പാകിസ്ഥാനില്‍ നേരിട്ട കൊടുംക്രൂരതകള്‍ തുറന്നു പറഞ്ഞ് പാക്കിസ്ഥാന്‍ തിരിച്ചയച്ച ഇന്ത്യന്‍ ജവാന്‍

പാക്കിസ്ഥാനില്‍ നേരിട്ട കൊടുക്രൂരതകള്‍ തുറന്നുപറഞ്ഞ് പാക്ക് സൈന്യത്തിന്റെ പിടിയില്‍പ്പെട്ട ഇന്ത്യന്‍ സൈനികന്‍. അബദ്ധത്തില്‍ അതിര്‍ത്തി കടന്നതിനെ തുടര്‍ന്ന് പിടിയിലായ ചന്തു ബാബുലാല്‍ ചൗഹാനാണ് അയല്‍രാജ്യത്തു നേരിട്ട അതി കഠിനമായ അനുഭവങ്ങള്‍ നാടിനുമുന്നില്‍ വെളിപ്പെടുത്തിയത്.
ഒരുഘട്ടത്തില്‍ തന്നെയൊന്നു കൊന്നുതരൂ എന്നു പോലും പാക്ക് സൈനികരോട് യാചിക്കേണ്ടി വന്നതായി ചൗഹാന്‍ പറഞ്ഞു. മരണമുറപ്പിച്ചാണ് അവരുടെ കസ്റ്റഡിയില്‍ കഴിഞ്ഞതെന്നും അദ്ദേഹം വെളിപ്പെടുത്തി.
തന്നെ പിടികൂടിയ ഉടന്‍ അവര്‍ വസ്ത്രമഴിച്ച് പരിശോധിച്ചു. കൈകാലുകള്‍ കെട്ടി ഒരു വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി. പിന്നീട് വളരെ ക്രൂരമായി മര്‍ദ്ദിച്ചു. എന്നെ കൊന്നുകളയാന്‍ പോലും അവരോടു പറഞ്ഞു. ജീവിതം അവസാനിക്കുകയാണെന്നാണ് കരുതിയതെന്നും ചൗഹാന്‍ പറഞ്ഞു. മറാത്തി ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.
അവരെന്നെ ഒരു ഇരുട്ടുമുറിയിലാണ് അടച്ചിരുന്നത്. എന്താണു സംഭവിക്കുന്നതെന്നു പോലും മനസിലായില്ല. ശുചിമുറിയും അതിനുള്ളിലായിരുന്നു. തല മരവിക്കുന്ന രീതിയില്‍ മര്‍ദ്ദിക്കുമ്പോള്‍ കൊന്നുകളയാന്‍ പോലും ആവശ്യപ്പെട്ടിട്ടുണ്ട്. വേദനകൊണ്ടു പുളയുമ്പോള്‍ എന്തോ മരുന്ന് കുത്തിവയ്ക്കും. കരഞ്ഞുകരഞ്ഞ് കണ്ണില്‍ ഒരുതുള്ളി കണ്ണീര്‍ പോലുമില്ലാത്ത അവസ്ഥ വന്നിട്ടുണ്ടെന്നും ചൗഹാന്‍ വെളിപ്പെടുത്തി.
രാത്രിയാണോ പകലാണോയെന്നു പോലും പലപ്പോഴും മനസിലായിരുന്നില്ല. ഈ സയമൊക്കെയും മനസില്‍ കുടുംബത്തിന്റെ ചിത്രം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബോധം കെടുത്തുന്നതിനുള്ള മരുന്ന് പലപ്പോഴും നല്‍കിയിരുന്നു. ചെവിയില്‍നിന്നു രക്തം വരുമ്പോള്‍ മരുന്നൊഴിക്കും. ഉറി ഭീകരാക്രമണത്തിനു പകരം വീട്ടുന്നതിനാണ് അതിര്‍ത്തി കടന്നെത്തിയതെന്ന് ഇടയ്ക്ക് പറയേണ്ടി വന്നിട്ടുണ്ടെന്നും ചൗഹാന്‍ പറഞ്ഞു.
നിയന്ത്രണരേഖ കടന്ന് പാക്ക് അധീന കശ്മീരില്‍ ഇന്ത്യ ആക്രമണം നടത്തിയിരുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ നടത്തിയ ആക്രമണത്തില്‍ നാല്‍പതോളം ഭീകരര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. ഇതിനുപിന്നാലെയാണ് അബദ്ധത്തില്‍ നിയന്ത്രണരേഖ കടന്ന ചന്തു ബാബുലാലിനെ പാക്കിസ്ഥാന്‍ പിടികൂടുന്നത്. പിന്നീട് ജനുവരിയില്‍ അദ്ദേഹത്തെ ഇന്ത്യയ്ക്കു കൈമാറുകയായിരുന്നു.
https://www.facebook.com/Malayalivartha



























