വിമതർ തിരുമ്പി വന്നിട്ടെന്ന് സൊല്ല് ...അയോഗ്യരാക്കിയ നടപടിക്കെതിരെ വിമതര്‍ സുപ്രീംകോടതിയിലേക്ക്......
കർണാടകയിലെ രാഷ്ട്രീയ നാടകങ്ങൾ അവസാനിക്കുന്നില്ല ,അയോഗ്യരാക്കിയ സ്പീക്കർ കെ ആർ രമേശ് കുമാറിന്‍റെ നടപടിക്കെതിരെ എല്ലാ വിമതരും സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നു. ഇന്ന് സ്പീക്കർ അയോഗ്യരാക്കിയ 13 വിമത എംഎൽഎമാരാണ് ഹർജിയുമായി സുപ്രീംകോടതിയിലെത്തിയിരിക്കുന്നത്. വിമത കോൺഗ്രസ് എംഎൽഎമാരായ രമേശ് ജാർക്കിഹോളി, മഹേഷ് കുമ്‍ടഹള്ളി, സ്വതന്ത്രനായ ആർ ശങ്കർ എന്നിവർ നേരത്തേ അയോഗ്യത ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. വ്യാഴാഴ്ചയാണ് ഇവരെ സ്പീക്കർ അയോഗ്യരാക്കിയത്.
14 കോണ്‍ഗ്രസ്-ജെ.ഡി.എസ് എം.എല്‍.എമാരെ ഞായറാഴ്ചയാണ് സ്പീക്കര്‍ അയോഗ്യരാക്കിയത്. നേരത്തെ മൂന്ന് വിമത എം.എല്‍.എമാരെ അയോഗ്യരാക്കിയതിന് പിന്നാലെയാണിത്. ഇതോടെ എച്ച്.ഡി. കുമാരസ്വാമിയുടെ നേതൃത്വത്തിലുണ്ടായിരുന്ന സഖ്യസര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച മുഴുവന്‍ വിമത എം.എല്‍.എമാരും അയോഗ്യരായി മാറി. അയോഗ്യരാക്കിയ എം.എല്‍.എമാര്‍ക്ക് തിങ്കളാഴ്ച നടക്കുന്ന വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കാനാകില്ല. ഇവര്‍ക്ക് 15-ാം നിയമസഭയുടെ കാലാവധി അവസാനിക്കുന്നത് വരെ തിരഞ്ഞെടുപ്പുകളിലും മത്സരിക്കാനാകില്ല.
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന പരാതിയെ തുടര്‍ന്നും ചട്ടപ്രകാരമല്ലാതെ രാജി സമര്‍പ്പിച്ചതിനാലുമാണ് എം.എല്‍.എമാരെ അയോഗ്യരാക്കിയതെന്ന് സ്പീക്കര്‍ കെ.ആര്‍. രമേശ് കുമാര്‍ അറിയിച്ചിരുന്നു. മുഴുവന്‍ വിമത എം.എല്‍.എമാരും അയോഗ്യരായതോടെ കര്‍ണാടക നിയമസഭയിലെ അംഗസംഖ്യ 207 ആയി ചുരുങ്ങി.അയോഗ്യരാക്കപ്പെട്ട വിമതരെല്ലാം നേരത്തേ രാജി വച്ചവരാണ്. രാജി വച്ച തങ്ങളെ അയോഗ്യരാക്കാൻ കഴിയില്ലെന്നാണ് എംഎൽഎമാരുടെ വാദം. സ്പീക്കറുടെ നടപടി സർക്കാർ താഴെപ്പോയതിലെ പ്രതികാര നടപടിയാണെന്നും എംഎൽഎമാർ ആരോപിക്കുന്നു.
കൂറുമാറ്റ നിരോധന നിയമപ്രകാരം സ്പീക്കർ അയോഗ്യരാക്കിയാൽ പിന്നെ എംഎൽഎമാർക്ക് ആറ് വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. കർണാടകത്തിലെ രാഷ്ട്രീയ പ്രതിസന്ധി, കൂറുമാറ്റ നിരോധന നിയമത്തെ നോക്കുകുത്തിയാക്കിയാണ് ഉണ്ടായതെന്ന വാദം ശക്തമാണ്. സർക്കാരിന്‍റെ മുൾമുനയിൽ നിർത്തി ഒരു കൂട്ടം എംഎൽഎമാർ രാജി വച്ച് പുറത്ത് പോകുന്നതും, താഴെ വീഴാൻ വഴിയൊരുക്കുന്നതും, എതിർപക്ഷത്തിന്‍റെ സമ്മർദ്ദത്തിന്‍റെ ഫലമായിട്ടാണെങ്കിൽ അതിനെ എതിരിടാനുള്ള വകുപ്പുകളിൽ നിയമത്തിലില്ലെന്നതാണ് പ്രധാന വാദം. ബൊമ്മൈ കേസ് പോലെ സുപ്രധാനമാകും ഈ കേസിലെ വിധിയും നിരീക്ഷണങ്ങളും.
https://www.facebook.com/Malayalivartha