ഫാ. ടോം ഉഴുന്നാലിനെതിരെ കണ്ണന്താനം നടത്തിയ പരിഹാസം; വ്യാപക പ്രതിഷേധം ഉയരുന്നു

ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിൽ ഏവരും ആഹ്ലാദപ്രകടനത്തിലാണ്. ഭീകരർ ഫാദറിനെ തട്ടിക്കൊണ്ട് പോയതുമുതൽ എല്ലാവരും പ്രാർഥനയിലായിരുന്നു. അദ്ദേഹത്തിന്റെ മോചനത്തിൽ ലോകമെമ്പാടുമുള്ള മലയാളികൾ ആശ്വസിക്കുന്നവേളയിൽ ഫാദറിനെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നമ്മുടെ പുതിയ സഹമന്ത്രി അൽഫോൻസ് കണ്ണന്താനം.
യമനിലെ ഏദനില്‍ ഭീകരരുടെ പിടിയില്‍ നിന്ന് രക്ഷപെട്ട പോയ മലയാളി വൈദികന്‍ ഫാ. ടോം ഉഴുന്നാലിനെ പരിഹസിച്ച് മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ടോം ഉഴുന്നാലിന് സ്റ്റോക്ക് ഹോം സിന്‍ഡ്രമാണെന്നും അതുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ നടപടികളെ അദ്ദേഹം കാണാതെ പോയതെന്നും കണ്ണന്താനം പറഞ്ഞു. കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുമ്പോളായിരുന്നു കണ്ണന്താനത്തിന്റെ പ്രതികരണം.
ഫാദര്‍ ടോം ഉഴുന്നാലിലിന്റെ മോചനത്തില്‍ ഇന്ത്യ ഇടപെട്ടിട്ടില്ലെന്ന് വാദം തെറ്റാണെന്നും കണ്ണന്താനം പറഞ്ഞു. ഇന്ത്യയുടെ ഇടപെടല്‍ ഇല്ലാതെ ഒരു ഇന്ത്യക്കാരനെ മോചിപ്പിച്ചുവെന്നത് തെറ്റായ പ്രചാരണമാണ്. മോചനത്തില്‍ വെളിപ്പെടുത്താനാകാത്ത ധാരാളം ഇടപെടലുകള്‍ നടത്തിയിട്ടുണ്ടെന്നും കണ്ണന്താനം പറഞ്ഞു. 2016 മാര്‍ച്ച് നാലിന് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ.ടോം ഉഴുന്നാലിലിനെ വത്തിക്കാന്റെ അഭ്യര്‍ത്ഥന പ്രകാരം ഒമാന്‍ സര്‍ക്കാര്‍ ഇടപെട്ടാണ് ഇന്നലെ മോചിപ്പിച്ചത്.
മോചനദ്രവ്യമായി ഒരു കോടി ഡോളര്‍ നല്‍കിയെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. തന്റെ മോചനത്തിനായി ഇന്ത്യ യാതൊന്നും ചെയ്തിട്ടില്ലെന്ന് തടങ്കലില്‍ ആയിരിക്കെ പുറത്തുവന്ന വീഡിയോയില്‍ ഉഴുന്നാലില്‍ പറഞ്ഞിരുന്നു. വത്തിക്കാന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന് ഒമാന്‍ രാജാവ് സുല്‍ത്താന്‍ ഖ്വാബൂസ് ബിന്‍ സെയ്ദ് നടത്തിയ ഇടപെടലാണ് ഫാ. ടോമിന്റെ മോചനം സാധ്യമാക്കിയത്. മസ്കറ്റില്‍വച്ച് കൈമാറിയ ഫാ. ടോം റോമിലാണ് ഇപ്പോളുള്ളത്.
https://www.facebook.com/Malayalivartha


























