'കേസ് ജസ്റ്റീസ് അരുണ്‍ മിശ്രയുടെ ബെഞ്ചില്‍ നിന്ന് പിന്‍വലിക്കാന്‍ തന്റെ മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു ; മുതിര്‍ന്ന ഒരു അഭിഭാഷകനാണ് ഈ ആവശ്യവുമായി തന്നെ സമീപിച്ചത്' ;ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലോയ കേസിലെ ഹര്‍ജിക്കാരന്‍

സുപ്രീം കോടതിയിലെ പുതിയ വിവാദത്തിനു പിന്നാലെ ജസ്റ്റീസ് ലോയയുടെ ദുരൂഹ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച ഹര്‍ജിക്കാരന്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എത്തുന്നു. കേസ് ജസ്റ്റീസ് അരുണ്‍ മിശ്രയുടെ ബെഞ്ചില്‍ നിന്ന് പിന്‍വലിക്കാന്‍ തന്റെ മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. മുതിര്‍ന്ന ഒരു അഭിഭാഷകനാണ് ഈ ആവശ്യവുമായി തന്നെ സമീപിച്ചതെന്നും പരാതിക്കാരനായ മാധ്യമപ്രവര്‍ത്തകന്‍ തെഹ്‌സീന്‍ പൂനവാല പറഞ്ഞു.
മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെയാണ് തന്നെ സമീപിച്ചതെന്ന് തെഹ്‌സീന്‍ പറയുന്നു. ഹര്‍ജി സുപ്രീം കോടതി ബെഞ്ചില്‍ നിന്ന് പിന്‍വലിക്കാന്‍ ദവെ തന്നെ സമ്മര്‍ദ്ദത്തിലാക്കിയെന്നും ഇദ്ദേഹം ആരോപിക്കുന്നു. 'ജസ്റ്റീസ് അരുണ്‍ മിശ്ര ചീഫ് ജസ്റ്റീസിന്റെ ശിങ്കടിയാണ്. അയാളുടെ പക്കല്‍ കേസ് പോകുന്നത് നല്ലതല്ല. അയാളെ വിശ്വസിക്കാന്‍ കൊള്ളില്ല' എന്നാണ് ദവെ പറഞ്ഞത്.
തനിക്കു വേണ്ടി ഈ കേസില്‍ ഹാജരാകാമെന്ന് ദവെ ആദ്യം സമ്മതിച്ചിരുന്നു. എന്നാല്‍ ജസ്റ്റീസ് മിശ്രയുടെ ബെഞ്ചാണ് കേസ് എടുക്കുന്നത് എന്നറിഞ്ഞതോടെ ഹര്‍ജി പിന്‍വലിച്ച് ബോംബെ ഹൈക്കോടതിയെ സമീപിക്കുന്നതാണ് ഉചിതമെന്ന് ദവെ ഉപദേശിച്ചു. ഇത് താന്‍ നിരസിച്ചതോടെ ദവെ ദേഷ്യപ്പെട്ട് മുറിയില്‍ നിന്ന് ഇറങ്ങിപ്പോവുകയും സ്വന്തം നിലയില്‍ ഹര്‍ജിയുമായി കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ വെള്ളിയാഴ്ച കേസ് കോടതി പരിഗണിക്കുമ്പോള്‍ ദവെ ആര്‍ക്കു വേണ്ടിയൂം ഹാജരായിരുന്നില്ല. പിന്നീട് മുതിര്‍ന്ന അഭിഭാഷകന്‍ ഇന്ദിര ജയ്‌സിംഗ് ആണ് കോടതിയില്‍ എത്തി ഹര്‍ജി പിന്‍വലിക്കാന്‍ അനുമതി തേടിയത്.
കേസ് അരുണ്‍ മിശ്രയുടെ ബെഞ്ചിന് നല്‍കിയത് ചീഫ് ജസ്റ്റീസ് ദീപക് മിശ്രയായിരുന്നു. മുതിര്‍ന്ന ജഡ്ജിമാരെ മറികടന്ന് ജൂനിയര്‍ ആയ അരുണ്‍ മിശ്രയുടെ ബെഞ്ചിന് കേസ് നല്‍കിയതായിരുന്നു കോടതിയിലെ പൊട്ടിത്തെറിക്കു പിന്നിലെ ഒരു പ്രധാന കാരണം.2014ല്‍ ആണ് ജസ്റ്റീസ് ലോയ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. സൊറബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രതിയായ അമിത് ഷാ കോടതിയില്‍ ഹാജരാകാന്‍ ഉത്തരവ് നല്‍കിയതിനു പിന്നാലെയാണ് ലോയയുടെ മരണം. പിന്നീട് വന്ന സി.ബി.ഐ കോടതി ജഡ്ജി ഷായെ കുറ്റവിമുക്തനാക്കുകയായിരുന്നു.
https://www.facebook.com/Malayalivartha





















