പാകിസ്ഥാൻ ജനത സന്തുഷ്ടർ, ബി ജെ പി നുണ പറയുന്നുവെന്ന് ശരത് പവാർ; പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ശിവസേന
പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള തർക്കങ്ങളും അസ്വാരസ്യങ്ങളും തുടരുന്നതിനിടെ പാകിസ്ഥാനെ പുകഴ്ത്തി പറഞ്ഞ് കുടുക്കിലായിരിക്കുകയാണ് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍. ഒരിക്കൽ പാകിസ്ഥാനിൽ പോയപ്പോൾ തനിക്ക് കിട്ടിയ സ്വീകരണത്തെ പറ്റിയുള്ള കാര്യമാണ് അദ്ദേഹം പറഞ്ഞത്. പാകിസ്താനില്‍ നിന്ന് മികച്ച സ്വീകരണമാണ് തനിക്ക് ലഭിച്ചതെന്നും പാകിസ്താനികള്‍ സന്തോഷവാന്മാരാണെന്നും ശരത് പവാര്‍ കഴിഞ്ഞ ദിവസം പറയുകയുണ്ടായി. മുംബൈയില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായി എന്‍സിപി ആസ്ഥാനത്ത് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു ശരത് പവാര്‍ ഈ കാര്യം പറഞ്ഞത്. പ്രസ്താവനയ്ക്ക് പിന്നാലെ പവാറിന് നേരെ രൂക്ഷമായ വിമര്‍ശങ്ങളാണ് ഉയർന്നിരിക്കുന്നത്. പവാറിന്റെ വാക്കുകള്‍ ഇപ്രകാരമായിരുന്നു : ''താന്‍ ഒരിക്കല്‍ പാകിസ്താനില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ അവിടെ നിന്നും മികച്ച സ്വീകരണമാണ് ലഭിച്ചത്. പാകിസ്താനിലെ ജനങ്ങള്‍ സന്തുഷ്ടരല്ല എന്നത് തെറ്റായ ധാരണയാണ്. പാകിസ്താനെ കുറിച്ച് നിലവിലെ ബിജെപി സര്‍ക്കാര്‍ സ്വന്തം രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി നുണകള്‍ പരത്തുകയാണ്''.
പാകിസ്ഥാനെ പുകഴ്ത്തി പറയുക മാത്രമല്ല ആള്‍ക്കൂട്ട കൊലപാതകങ്ങളുടെ പേരിലും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ടും നടക്കുന്ന കേന്ദ്രത്തിന് എതിരെ പവാര്‍ രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയുണ്ടായി. ഒരു ന്യൂനപക്ഷ സംസ്ഥാനത്തെ തങ്ങള്‍ എതിര്‍ക്കുന്നുവെന്ന വ്യക്തമായ സന്ദേശമാണ് കേന്ദ്രം നല്‍കിയിരിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ഈ മനോഭാവം കശ്മീര്‍ താഴ്വരയില്‍ തീവ്രവാദം വര്‍ധിക്കുന്നതിന് കാരണമാകുക മാത്രമേയുള്ളൂവെന്നും എന്നും ശരത് പവാര്‍ കുറ്റപ്പെടുത്തുകയുണ്ടായി. ദേശീയതയുടെ പേരില്‍ ഒരു പ്രത്യേക വിഭാഗത്തെ ചിലര്‍ ലക്ഷ്യമിടുകയാണ് എന്നും പവാര്‍ ആരോപിക്കുകയുണ്ടായി. ഇന്ത്യക്കാരനാണ് എന്ന് തെളിയിക്കാന്‍ ചില കാര്യങ്ങള്‍ പറഞ്ഞേ പറ്റൂ എന്നത് ശരിയല്ലെന്നും പവാര്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. എന്നാൽ ശരത് പവാറിന്റെ പാക് അനുകൂല പ്രസ്താവനയ്ക്ക് എതിരെ വിമര്‍ശനവുമായി ശിവസേന രംഗത്ത് എത്തുകയുണ്ടായി. എന്തിനാണ് പാകിസ്താനെ ഇങ്ങനെ പ്രശംസിക്കുന്നതെന്നും പാകിസ്താനില്‍ നിന്ന് എന്‍സിപിയിലേക്ക് ആളുകളെ ഇറക്കുമതി ചെയ്യാന്‍ പദ്ധതിയുണ്ടോയെന്നും ശിവസേന പരിഹസിക്കുകയുണ്ടായി. ഇപ്പോഴത്തെ സാഹചര്യത്തില്‍ പാകിസ്താനെ പ്രകീര്‍ത്തിക്കുന്നതെന്തിനെന്ന് ശിവസേനാ വക്താവ് മനീഷ കായന്ദെ ചോദിച്ചു.
പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി പവാര്‍ വന്നിരുന്നു. താന്‍ പാക് സര്‍ക്കാരിനെ പ്രശംസിച്ചിട്ടില്ലെന്നും ബിജെപി സര്‍ക്കാര്‍ പാകിസ്താനെ കുറിച്ച് നുണ പ്രചാരണം നടത്തുകയാണെന്ന് പറഞ്ഞിട്ടില്ലെന്നുമാണ് അദ്ദേഹത്തിൻറെ വിശദീകരണം. അതേസമയം നിരവധി പേരാണ് അടുത്തിടെയായി എന്‍ സി പി വിട്ട് ബിജെപിലേക്ക് വന്നത്. മുതിര്‍ന്ന നേതാവ് സതാര ഉദയന്‍ രാജെ ഭോസലെ, മുന്‍ എന്‍ സി പി സംസ്ഥാന അധ്യക്ഷന്‍ ഭാസ്‌കര്‍ എന്നിവര്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുകയുണ്ടായി. എന്‍സിപിയ്ക്ക് കനത്ത തിരിച്ചടിയായിരുന്നു ഈ കൊഴിഞ്ഞു പോക്ക് നൽകിയത് . ഇതിൽ പ്രതിഷേധിച്ച് മഹാരാഷ്ട്രയിലെ വിവിധയിടങ്ങളില്‍ ഈ മാസം 17 മുതല്‍ പര്യടനം നടത്താനാണ് എന്‍സിപിയുടെ പദ്ധതി. ഇതിനിടെയാണ് പാക് അനുകൂല പ്രസ്താവന പവാര്‍ നടത്തിയത്. സംഭവം വിവാദമായതോടെ നിരവധി നേതാക്കളാണ് പവാറിനെതിരെ ആരോപണങ്ങൾ ഉയർത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha