്ത സഭയിലാണ് വിശ്വാസവോട്ട് നടത്തിയത്

തികഞ്ഞ നാടകീയത. കയ്യൂക്ക് രാഷ്ട്രീയം. മസില്‍ പരീക്ഷണം ഒടുവില്‍ ഡിഎംകെ അംഗങ്ങളെ പുറത്താക്കി പ്രതിപക്ഷനേതാവ് സ്റ്റാലിനെ തൂക്കിയെറിഞ്ഞ് മന്നാര്‍ഗുഡി മാഫിയ വിശ്വാസ വോട്ടു നേടി. ഭരണം ഉറപ്പിച്ചു സഭയ്ക്കു പുറത്താക്കപ്പെട്ട ഡിഎം കെ അംഗങ്ങള്‍ ഗവര്‍ണറെ കാണുവാന്‍ പുറപ്പെട്ടു. ജനാധിപത്യ വിരുദ്ധ രീതിയില്‍ നടന്ന ഈ തെരഞ്ഞെടുപ്പിനെ അംഗീകരിക്കില്ലെന്നു ഡിഎം കെ എടപ്പാടി.
122 എംഎല്‍എമാരുടെ പിന്തുണയോടെയാണ് വിശ്വാസവോട്ട് നേടിയത്. പ്രതിപക്ഷ എംഎല്‍എമാര്‍ ഇല്ലാത്ത സഭയിലാണ് വിശ്വാസവോട്ട് നടത്തിയത്. ഡിഎംകെ എംഎല്‍എമാരെയും കോണ്‍ഗ്രസ് അംഗങ്ങളെയും സഭയില്‍ നിന്നു നേരത്തെ പുറത്താക്കിയിരുന്നു. എഐഎഡിഎംകെ അംഗങ്ങള്‍ മാത്രമായിരുന്നു സഭയില്‍ ഉണ്ടായിരുന്നത്. 11 പേര്‍ സര്‍ക്കാരിനെ എതിര്‍ത്ത് വോട്ട് ചെയ്തു.
വിശ്വാസവോട്ടെടുപ്പിനിടെ നാടകീയമായ നീക്കങ്ങളാണ് സഭയില്‍ അരങ്ങേറിയത്. സംഘര്‍ഷത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച് ഒരു മണിയോടെ പുനരാരംഭിച്ച തമിഴ്നാട് നിയമസഭാ നടപടികള്‍ വീണ്ടും തടസ്സപ്പെട്ടു. ഡിഎംകെ അംഗങ്ങളെ പുറത്താക്കാനുള്ള സ്പീക്കറുടെ ശ്രമമാണ് സഭയില്‍ വീണ്ടും കയ്യാങ്കളിക്ക് ഇടയാക്കിയത്. ബലമായി പുറത്താക്കാന്‍ ശ്രമിച്ചപ്പോള്‍ ഡിഎംകെ അംഗങ്ങള്‍ ചെറുത്തുനിന്നു. ഇതോടെ സഭയില്‍ വീണ്ടും കയ്യാങ്കളി ഉടലെടുത്തു. വാച്ച് ആന്‍ഡ് വാര്‍ഡും ഡിഎംകെ അംഗങ്ങളും തമ്മില്‍ ഉന്തുംതള്ളും ഉണ്ടായി. തുടര്‍ന്ന് ഡിഎംകെ അംഗങ്ങള്‍ സഭയുടെ നടുത്തളത്തില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു.
പനീര്‍സെല്‍വം അനുകൂലികളും പുറത്തുപോകണമെന്നു സ്പീക്കര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഒപിഎസ് അനുകൂലികളെയും കോണ്‍ഗ്രസ് അംഗങ്ങളെയും വാച്ച് ആന്‍ഡ് വാര്‍ഡ് പുറത്താക്കി. സംഘര്‍ഷത്തിനു അയവില്ലാതെ വന്നതോടെ സഭ വീണ്ടും നിര്‍ത്തിവയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. മൂന്നുമണി വരെയാണ് സഭ നിര്‍ത്തിവച്ചത്. ഒരു മണിക്കൂര്‍ നിര്‍ത്തിവച്ച ശേഷമാണ് സഭ വീണ്ടും ചേര്‍ന്നത്. സഭ ചേര്‍ന്ന ഉടനെ വിശ്വാസപ്രമേയം സഭയില്‍ അവതരിപ്പിച്ചു. എന്നാല്‍, അതേസമയം തന്നെ ബഹളവും ആരംഭിച്ചു. അതിനിടെ മുഖ്യപ്രതിപക്ഷമായ ഡിഎംകെ, പനീര്‍സെല്‍വത്തിനു പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി. സഭയിലുണ്ടായ സംഘര്‍ഷത്തില്‍ വാച്ച് ആന്‍ഡ് വാര്‍ഡിനു പരുക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഘര്‍ഷം കണക്കിലെടുത്ത് കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു. 2000 പൊലീസുകാരെയാണ് അധികമായി സഭയ്ക്കു ചുറ്റും വിന്യസിച്ചിരിക്കുന്നത്.
അതേസമയം, ഡിഎംകെ അംഗങ്ങള്‍ സഭയില്‍ നിന്നു പുറത്തുപോകണമെന്നു സ്പീക്കര്‍ അറിയിച്ചു. സഭയില്‍ അക്രമം നടത്തിയത് ഡിഎംകെ അംഗങ്ങള്‍ ആണെന്നു സ്പീക്കര്‍ പറഞ്ഞു. ഡിഎംകെ അംഗങ്ങള്‍ തന്നെ കയ്യേറ്റം ചെയ്തു. തന്നെ പിടിച്ചു തള്ളുകയും ഷര്‍ട്ട് വലിച്ചു കീറുകയും ചെയ്തു. തന്നെ അപമാനിച്ചു. താന്‍ ചെയ്യുന്നത് തന്റെ ജോലിയാണെന്നും സ്പീക്കര്‍ ധനപാലന്‍ അറിയിച്ചു. അതിനാലാണ് ഡിഎംകെ അംഗങ്ങളോടു പുറത്തുപോകാന്‍ ആവശ്യപ്പെട്ടത്. ഡിഎംകെ അംഗങ്ങള്‍ സ്പീക്കറെ ഘെരാവോ ചെയ്തു. സ്പീക്കറുടെ കസേര തല്ലിത്തകര്‍ക്കുകയും പേപ്പറുകള്‍ കീറിയെറിയുകയും ചെയ്തു. സഭയില്‍ കസേരയേറ് നടന്നു. സ്പീക്കറുടെ കസേരയും മേശയും തല്ലിത്തകര്‍ത്തു. സ്പീക്കറുടെ കസേരയില്‍ സ്പീക്കറെ ഇറക്കിവിട്ട ശേഷം ഡിഎംകെ അംഗം സെല്‍വം സ്പീക്കറുടെ കസേരയില്‍ കയറി ഇരിക്കുകയും ചെയ്തു.
ബഹളം രൂക്ഷമായതോടെ സ്പീക്കര്‍ സഭവിട്ട് ഇറങ്ങിപ്പോകുകയായിരുന്നു. തുടര്‍ന്നാണ് ഒരു മണിയോടെ വീണ്ടും സഭ ചേര്‍ന്നത്. രഹസ്യബാലറ്റ് വേണമെന്ന ആവശ്യം സ്പീക്കര്‍ നിരാകരിച്ചതിനെ തുടര്‍ന്ന് സഭയില്‍ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. രഹസ്യബാലറ്റിലൂടെയാണ് വിശ്വാസവോട്ട് തേടേണ്ടതെന്നു ഡിഎംകെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ വാദിച്ചു. അതുകൊണ്ടു തന്നെ വിശ്വാസവോട്ടെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു. ജനാഭിപ്രായം കൂടി പരിഗണിച്ച ശേഷമാകണം വിശ്വാസവോട്ട് തേടേണ്ടതെന്നു ഒ.പനീര്‍സെല്‍വം സഭയില്‍ ആവശ്യപ്പെട്ടു. എന്നാല്‍, വോട്ടെടുപ്പ് എങ്ങനെ നടത്തണമെന്ന തന്റെ അധികാരത്തെ ചോദ്യം ചെയ്യാനാകില്ലെന്നു സ്പീക്കര്‍ നിലപാടെടുത്തു.
ആറു ബ്ലോക്കുകളായി എംഎല്‍എമാരെ തരംതിരിച്ചായിരുന്നു വിശ്വാസവോട്ടെടുപ്പ് നടത്തിയത്. 38 എംഎല്‍എമാരാണ് ഒരു ബ്ലോക്കില്‍ ഉള്ളത്. ഇതില്‍ ആദ്യ ബ്ലോക്കിന്റെ പിന്തുണ എടപ്പാടി പളനിസാമിക്കായിരുന്നു. ഈ ഘട്ടത്തിലാണ് രഹസ്യവോട്ടെടുപ്പ് വേണമെന്ന ആവശ്യവുമായി സ്റ്റാലിനും പനീര്‍സെല്‍വവും രംഗത്തെത്തിയത്. എന്നാല്‍, ഈ ആവശ്യം സ്പീക്കര്‍ നിരാകരിച്ചതോടെ സഭയില്‍ ബഹളം ആരംഭിച്ചു. ബഹളത്തെ തുടര്‍ന്ന് വോട്ടെടുപ്പ് നിര്‍ത്തിവയ്ക്കുകയായിരുന്നു. കോണ്‍ഗ്രസും മുസ്ലിംലീഗിന്റെ ഏക അംഗവും രഹസ്യ ബാലറ്റ് വേണമെന്ന ആവശ്യം ഉന്നയിച്ചു
https://www.facebook.com/Malayalivartha


























