കശ്മീർ പ്രശ്നത്തിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി ഒളിച്ചു കളിക്കുന്നു; ആരോപണവുമായി സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി
കശ്മീർ പ്രശ്നത്തിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി ഒളിച്ചു കളിക്കുകയാണെന്നും ഒളിച്ചു കളി മതിയാക്കി എന്താണ് നടന്നതെന്ന‌് രാഷ്ട്രത്തോട് വ്യക്തമായി പറയണമെന്നും സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. കശ്മീർ വിഷയത്തിൽ മധ്യസ്ഥതയ‌്ക്കായി തന്നോട് നരേന്ദ്ര മോദി ആവശ്യപ്പെട്ടെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വെളിപ്പെടുത്തൽ ഗൗരവകരമാണെന്നും വിഷയത്തിൽ നില നിൽക്കുന്ന സംശയങ്ങളൊഴിവാക്കാൻ എന്താണ് സംസാരിച്ചതെന്ന‌് പ്രധാനമന്ത്രി പരസ്യപ്രസ്താവന നടത്തണമെന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി. കശ്മീർ വിഷയത്തിൽ മൂന്നാമതൊരാളുടെ മധ്യസ്ഥത ആവശ്യപ്പെടില്ല എന്നത് ഇന്ത്യയുടെ പ്രഖ്യാപിത നയമാണ്. എന്നാൽ ആ നയത്തിനു വിരുദ്ധമായ കാര്യമാണ് നടന്നിരിക്കുന്നതെന്നും വളരെ ഗുരുതരമായ പ്രശ്നമാണിതെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം സർക്കാർ നിഷേധിച്ചെങ്കിലും മോദിയും ട്രംപും തമ്മിലുള്ള സംസാരത്തിന്റെ ശകലങ്ങൾ വിദേശ വാർത്താ ഏജൻസി വെളിപ്പെടുത്തിയിട്ടുണ്ടായിരുന്നു. അതിൽ കേട്ട പ്രസിഡന്റിന്റെ വാക്കുകൾ ശരി വയ‌്ക്കുന്നതും സംശയങ്ങൾ ഉണ്ടാക്കുന്നവയുമാണ്. കശ്മീർ പ്രശ്നം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ളതാണെന്നിരിക്കെ അമേരിക്ക ഇടപെടാം എന്ന് പറഞ്ഞിരിക്കുന്നത് വളരെ ആശങ്കജനകമായ കാര്യമാണെന്നും അമേരിക്ക ഇടപ്പെടേണ്ട ആവശ്യം ഇല്ലെന്നും അദ്ദേഹം തുറന്നടിച്ചു.
രാജ്യത്തെ എല്ലാ വ്യവസ്ഥാപിത അധികാര സ്ഥാപനങ്ങൾക്കും മതേതര സ്വതന്ത്ര സ്വഭാവമുണ്ട്. എന്നാൽ മോദി സർക്കാർ അതിനെ ഇല്ലാതാക്കുകയാണ‌്. ഇതിനെതിരെ എല്ലാ ജനാധിപത്യ മതേതരശക്തികളും മുന്നിട്ടിറങ്ങണം. ബംഗാളിൽ മമത ബാനർജിയും സമാനപാതയിലാണ‌്. ബംഗാളിൽ തൃണമൂലും ബിജെപിയും തമ്മിൽ ആധിപത്യം സ്ഥാപിക്കാൻ നടക്കുന്ന പോരാട്ടത്തിൽ സംസ്ഥാനത്ത് അക്രമം വർധിക്കുകയാണെന്നും 49 വർഗീയ ലഹളകളാണ് രണ്ടുവർഷത്തിനിടെ നടന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ബംഗാളിൽ ഇതിനു മുൻപ് ഉണ്ടായിട്ടില്ലാത്ത തരത്തിൽ വർഗീയത ശക്തിപ്രാപിക്കുന്നതിന് കാരണം തൃണമൂലും ബിജെപിയുമാണെന്നും രണ്ടുപ്പേർക്കും തുല്യ ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബംഗാളിൽ ദേശീയ പരൗത്വ സർട്ടിഫിക്കറ്റ‌് കൊണ്ടുവരാനുള്ള കേന്ദ്രത്തിന്റെ നീക്കം ദുരുദ്ദേശ്യപരമാണെന്നും യെച്ചൂരി വ്യക്തമാക്കി.
കശ്മീർ വിഷയത്തിൽ അമേരിക്കൻ പ്രസിഡന്റിന്റെ പ്രസ്താവന പുറത്തു വന്നതോടെ നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനങ്ങളായിരുന്നു ഉയർന്നത്. വൈറ്റ് ഹൗസിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നടന്ന കൂടിക്കാഴ്ചയില്‍ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കശ്മീർ വിഷയത്തിൽ അമേരിക്കൻ മധ്യസ്ഥത തേടിയിരുന്നു. ഇതിനു പിന്നാലെ , കശ്മീരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ അമേരിക്കയ്ക്ക് ഇടപെടാൻ കഴിഞ്ഞേക്കുമെന്നും വിഷയം നരേന്ദ്ര മോദി തന്‍റെ ശ്രദ്ധയിൽ കൊണ്ടു വന്നിരുന്നുവെന്നും ആ സ്ഥിതിക്ക് വിഷയത്തിൽ മധ്യസ്ഥനാകുന്നതിൽ മോദിക്ക് എതിർപ്പുണ്ടാവില്ലെന്നാണ് കരുതുന്നതെന്നുമുള്ള ട്രംപിന്റെ പ്രതികരണമാണ് പ്രധാന മന്ത്രിയെ കുരുക്കിയത്. പാകിസ്ഥാനും ഇന്ത്യയും തമ്മിൽ നില നിൽക്കുന്ന കശ്മീർ വിഷയത്തിൽ മൂന്നാമതൊരാളുടെ മധ്യസ്ഥത വേണ്ട എന്ന നയം നില നിൽക്കെ മോദി അതിനെ ലംഘിച്ചുവെന്നായിരുന്നു പ്രതിപക്ഷങ്ങൾ ആരോപിച്ചത്. ഇതേ തുടർന്ന് കോൺഗ്രസും പ്രധാന മന്ത്രിക്കെതിരെ വിമർശനവുമായി രംഗത്തു വന്നിരിന്നു. കശ്മീർ വിഷയത്തെ പരിഹരിക്കുവാൻ വിദേശ രാജ്യങ്ങളുടെ സഹായം തേടിയ നരേന്ദ്ര മോദി ഇന്ത്യൻ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണ്. പ്രധാന മന്ത്രി രാജ്യത്തെ ജനങ്ങളോട് ഉത്തരം പറയണമെന്നും രാഹുൽ ഗാന്ധി അടക്കമുള്ളവർ ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. ഈയൊരു സാഹചര്യത്തിലാണ് കശ്മീർ പ്രശ്നത്തിൽ പ്രധാന മന്ത്രി പറഞ്ഞത് എന്താണെന്നു വ്യക്തമാക്കണമെന്ന ആവശ്യവുമായി സീതാറാം യെച്ചൂരി രംഗത്തു വന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha