കർണ്ണാടകയിൽ യെദ്യുരപ്പയുടെ രാജിയും ബിജെപി തന്ത്രമോ; ഇനി കർണ്ണാടകയിൽ ഒരു കോൺഗ്രസ്സ് മുഖ്യൻ ഉണ്ടാവരുത് എന്നതാണോ അമിത് ഷാ യുടെ ലക്ഷ്യം എന്നും സംശയിക്കേണ്ടിയിരിക്കുന്നു

കര്‍ണ്ണാടകയിലെ യെദ്യൂരപ്പയുടെ രാജിയും ബിജെപി തന്ത്രമോ. ഈ സംശയത്തെ സാധൂകരിക്കുന്ന കാര്യങ്ങളും അനവധിയാണ്. കര്‍ണ്ണാടകയില്‍ ബിജെപി നേതൃത്വത്തെ സംബന്ധിച്ചടുത്തോളം കോണ്‍ഗ്രസിനെ പരാജയപെടുത്തുകയായിരുന്നു ലക്ഷ്യം. ജനതാദള്‍ എസ്സ് വിജയം നേടിയ മിക്കവാറും മണ്ഡലങ്ങളില്‍ ബിജെപി വോട്ടുകളില്‍ വലിയ കുറവുണ്ടായിരുന്നു. ഇതില്‍ നിന്ന് ബിജെപി വോട്ടുകള്‍ ജനതാദളിലേക്ക് മാറി എന്ന് വ്യക്തമാണ്. ലിംഗായത്ത് നേതാവ് യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തികാട്ടിയ ബിജെപിയ്ക്ക് വൊക്കലിംഗ സമുദായത്തിന്റെ വോട്ട് നേടുന്നതിന് കഴിയാത്ത സാഹചര്യമാണുണ്ടായിരുന്നത്.
അതുകൊണ്ട് തന്നെ ജനതാദള്‍ എസിലേക്ക് ഈ വോട്ടുകള്‍ കേന്ദ്രീകരിക്കുകയായിരുന്നു. ഇങ്ങനെ കോണ്‍ഗ്രസിനെ അധികാരത്തിനായി ജനതാദളിന്റെ മുന്നിലെത്തിക്കുന്നതിന് ബിജെപി നേതൃത്വത്തിന്റെ നിലപാടാണ് കാരണമായത്. കര്‍ണ്ണാടക പോലെ കോണ്‍ഗ്രസിന് ഏറെ സ്വാധീനമുള്ള സംസ്ഥാനത്ത് മുഖ്യമന്ത്രി സ്ഥാനം പോലുമില്ലാതെ കോണ്‍ഗ്രസ്സ് നില്‍ക്കുകയാണ്. രാഷ്ട്രീയ നീക്കത്തില്‍ കോണ്‍ഗ്രസ്സ് ബിജെപിയെ അധികാരത്തില്‍ നിന്നകറ്റിയെങ്കിലും ഇനി കോണ്‍ഗ്രസിന് സംസ്ഥാനത്ത് മുഖ്യമന്ത്രി സ്ഥാനത്തെത്താനാകുമോ എന്ന സംശയം ഉയരുന്നുണ്ട്. സുപ്രീംകോടതിവരെയെത്തിയ നിയമപോരാട്ടത്തിലുണ്ടായ പലകോടതി പരാമര്‍ശങ്ങളും കോണ്‍ഗ്രസിനെ സംബന്ധിച്ച് പുലിവാലായി മാറിയിരിക്കുകയാണ്.
അടിയന്താരാവസ്ഥയടക്കമുള്ള പലകാര്യങ്ങളും വീണ്ടും ചര്‍ച്ചയാകുന്നതിനും ജനാധിപത്യം സംരക്ഷിക്കണമെന്ന കോണ്‍ഗ്രസ്സ് നിലപാട് കാരണമായി. ഗോവയിലും മണിപ്പൂരിലുമൊക്കെ ഏറ്റവും വലിയ ഒറ്റകക്ഷിയെ സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിച്ചില്ലെന്ന് കോണ്‍ഗ്രസ് വിലപിക്കുമ്പോഴും അവിടെയൊക്കെ കോണ്‍ഗ്രസ് നേതൃത്വത്തിനാണ് പടിപ്പ്‌കേടുണ്ടായതെന്ന് ബിജെപി തുറന്ന് കാട്ടി. പ്രോടേം സ്പീക്കറുടെ നിയമനത്തിലും കോണ്‍ഗ്രസ് നിലപാടുകള്‍ സുപ്രീംകോടതി തള്ളുകയാണുണ്ടായത്. ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസിന്റെ സ്വാധീനമേഖലയില്‍ പാര്‍ട്ടിക്ക് ഒറ്റയ്ക്ക് അധികാരമെന്നത് തകര്‍ക്കുവാനും ത്രികോണ മത്സരത്തില്‍ നിന്ന് നേരിട്ടുള്ള മത്സരത്തിലേക്ക് അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കാര്യങ്ങളെത്തിക്കാനും ബിജെപിയ്ക്കായി.
കര്‍ണ്ണാടകയില്‍ ഇനിയൊരു കോണ്‍ഗ്രസ്സ് മുഖ്യമന്ത്രിയുണ്ടാകരുതെന്ന ലക്ഷ്യമാണോ ബിജെപി അധ്യക്ഷന്‍ അമിത്ഷായുടേതെന്നും സംശയിക്കേണ്ടിയിരിക്കുന്നു. രാഷ്ട്രീയ ചാണക്യനായ അമിത് ഷാ കോണ്‍ഗ്രസിനെ ലക്ഷ്യം വെയ്ക്കുമ്പോള്‍ കോണ്‍ഗ്രസാകട്ടെ മറ്റ് പാര്‍ട്ടികളെ ഒപ്പം കൂട്ടിയുള്ള രാഷ്ട്രീയ നീക്കത്തിനാണ് ശ്രമിക്കുന്നത്. പല സംസ്ഥാനത്തും ഒന്നാംകക്ഷിയില്‍ നിന്ന് കോണ്‍ഗ്രസ് രണ്ടാം കക്ഷിയായി മാറുകയാണ്. കോണ്‍ഗ്രസുമായി ഇപ്പോള്‍ സഹകരിക്കുന്ന മറ്റ് രാഷ്ട്രീയ പാര്‍ട്ടികളോടൊന്നും തങ്ങള്‍ക്ക് യാതൊരു ശത്രുതയുമില്ലെന്നും ബിജെപി നേതാക്കള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുണ്ട്. സര്‍ക്കാര്‍ രൂപീകരണത്തിനായില്ലെങ്കിലും ബിജെപിയെ സംബന്ധിച്ച് കര്‍ണ്ണാടക പുത്തന്‍ രാഷ്ട്രീയ തന്ത്രത്തിന്റെ പരീക്ഷണ ശാലയായി മാറിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























