ഇന്ധനവിലയെന്ന പകല്‍ക്കൊള്ളയും അതിലെ രാഷ്ട്രീയ അന്തര്‍നാടകവും

ആധുനിക ജീവിതത്തില്‍ യാതൊരു കാരണവശാലും ഒഴിവാക്കാനാവാത്ത വാഹന ഇന്ധനങ്ങളായ പെട്രോളും ഡീസലുമടക്കമുള്ളവയുടെ വില്‍പന ജനങ്ങള്‍ക്കുമേല്‍ സര്‍ക്കാര്‍ നടത്തുന്ന ഏറ്റവും വലിയ പകല്‍ക്കൊള്ളയായി മാറിയിരിക്കുന്നു. 2010ലും തുടര്‍ന്ന് 2014ലും ഇന്ധനവിലയുടെ മേല്‍ നിയന്ത്രണങ്ങള്‍ നീക്കുമ്പോള്‍ ആവശ്യവും ലഭ്യതയും അടിസ്ഥാനമാക്കി ഉപഭോക്താവിന് ഗുണകരമായ വിപണനരീതിയാണ് തങ്ങള്‍ നടപ്പാക്കുന്നതെന്ന യുക്തിയാണ് സര്‍ക്കാര്‍ നിരത്തിയത്. അന്ന് അനുദിനം കുതിച്ചുയരുന്ന എണ്ണയുടെ അന്താരാഷ്ട്ര വിപണിവില പൊതുമേഖല കമ്പനികളടക്കം എണ്ണവിതരണ കമ്പനികള്‍ക്ക് കനത്ത നഷ്ടം വരുത്തുന്നതായി സര്‍ക്കാര്‍ പറഞ്ഞിരുന്നു. പുതിയ എണ്ണവില നയം അന്താരാഷ്ട്ര വിലനിലവാരത്തിന് അനുസൃതമായി ഉപഭോക്താവിന് ലാഭകരമാകുമെന്ന വ്യാഖ്യാനവും അവര്‍ നിരത്തി. ഇക്കൊല്ലം ജൂണ്‍ 16 മുതല്‍ ദിനംപ്രതി ആഗോള വിലനിലവാരത്തിന് അനുസരിച്ച് ചില്ലറ വില്‍പന വിലയിലും മാറ്റം വരുത്തി. തുടര്‍ന്നുള്ള മൂന്നുമാസങ്ങള്‍ക്കുള്ളില്‍ എണ്ണയുടെ ചില്ലറവില ലിറ്ററിന് ഏഴ് രൂപ കണ്ട് ഉയര്‍ന്നിരിക്കുന്നു.
2012ല്‍ അന്താരാഷ്ട്ര വിപണിയില്‍ വീപ്പയ്ക്ക് 120 യുഎസ് ഡോളര്‍ ഉണ്ടായിരുന്ന സ്ഥാനത്ത് വില കുത്തനെയിടിഞ്ഞ് അമ്പത് ഡോളറിന്റെ ചുറ്റുവട്ടത്ത് എത്തിനില്‍ക്കുമ്പോഴാണ് ചില്ലറവില ക്രമാതീതമായി ഉയര്‍ന്ന് ഇന്ന് ലിറ്ററിന് 65 രൂപയോ അതിലധികമോ ആയിരിക്കുന്നത്. എണ്ണയുടെ ചില്ലറ വില്‍പനവില ദിനംപ്രതി മാറിമറിയുന്ന സാഹചര്യത്തില്‍ യഥാര്‍ഥത്തില്‍ വിപണിയില്‍ എന്താണ് സംഭവിക്കുന്നതെന്ന് പോലും അറിയാത്തത്ര ആശയക്കുഴപ്പത്തിലാണ് ഉപഭോക്താവ്. ദക്ഷിണേഷ്യയിലെന്നുമാത്രമല്ല ലോകത്തുതന്നെ ഏറ്റവും ഉയര്‍ന്ന ഇന്ധനവില നല്‍കേണ്ടിവരുന്ന രാജ്യമാണ് ഇന്ത്യ. മൂല്യവര്‍ധിത നികുതിയുടെയും എക്‌സൈസ് തീരുവയുടേയും പേരില്‍ സര്‍ക്കാര്‍ ജനങ്ങളുടെമേല്‍ നടത്തുന്നത് പകല്‍ക്കൊള്ളയാണ്. ഈ പകല്‍ക്കൊള്ള നിര്‍ബാധം തുടരുക എന്ന ലക്ഷ്യത്തോടെയാണ് എണ്ണയെ ചരക്ക് സേവനനികുതി(ജിഎസ്ടി)യില്‍ നിന്നും ഒഴിവാക്കിയതുതന്നെ.
അയല്‍രാജ്യങ്ങളായ പാകിസ്ഥാന്‍, നേപ്പാള്‍, ശ്രീലങ്ക, ഭൂട്ടാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലേതിനെക്കാള്‍ നാല്‍പത്, നാല്‍പത്തിയഞ്ച് ശതമാനം ഉയര്‍ന്ന വിലയാണ് ഇന്ത്യയില്‍ നല്‍കേണ്ടി വരുന്നത്. ദക്ഷിണ പൂര്‍വേഷ്യന്‍ രാഷ്ട്രങ്ങളില്‍ ഇന്ത്യയുടേതിന്റെ പകുതിവിലയ്ക്ക് ഇന്ധനം ലഭ്യമാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇന്ത്യയില്‍ ഇന്ധന വില ക്രമാതീതമായി ഉയര്‍ന്നിരിക്കുന്നതിന്റെ കാരണം അസാധാരണമായ നികുതിഭാരം തന്നെയാണ്. പെട്രോളിനും ഡീസലിനും 45 മുതല്‍ 52 ശതമാനം വരെ ഉയര്‍ന്ന നികുതിയാണ് നാം നല്‍കേണ്ടിവരുന്നത്. അത് ഫലത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയ്ക്കുണ്ടായ വിലത്തകര്‍ച്ചയുടെ ഫലം ഇന്ത്യന്‍ ഉപഭോക്താവിന് നിഷേധിക്കലാണ്.
എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എക്‌സൈസ് തീരുവ ഉയര്‍ത്തിയത് ഒമ്പതുതവണയാണ്. യുപിഎ ഭരണത്തിന്റെ അവസാനത്തില്‍ പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് യഥാക്രമം 9.48 ഉം 3.56ഉം രൂപയായിരുന്ന എക്‌സൈസ് തീരുവ 21.48ഉം 17.33ഉം രൂപയായാണ് ഉയര്‍ത്തിയത്. 2014ലെ എക്‌സൈസ് തീരുവ നിരക്കില്‍ നിന്നും 226ഉം 486ഉം ശതമാനം കണ്ടാണ് ഈ വര്‍ധന. താന്‍ അധികാരത്തില്‍ വന്നാല്‍ ഇന്ധനവില നാല്‍പത് രൂപയാക്കി കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച നരേന്ദ്രമോഡിയുടെ ഭരണത്തില്‍ ഒരു ജനതയാകെ എങ്ങനെ പകല്‍ക്കൊള്ളയ്ക്ക് ഇരയാവുന്നുവെന്നതിന് മറ്റെന്ത് ഉദാഹരണമാണ് വേണ്ടത്?
വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കും അതിസമ്പന്നര്‍ക്കും ലക്ഷക്കണക്കിന് കോടി രൂപയുടെ നികുതിയിളവുകള്‍ നല്‍കിയും പൊതുമേഖലാ ബാങ്കുകള്‍ക്ക് നല്‍കാനുള്ള പതിനായിരക്കണക്കിന് കോടി രൂപയുടെ കിട്ടാക്കടങ്ങള്‍ എഴുതിത്തള്ളിയും 'നിക്ഷേപ സൗഹൃദ അന്തരീക്ഷം' സൃഷ്ടിക്കുന്ന അതേ നരേന്ദ്രമോഡി സര്‍ക്കാരാണ് ജനങ്ങളുടെ മേലുള്ള പകല്‍ക്കൊള്ള തുടരുന്നത്. നികുതി ഇളവുകള്‍ വഴി പൊതുഖജനാവിനുണ്ടാകുന്ന വന്‍ നഷ്ടം നികത്തപ്പെടുന്നത് ഈ കൊള്ള വഴിയാണ്. ബജറ്റ് കമ്മി നികത്തേണ്ടതിന്റെ ഭാരവും പൊതുജനങ്ങളുടെ ചുമലിലാണ് കയറ്റിവയ്ക്കുന്നത്. ഇന്ധന വില നിയന്ത്രണം നീക്കുന്നതിന് യുപിഎ സര്‍ക്കാരും തുടര്‍ന്ന് നരേന്ദ്രമോഡി സര്‍ക്കാരും ജനങ്ങള്‍ക്ക് മുമ്പില്‍ നിരത്തിയ യുക്തി അവര്‍ തന്നെ തകര്‍ത്തിരിക്കുന്നു. ഇപ്പോള്‍ നടക്കുന്ന പകല്‍ക്കൊള്ളയുടെ സമ്പൂര്‍ണ ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിന്റേതു മാത്രമാണ്. അതിന് പിന്നിലെ യുക്തി കേവലം പൊതുമേഖലാ എണ്ണവിതരണ കമ്പനികളെ നഷ്ടത്തില്‍ നിന്ന് കരകയറ്റുക എന്നതുമാത്രമല്ല, മറിച്ച് തങ്ങളെ ചെല്ലും ചെലവും നല്‍കി അധികാരത്തിലേറ്റിയ കോര്‍പ്പറേറ്റുകളോടുള്ള ഉപകാരസ്മരണയാണ്. ഇനിയും അധികാരത്തില്‍ തുടരണമെങ്കില്‍ അത് ഉറപ്പുവരുത്തുന്ന മൂഖ്യഘടകം കോര്‍പ്പറേറ്റ് മടിശീലകള്‍ തന്നെയാണ്. അത് എല്ലായ്്്്്്്്്്‌പ്പോഴും നിറയ്ക്കുക എന്ന ദൗത്യത്തിലാണ് നരേന്ദ്രമോഡി സര്‍ക്കാര്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ജനതയെ ഒന്നടങ്കം കൊള്ളയടിക്കുന്ന ഈ ഭരണകൂട ക്രൂരതയ്‌ക്കെതിരെ വന്‍ ജനകീയ പ്രതിരോധത്തിനും പ്രക്ഷോഭത്തിനും രൂപം നല്‍കാന്‍ പ്രതിപക്ഷ പാര്‍ട്ടികളും ട്രേഡ് യൂണിയനുകളടക്കം ബഹുജന പ്രസ്ഥാനങ്ങളും ഇനിയും കാലവിളംബം വരുത്തിക്കൂടാ.
https://www.facebook.com/Malayalivartha


























