ഉത്തര്‍പ്രദേശ് ട്രെയിന്‍ അപകടത്തിന് കാരണം എമര്‍ജന്‍സി ബ്രേക്ക് ഉപയോഗിച്ചതിനാലെന്ന് പ്രാഥമിക നിഗമനം

ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലുണ്ടായ ട്രെയിന്‍ അപകടത്തിന് കാരണം ഡ്രൈവറുടെ പിഴവെന്ന് പ്രാഥമിക നിഗമനം. പുരി-ഹരിദ്വാര്‍-കലിംഗ ഉത്കല്‍ എക്സ്പ്രസാണ് പാളത്തില്‍ നിന്നും വഴുതിമാറിയത്. ഖട്ടൗലി സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട ഉടനെ എമര്‍ജന്‍സി ബ്രേക്ക് ഉപയോഗിച്ചതാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിന് പിന്നില്‍ അട്ടിമറിയുണ്ടോയെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. റെയില്‍വേ ട്രാക്കിലെ അറ്റകുറ്റ പണികള്‍ നടക്കുന്നത് കണ്ടാകും ബ്രേക്ക് പിടിച്ചത് എന്നാണ് നിഗമനം.
റെയില്‍വേ ട്രാക്കില്‍ അറ്റകുറ്റപ്പണി നടന്നുവന്നിരുന്നതായി യു.പി. പ്രിന്‍സിപ്പല്‍ സെക്രട്ടറി (ആഭ്യന്തരം) അരവിന്ദ് കുമാറും അറിയിച്ചു. ഇതു സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചിട്ടുണ്ട്. എന്നാല്‍ അട്ടിമറി സാധ്യതയും അന്വേഷണ സംഘം തള്ളികളയുന്നില്ല. എന്നാല്‍ ഇത് അന്വേഷിക്കാനെത്തിയ ഭീകരവിരുദ്ധ സ്ക്വാഡിന് പ്രാഥമിക അന്വേഷണത്തില്‍ ഒന്നും കണ്ടെത്താനായില്ല.
ട്രെയിന്‍ അമിതവേഗത്തിലായിരുന്നുവെന്നും സാക്ഷികള്‍ പറഞ്ഞു. ഇന്നലെയുണ്ടായ അപകടത്തില്‍ ട്രെയിനിന്റെ 23 കോച്ചുകളില്‍ 14 എണ്ണവും പാളത്തില്‍ നിന്നും വഴുതിമാറിയിരുന്നു. അപകടത്തില്‍ ഇതുവരെ 23 പേർ മരിക്കുകയും നൂറിലേറെപ്പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha

























