ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ സഹോദരന്റെ പങ്കെന്ത്?

മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ടു സഹോദരന്‍ ഇന്ദ്രജിത്ത് ലങ്കേഷിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തു. സ്വത്തു തർക്കത്തെത്തുടർന്നുള്ള പ്രശ്നങ്ങൾക്കിടെ ഇന്ദ്രജിത്ത് തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നു 2006ല്‍ ഗൗരി ലങ്കേഷ് പരാതി നല്‍കിയിരുന്നു. തോക്കിനു ലൈസൻസ് ഇല്ലെന്ന് ഇന്ദ്രജിത്ത് പൊലീസിനോടു സമ്മതിച്ചതായാണു വിവരം.
ഗൗരി ലങ്കേഷിനെ വധിക്കാൻ ഉപയോഗിച്ച തോക്കിന്റെ ഉറവിടമാണു പ്രത്യേക അന്വേഷണ സംഘം ഇപ്പോൾ അന്വേഷിക്കുന്നത്. വീട്ടിൽനിന്നും നഗരത്തിലെ ടോൾ ബൂത്തുകളിൽനിന്നുമുള്ള സിസിടിവി ദൃശ്യങ്ങളും സംഘം പരിശോധിക്കുന്നുണ്ട്. ബൈക്കിലെത്തിയ അക്രമിസംഘം ഗൗരിയെ കൊലപ്പെടുത്തുന്നതിനുമുൻപു വീടിനു പരിസരത്തെത്തി സാഹചര്യങ്ങൾ വീക്ഷിച്ചിട്ടുണ്ടാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. സെപ്റ്റംബർ അഞ്ചിനു രാത്രിയാണ് വീട്ടിനു പുറത്ത് അക്രമികളുടെ വെടിയേറ്റു ഗൗരി കൊല്ലപ്പെടുന്നത്.
ഗൗരിയുടെ സഹോദരി കവിതയെയും മാതാവ് ഇന്ദിരയെയും അന്വേഷണ സംഘം ചോദ്യം ചെയ്തു.
പിതാവ് പി. ലങ്കേഷിന്റെ മരണത്തെത്തുടർന്ന് ‘ലങ്കേഷ് പത്രിക’യുടെ ഉടമസ്ഥാവകാശം സംബന്ധിച്ചാണു സഹോദരങ്ങൾക്കിടയിൽ തർക്കം ഉടലെടുത്തത്.
കുടുംബത്തിനുനേർക്കുള്ള ഭീഷണി അവസാനിക്കാത്ത സാഹചര്യത്തിൽ രാജരാജേശ്വരി നഗറിലെ വീട്ടിലേക്കുള്ള പതിവു വഴി മാറി സഞ്ചരിക്കാൻ പൊലീസ് ലങ്കേഷ് കുടുംബാംഗങ്ങളോടു നിർദേശിച്ചു.
https://www.facebook.com/Malayalivartha


























