നോട്ട് നിരോധനം: 577 കോടി നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് അച്ചടി പ്രസുകൾ

നോട്ട് നിരോധനത്തെ തുടർന്ന് തങ്ങൾക്ക് 577 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്ന് കാണിച്ച് നഷ്ടപരിഹാരത്തിനായി രാജ്യത്തെ അച്ചടി പ്രസുകൾ റിസർവ് ബാങ്കിനെ സമീപിച്ചു. അച്ചടി ചിലവുകൾ, മഷി, ഉപയോഗശൂന്യമായ കടലാസുകൾ എന്നിവയുൾപ്പെടെയാണ് ഈ നഷ്ടം കണക്കാക്കിയിരിക്കുന്നത്.
സാധാരണയായി സർക്കാർ പ്രസുകളിൽ വാണിജ്യാടിസ്ഥാനത്തിലുള്ള പ്രിന്റിംഗ് നടത്താറില്ല. അതുകൊണ്ട് തന്നെ നോട്ട് അസാധുവാക്കൽ നടപടിയിലൂടെയുണ്ടായ നഷ്ടം നികത്താൻ റിസർവ് ബാങ്ക് തയ്യാറാകണമെന്നും പ്രസുകൾ ആവശ്യപ്പെട്ടു.
ഉയർന്ന നിലവാരത്തിലുള്ള ഇറക്കുമതി ചെയ്ത പേപ്പറുകളാണ് 500, 1000 രൂപ നോട്ടുകൾ പ്രിന്റ് ചെയ്യാൻ ഉപയോഗിച്ചിരുന്നത്. നഷ്ടപരിഹാരം ആവശ്യപ്പെട്ട 577 കോടി രൂപയുടെ സിംഹഭാഗവും പേപ്പറിനായി ഉപയോഗിച്ചതാണെന്നാണ് റിപ്പോർട്ട്. ഇന്ത്യയിൽ നാല് സ്ഥലങ്ങളിലാണ് നോട്ട് അച്ചടിക്കുന്ന പ്രസുകൾ പ്രവർത്തിക്കുന്നത്. അടിയന്തരമായി നോട്ടുകൾ നിരോധിച്ചതിനെ തുടർന്ന് അച്ചടിച്ച് സൂക്ഷിച്ച നോട്ടുകൾ ഉപയോഗ ശൂന്യമാകുകയായിരുന്നു. ഇതിന്റെ പ്രിന്റിംഗ് ചിലവ്, മഷി, പാക്കിംഗ്, വിനിമയം തുടങ്ങിയതിന് ചിലവാക്കിയ പണം മടക്കി നൽകണമെന്നാണ് പ്രസുകൾ ആവശ്യപ്പെടുന്നത്.
കള്ളപ്പണം തടയുന്നതിനുള്ള നീക്കമായി വ്യഖ്യാനിച്ചാണ് 2016 നവംബർ 8ന് നോട്ട് അസാധുവാക്കിയത്. എന്നാൽ, അസാധുവാക്കിയതിൽ 99 ശതമാനം നോട്ടും റിസർവ് ബാങ്കിൽ തിരിച്ചെത്തിയതോടെ കറൻസി രഹിത സമ്പദ്ഘടനയാണ് ലക്ഷ്യമെന്നായിരുന്നു സർക്കാർ വാദം. എന്നാലിപ്പോൾ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള പ്രിന്റിംഗ് പ്രസുകളുടെ നടപടി കേന്ദ്ര സർക്കാരിനെയും റിസർവ് ബാങ്കിനെയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. നോട്ട് അസാധുവാക്കൽ നടപടി സമ്പൂർണ പരാജയമാണെന്ന പ്രതിപക്ഷ പാർട്ടികളുടെ വാദത്തിന് ഇത് മൂർച്ഛ നൽകും.
https://www.facebook.com/Malayalivartha



























