45,000 മുതല്‍ 90,000 രൂപ വരെ തട്ടിയെടുത്ത യുവതി വഞ്ചിച്ചത് 32 പുരുഷന്മാരെ...!!

ദൂരെയുള്ള ഒരു ബന്ധുവഴി 27 കാരനായ സുരേഷിന് ആ വിവാഹാലോചന വന്നത് ഡിസംബര്‍ 1 നായിരുന്നു. പിതാവ് മൂന്ന് മാസം മുമ്പ് മരിച്ചതോടെ വീണുപോയ മാതാവിനെ നോക്കാനും വീട്ടിലെ മറ്റുകാര്യങ്ങള്‍ അന്വേഷിക്കാനുമായി ഒരു പെണ്‍കുട്ടിയുടെ സാന്നിദ്ധ്യം അനിവാര്യമായിരുന്നു താനും. എന്നാല്‍ എല്ലാം തീരുമാനിച്ചുറപ്പിച്ച ശേഷം വധുവില്‍ നിന്നും സുരേഷിന് കിട്ടിയതാകട്ടെ തികച്ചും അപ്രതീക്ഷിത ചതി.
കല്യാണം കഴിപ്പിക്കാമെന്ന് പറഞ്ഞ് മോഹിപ്പിച്ച് പണവും സ്വര്‍ണ്ണവുമായി കടന്നു കളഞ്ഞ് ഒരു യുവതി പറ്റിച്ച 33 പുരുഷന്മാരില്‍ ഒരാളാണ് സുരേഷും. രാവിലെ കൃഷി പണികള്‍ക്കായി വയലിലേക്ക് പോകുന്ന തനിക്ക് എല്ലാവരേയും നോക്കാനാകില്ല. വീട്ടിലുള്ള മറ്റുള്ളവരെയും നോക്കാന്‍ ആളായല്ലോ എന്നു വിചാരിച്ചാണ് കല്യാണത്തിന് സമ്മതിച്ചതെന്നാണ് ഹരിയാനയിലെ സോണീപത്തുകാരന്‍ പറയുന്നത്. ഒരു നിബന്ധനയോടെയാണ് വിവാഹം ആലോചിച്ചവര്‍ സമീപിച്ചത്. വിവാഹദിവസം വരെ വധുവിനെ വരന്‍ കാണുവാനോ മിണ്ടുവാനോ പാടില്ലെന്നായിരുന്നു കണ്ടീഷന്‍. ചടങ്ങുകള്‍ക്കും ആഘോഷങ്ങള്‍ക്കും 45,000 രൂപ മുടക്കിയ ഇയാള്‍ ഇപ്പോള്‍ കോടതിയെ സമീപിക്കുകയാണ്.
സുശീലയുടെ നാത്തൂന്‍ അനിതാമരിയം ജോലി ചെയ്യുന്ന ഡല്‍ഹിയിലെ ഒരു ക്രിസ്തീയ അനാഥാലയത്തില്‍ അനേകം പാവപ്പെട്ട പെണ്‍കുട്ടികളാണ് വരന്മാര്‍ക്കായി തെരഞ്ഞുകൊണ്ടിരിക്കുന്നതെന്നും 10-12 സുന്ദരികളായ പെണ്‍കുട്ടികളില്‍ നിന്നും വധുവിനെ തെരഞ്ഞെടുക്കാമെന്നും പറഞ്ഞായിരുന്നു സുശീല അയാളെ സമീപിച്ചതത്രേ. മാസം 7000 രൂപയോളം കിട്ടുന്ന കൃഷിക്കാരനായ അയാള്‍ക്ക് അധികം പണമൊന്നുമില്ല. എന്നാല്‍ മരിയം ഗ്രാമത്തിലേക്ക് വന്ന ഡിസംബര്‍ 4-ന് ബന്ധുക്കളോട് കടം മേടിച്ച്് അയാള്‍ പണം നല്‍കി. എന്നാല്‍ ഡിസംബര്‍ 26-ന് വിവാഹത്തലേന്ന് മരിയത്തെ ഫോണ്‍ വിളിച്ച് കിട്ടിയില്ല.
ബന്ധുക്കളെല്ലാമെത്തി വീട്ടില്‍ പാട്ടും കൂത്തുമായി വിവാഹ ചടങ്ങുകള്‍ നടക്കുമ്പോള്‍ മരിയത്തെ വിളിച്ചിട്ട് കിട്ടാത്തതിനാല്‍ പരിഭ്രാന്തനായി. ഓടി സുശീലയുടെ വീട്ടില്‍ എത്തിയപ്പോള്‍ അവരും അവിടെയില്ല. പിന്നീട് ആരോ മരിയത്തിന്റെ ഫോണ്‍ എടുത്തപ്പോള്‍ മരിയത്തിന് ഹൃദയസ്തംഭനം ഉണ്ടായി ആശുപത്രിയിലേക്ക് കൊണ്ടുപേയെന്നു പറഞ്ഞു. രാത്രി പത്തുമണിയോടെ ഡല്‍ഹിയിലെ സുശീലയുടെ നരേലയിലുള്ള വീട്ടിലേക്ക് എത്തിയപ്പോള്‍ വീട് പൂട്ടിയിട്ടിരിക്കുന്നതായി കണ്ടെത്തി. ഡിസംബര്‍ 25-ന് ക്രിസ്മസ് ആഘോഷിച്ച് അവര്‍ പോയെന്നായിരുന്നു മറുപടി. അപ്പോള്‍ മാത്രമാണ് താന്‍ വഞ്ചിതനായെന്ന് സുരേഷിന് തിരിച്ചറിയാനായത്.
സോണീപത്ത്, റോഹ്താക്ക്, ജജ്ജാര്‍ എന്നിങ്ങനെ ഹരിയാനയിലെ വിവിധ ജില്ലകളില്‍ നിന്നും മരിയം എന്ന യുവതി 32 യുവാക്കളെയാണ് വഞ്ചിച്ചത്. ഡിസംബര്‍ 27-ന് വിവാഹം നടത്താമെന്ന് പറഞ്ഞ് ഇവര്‍ 45,000 മുതല്‍ 90,000 വരെ രൂപ ഓരോരുത്തരില്‍ നിന്നും തട്ടിയെടുത്തു. യുവാക്കളെല്ലാം വീട്ടില്‍ വിവാഹത്തിനുള്ള വന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു ഇവര്‍ മുങ്ങിയത്. ശനിയാഴ്ച മരിയം പോലീസില്‍ കീഴടങ്ങി. ഇവരെ അഞ്ചു ദിവസത്തേക്ക് റിമാന്റ് ചെയ്തു. സുശീലയും മോനുവും നേരത്തേ അറസ്റ്റിലായി. സുശീല, അനിതാമരിയം, മോനു എന്നിവര്‍ക്കെതിരേ വഞ്ചന, ക്രിമിനല്‍ ഗൂഡാലോചന, വിശ്വാസം ലംഘിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി.
ഘര്‍ഖോഡയില്‍ തന്നെ ഇവര്‍ 12 ലധികം പുരുഷന്മാരെയാണ് കബളിപ്പിച്ചത്. ഇവരെല്ലാം ദരിദ്രരോ ദിവസക്കൂലിക്കാരായ തൊഴിലാളികളോ ആണ്. യഥാര്‍ത്ഥത്തില്‍ തങ്ങള്‍ക്ക് വേണ്ടിയുള്ള പെണ്‍കുട്ടികള്‍ പക്കലുണ്ടോ എന്ന് പോലും അന്വേഷിക്കാതെയാണ് ഇവര്‍ എല്ലാം അംഗീകരിച്ചതും വിഡ്ഡികളാക്കപ്പെട്ടതും.
ഡിസംബര്‍ 27 ന് രാവിലെ വീട്ടില്‍ തിരിച്ചെത്തി ബന്ധുക്കളോട് വിവരം പറഞ്ഞപ്പോള്‍ എല്ലാവരും തകര്‍ന്നുപോയി. അമ്മ മരിച്ചുപോകുമോ എന്നായിരുന്നു ഞാന്‍ ഭയന്നത്. സുരേഷ്‌കുമാര്‍ പറയുന്നു. ഡിസംബര്‍ 17 നായിരുന്നു ആദ്യം വിവാഹം നിശ്ചയിച്ചത്. അപ്പോള്‍ കാനഡയില്‍ കനത്ത മഞ്ഞുവീഴ്ചയായതിനാല്‍ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവിടെനിന്നും മടങ്ങി വരാന്‍ കഴിഞ്ഞില്ലെന്നും അതുകൊണ്ട് വിവാഹം താമസിക്കുമെന്നും പറഞ്ഞു. അതും എല്ലാവരും വിശ്വസിച്ചു. പിന്നീടാണ് വിവാഹം ഡിസംബര്‍ 27 ന് തീരുമാനിച്ചത്. അന്നു തന്നെ 100 പേരുടെ വിവാഹവും നടക്കുമെന്നും പറഞ്ഞു. തുടര്‍ന്ന് പെണ്ണിന് വസ്ത്രവും ആഭരണവും മറ്റും വാങ്ങാനാണെന്ന് പറഞ്ഞായിരുന്നു 45,000 രൂപ വാങ്ങിയത്.
35,000 രൂപയോളം ഒരു ബന്ധുവിനോട് കടം വാങ്ങി പുതിയ വധുവിന് വേണ്ടി അടുക്കള മോടി പിടിപ്പിക്കുകയും ചെയ്തിരുന്നു. വീട് പെയ്ന്റ് ചെയ്ത്, വിവാഹ സല്‍ക്കാരത്തിനായി ഹാള്‍ ബുക്ക് ചെയ്തു. ഡിസംബര്‍ 28 ന് നടത്താനിരുന്ന റിസിപ്ഷനിലേക്ക് ഫോട്ടോഗ്രാഫറേയും ഡിജെയേയും വരെ ഏര്‍പ്പാടാക്കി. എങ്ങിനെ ഈ പണമെല്ലാം മടക്കിക്കൊടുക്കുമെന്ന് അറിയില്ല. വീടിന് പുറത്തേക്ക് ഇറങ്ങാന്‍ തന്നെ നാണക്കേടാണെന്നും സുരേഷ് പറയുന്നു. ഒരു കിലോമീറ്റര്‍ അകലെയാണ് സഞ്ജയ് സിംഗ് എന്ന 45 കാരന്‍ വഞ്ചിക്കപ്പെട്ടത്. ഇയാളില്‍ നിന്നും 45,000 രൂപ വാങ്ങി. കൂട്ടുകാരില്‍ നിന്നുമാണ് വിവാഹത്തിനായി ഈ തുക കടം വാങ്ങിയത്. പത്തു വര്‍ഷം മുമ്പ് വിവാഹമോചിതനായ ഇയാള്‍ 8000 രൂപ ശമ്പളം കിട്ടുന്ന ഫാക്ടറി ജോലിക്കാരാനാണ്. തനിച്ചു ജീവിക്കുന്ന ഇയാള്‍ പലപ്പോഴും ഫാക്ടറിയില്‍ നിന്നും വന്ന് പട്ടിണിക്കാണ് കിടന്നുറങ്ങാറ്്. വസ്ത്രം അലക്കാരും വീട് തൂത്തുവാരാനും ആരുമില്ല. ഒരു ഭാര്യ സഹായകരമാകുമെന്ന് കരുതിയെന്ന് ഇയാളും പറയുന്നു.
കഴിഞ്ഞ ഒക്‌ടോബറിലായിരുന്നു സിംഗിനെ മരിയം വഞ്ചിച്ചത്. കാനഡയില്‍ നിന്നുള്ള ചില ഫയലുകള്‍ ശരിയാകണമെന്നാണ് വിവാഹത്തീയതി മാറ്റിമാറ്റിക്കൊണ്ടിരുന്ന മരിയം പറഞ്ഞ ന്യായീകരണം. ഒടുവിലാണ് ഡിസംബര്‍ 27 ന് വിവാഹം തീരുമാനിച്ചത്. ഇതേ ദിവസം അനേകര്‍ വിവാഹിതരാകുന്നുണ്ടെന്നും വധുവിന് വസ്ത്രവും ആഭരണവും വാങ്ങാന്‍ പണം വേണമെന്നും പറഞ്ഞ് 45,000 രൂപ വാങ്ങി. വരന് ഷെര്‍വാണിയും സ്വര്‍ണ്ണമോതിരവും വേണമെന്നും ശഠിക്കുകയും ചെയ്തു.
വിവാഹത്തിന് ഏറ്റവും മനോഹരമായി അണിഞ്ഞൊരുങ്ങാന്‍ പുതിയ ഷര്‍ട്ടും 800 രൂപ വിലയുള്ള പാന്റും 300 രൂപയുടെ ഒരു ഷൂസും വാങ്ങി. വിവാഹദിവസം ഡിസംബര്‍ 27 ന് പുലര്‍ച്ചെ 4 മണിക്ക് ഉണര്‍ന്ന് ധ്രൃതിയില്‍ ഷേവും ചെയ്തു. പിതാവും ഇളയ സഹോദരനും അപ്പോഴും വിവാഹത്തിന് എതിരായിരുന്നു. കൂടെ നിന്നത് രണ്ടു സഹോദരിമാരും അവരുടെ കുടുംബങ്ങളുമാണ്. രാവിലെ പത്തുമണിക്ക് കൊണ്ടുപോകാന്‍ വാഹനം വരുമെന്ന് പറഞ്ഞു. രാവിലെ 11 മണിയായിട്ടും സുശീല ഫോണ്‍ എടുക്കാതായതോടെയാണ് അവരുടെ വീട്ടിലേക്ക് എത്തിയത്. അവിടെ അവര്‍ ഉണ്ടായിരുന്നില്ല. പോലീസ് സ്‌റ്റേഷനിലേക്ക് എത്തിയപ്പോഴാണ് തന്നെപ്പോലെ അനേകര്‍ ചതിക്കപ്പെട്ടതായി പോലീസ് പറഞ്ഞത്.
രണ്ടു പെണ്‍മക്കളുമായി ദീര്‍ഘകാലത്തോളം ഗ്രാമത്തില്‍ താമസിക്കുകയും അനേകം ആള്‍ക്കാരുമായി ബന്ധവും ഉണ്ടായിരുന്നതിനാല്‍ ആരും അവരെ സംശയിച്ചില്ല. രണ്ടുവര്‍ഷം മുമ്പ് ഇവരുടെ ഭര്‍ത്താവ് മരിച്ചിരുന്നു. സന്ദീപ് കുമാറെന്ന മറ്റൊരാളില്‍ നിന്നും മരിയം തട്ടിയത് 90,000 രൂപയായിരുന്നു.
https://www.facebook.com/Malayalivartha





















