വെര്‍ച്വല്‍ ഐ.ഡി നീക്കത്തിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം ; പുതിയ സുരക്ഷാ സംവിധാനം കുതിര നഷ്ടപ്പെട്ട ശേഷം ലായമടക്കുന്നതുപോലെയാണെന്ന് പരിഹസിച്ച് മുൻ കേന്ദ്രമന്ത്രി

വെര്‍ച്വല്‍ ഐ.ഡി കൊണ്ടുവന്ന് ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാക്കാനുള്ള യു.ഐ.ഡി.എ.ഐയുടെ നീക്കത്തിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. നിരവധി പേര്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും ബാങ്കുകള്‍ക്കും മൊബൈല്‍ സേവന ദാതാക്കള്‍ക്കും ആധാര്‍ നമ്ബര്‍ നല്‍കിയ ശേഷമാണ് പുതിയ തീരുമാനമെടുത്തതെന്ന് ചിദംബരം വിമര്‍ശിച്ചു. നിര്‍ബന്ധിത സാഹചര്യത്തില്‍ നിരവധി പേര്‍ ആധാര്‍ നമ്ബറുകള്‍ വിവിധ സേവന ദാതാക്കള്‍ക്ക് നല്‍കിക്കഴിഞ്ഞു. പുതിയ സുരക്ഷാ സംവിധാനം കുതിര നഷ്ടപ്പെട്ട ശേഷം ലായമടക്കുന്നതുപോലെയാണെന്ന് ചിദംബരം ട്വീറ്റില്‍ പരിഹസിച്ചു.
ആരുടെയും ആധാര്‍ വിവരങ്ങള്‍ സൗജന്യമായി വാട്സ് ആപ്പില്‍ ലഭ്യമാകുമെന്ന് ഇൗ മാസം ആദ്യം ദി ട്രൈബ്യൂന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇൗ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് യു.ഐ.ഡി.എ.ഐ പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയത്.12 അക്ക ആധാര്‍ നമ്ബര്‍ കൈമാറുന്നതിനു പകരം 16 ഡിജിറ്റുള്ള വെര്‍ച്വല്‍ ഐഡി ഉപയോഗിക്കാനാണ് പുതിയ തീരുമാനം. ഇൗ ഐ .ഡിക്കുള്ളിലായിരിക്കും ആധാര്‍ നമ്ബര്‍ ഉണ്ടായിരിക്കുക. ഇതു വഴി ആധാര്‍ ഉടമക്കല്ലാതെ മറ്റാര്‍ക്കും നമ്ബര്‍ മനസിലാക്കാന്‍ സാധിക്കില്ലെന്നാണ് യു.ഐ.ഡി.എ.ഐ പ്രതീക്ഷിക്കുന്നത്. വെര്‍ച്വല്‍ ഐ.ഡി സ്ഥിരമായിരിക്കില്ല. പ്രത്യേക സമയപരിധിക്കുള്ളില്‍ അവ പുതുക്കേണ്ടതുമാണെന്ന് യു.ഐ.ഡി.എ.ഐ നിര്‍ദേശിച്ചിരുന്നു.
https://www.facebook.com/Malayalivartha




















