തലസ്ഥാന നഗരിയിലെ സിപിഎം സാധ്യതാ പട്ടിക പുറത്തുവിട്ടു... തീപാറിക്കാൻ ഒരുങ്ങി ഇടതുപക്ഷം.... എംഎല്‍എമാർ ഉൾപ്പടെയുള്ള പട്ടികയാണ് പുറത്തായത്...
തിരുവനന്തപുരത്ത് സിപിഎം സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടിക തയ്യാറായി. ജില്ലയില്‍ പത്ത് സീറ്റുകളിലാണ് പാര്‍ട്ടി മത്സരിക്കുക. ആറ്റിങ്ങല്‍ ഒഴികെയുള്ള സീറ്റുകളില്‍ സിറ്റിങ് എംഎല്‍എമാരുടെ പേര്‍ അടങ്ങിയ പട്ടികയാണ് ജില്ലാ സെക്രട്ടേറിയറ്റ് അംഗീകരിച്ചത്.
നേമത്ത് വി.ശിവൻ കുട്ടിക്കാണ് മുൻഗണന നൽകിയിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 8,671 വോട്ടുകൾക്കാണ് ശിവൻകുട്ടി ബിജെപി സ്ഥാനാർഥി ഒ.രാജഗോപാലിനോട് പരാജയം നേരിട്ടത്. ഇക്കുറി ഇതേ മണ്ഡലത്തിൽ തന്നെയാണ് ഒരിക്കൽ കൂടി പോരാട്ടത്തിന് തുനിഞ്ഞിരിക്കുകയാണ്.
ആറ്റിങ്ങൽ ഒഴികെയുള്ള മണ്ഡലങ്ങളിൽ സിറ്റിങ് എംഎൽഎമാർ തുടരാനാണ് സാധ്യതയുള്ളത്. ഇന്ന് ചേരുന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ വിഷയം ചർച്ച ചെയ്ത ശേഷം പട്ടിക സംസ്ഥാന നേതൃത്വത്തിനു കൈമാറും.
തിരുവനന്തപുരം മണ്ഡലത്തിൽ സിപിഎം സ്ഥാനാർഥിയെ നിർത്തണമെന്ന ആവശ്യം ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. ജനാധിപത്യ കേരള കോൺഗ്രസിലെ ആന്റണി രാജുവാണ് കഴിഞ്ഞ തവണ മത്സരിച്ചത്.
രാജുവിനെ സ്ഥാനാർഥിയാക്കാനാണ് സംസ്ഥാന നേതൃത്വത്തിനു താൽപര്യം. രണ്ടു തവണ മത്സരിച്ചതിനാലാണ് ആറ്റിങ്ങൽ എംഎൽഎ ബി. സത്യനെ ഒഴിവാക്കാൻ ആലോചിക്കുന്നത്. പകരം ഒ.എസ് അംബികയുടെ പേരാണ് ജില്ലാ സെക്രട്ടറിയേറ്റ് നിര്‍ദേശിച്ചത്.
സത്യന് ഒരവസരം കൂടി നല്‍കണമോയെന്ന കാര്യം സംസ്ഥാന നേതൃത്വം തീരുമാനിക്കും. എന്നാൽ, പട്ടികയിൽ സത്യന്റെ പേരും ഉൾപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന നേതൃത്വം അന്തിമ തീരുമാനമെടുക്കും.
തിരുവനന്തപുരത്തെ 14 നിയമസഭാ മണ്ഡലങ്ങളിൽ ചിറയിൻകീഴും നെടുമങ്ങാടും സിപിഐയും തിരുവനന്തപുരത്ത് ജനാധിപത്യകേരള കോൺഗ്രസും കോവളത്ത് ജനതാദൾ എസുമാണ് എൽഡിഎഫിൽ നിന്ന് മത്സരിക്കുന്നത്. അരുവിക്കരയില്‍ കെ.എസ് ശബരീനാഥനെതിരെ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് വി.കെ മധുവിനെ മത്സരിപ്പിക്കും.
പൂർണ്ണ പട്ടിക ഇങ്ങനെയാണ്...
വാമനപുരം- ഡി.കെ.മുരളി
ആറ്റിങ്ങൽ- ബി. സത്യൻ, ഒ.എസ്.അംബിക, വി.എ.വിനീഷ്
വർക്കല- വി. ജോയി
കഴക്കൂട്ടം- കടകംപള്ളി സുരേന്ദ്രൻ
വട്ടിയൂർക്കാവ്- വി.കെ.പ്രശാന്ത്
കാട്ടാക്കട- ഐ.ബി.സതീഷ്
നെയ്യാറ്റിൻകര- കെ. ആൻസലൻ
പാറശ്ശാല- സി.കെ.ഹരീന്ദ്രൻ
അരുവിക്കര- വി.കെ.മധു, ഷിജുഖാൻ, ശൈലജാ ബീഗം, എ.എ.റഹീം
നേമം- വി. ശിവൻകുട്ടി, ആർ.പാർവതീ ദേവി
തലസ്ഥാന ജില്ല പിടിച്ചാൽ സംസ്ഥാന ഭരണം പിടിക്കാം എന്നതാണ് ചരിത്രം. ഭരണസിരാകേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ലയിലെ വോട്ടർമാരായതിനാൽ രാഷ്ട്രീയത്തിലെ അടവുമുറകൾ വോട്ടർമാർക്കിടയിൽ അത്ര വിലപ്പോകാത്ത ജില്ല കൂടിയാണിത്.
വ്യക്തമായ രാഷ്ട്രീയ, സാഹചര്യവിശകലനത്തോടെയാണ് ഇവിടെ വിധിയെഴുത്ത്. ശക്തൻമാരെ ദുർബലരാക്കിയും അപ്രതീക്ഷിത സ്ഥാനാർഥികളെ വിജയിപ്പിച്ചും വോട്ടെണ്ണൽ ദിനത്തെ ത്രസിപ്പിക്കുന്ന ചരിത്രം കൂടിയുണ്ട് തലസ്ഥാന ജില്ലയ്ക്ക്.
https://www.facebook.com/Malayalivartha