'നാട് നന്നാകാന്‍ യു.ഡി.എഫ്'... നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വാചകമിറക്കി യുഡിഎഫ്... പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാചകം പ്രകാശനം നിർവ്വഹിച്ചു...
എൽഡിഎഫിനു ശേഷം നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രചാരണ വാചകമിറക്കി യുഡിഎഫും രംഗത്ത്. നിയമസഭ തെരഞ്ഞെടുപ്പിൽ 'നാട് നന്നാകാന്‍ യു.ഡി.എഫ്' എന്ന തെരഞ്ഞെടുപ്പ് പ്രചാരണ വാചകമാണ് യു.ഡി.എഫ് പുറത്തിറക്കിയിരിക്കുന്നത്.
യു.ഡി.എഫ് യോഗത്തിനു ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് വാചകം പ്രകാശനം നിർവ്വഹിച്ചു. പ്രചാരണ വാചകത്തിനു പുറമെ മുന്നണി പ്രഖ്യാപിക്കുന്ന പുതിയ എല്ലാ പുതിയ പദ്ധതികള്‍ക്കൊപ്പവും 'വാക്ക് നല്‍കുന്നു യുഡിഎഫ്' എന്ന വാചകവും ഉണ്ടാവുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് അറിയിച്ചു.
അതോടൊപ്പം 'സംശുദ്ധ ഭരണം, സദ്ഭരണം, ഐശ്വര്യകേരളത്തിനായി വോട്ടു ചെയ്യാം യു.ഡി.എഫിന്' എന്ന പ്രചാരണവും ഉണ്ടാകും. സീറ്റ് വിഭജനം ഇതുവരെയും പൂര്‍ത്തിയായിട്ടില്ല. അതിന് ഇനിയും ചര്‍ച്ചകള്‍ ആവശ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം പിണറായി സര്‍ക്കാര്‍ നടത്തിയ അഴിമതി, സ്വജന പക്ഷപാതം, അനധികൃത നിയമനങ്ങള്‍, മുഖ്യമന്ത്രിയുടെ ഓഫീസിനെ ചുറ്റിപ്പറ്റി ഉയര്‍ന്ന കള്ളക്കടത്ത് എന്നിവ അടക്കമുള്ള ആരോപണങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ പ്രചാരണ വിഷയമാക്കുമെന്ന് യുഡിഎഫ് നേതാക്കള്‍ അറിയിച്ചിട്ടുണ്ട്.
ഇതോടൊപ്പം ജനങ്ങള്‍ക്കായി ചെയ്യാന്‍ പോകുന്ന ഗുണകരമായ പദ്ധതികള്‍ ഉള്‍പ്പെടുത്തിയുള്ള പ്രചാരണവും ഉണ്ടാകും. തകര്‍ന്ന കേരളത്തെ കരകയറ്റുകയാണ് യു.ഡി.എഫിന്റെ ഇപ്പോഴത്തെ ലക്ഷ്യം.
'ഐശ്വര്യ കേരളം ലോകോത്തര കേരളം' എന്ന പേരിൽ പ്രകടനപത്രികയും ഉടൻ തന്നെ പുറത്തിറക്കും. പെരുമാറ്റച്ചട്ടം നിലവിൽ വന്നിട്ടും പി.ആർ.ഡി പരസ്യങ്ങൾ ഇപ്പോഴും നിലനിൽക്കുകയാണ്.
ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ എത്രയും വേഗം ഇടപെടണം എന്നും ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് സർവേകളില്‍ യു.ഡി.എഫ് വിശ്വസിക്കുന്നില്ല. ജനങ്ങളിലാണ് വിശ്വാസമെന്നും എന്നും ജനങ്ങള്‍ തങ്ങളുടെ ഒപ്പമുണ്ടെന്നും പറഞ്ഞു. യു.ഡി.എഫ് അധികാരത്തില്‍ വരുമെന്നും ചെന്നിത്തല ആത്മവിശ്വാസം പ്രകടിപ്പിച്ചു.
സര്‍ക്കാരിന്റെ അവസാനത്തെ ആറു മാസക്കാലം പിആര്‍ഡിയെ ഉപയോഗിച്ച് നടത്തിയ തെറ്റായ പ്രചാരണങ്ങള്‍ ജനങ്ങള്‍ക്കു മുന്നില്‍ തുറന്നുകാട്ടും. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വീടുകള്‍ വച്ചു നല്‍കിയത് ഈ സര്‍ക്കാരാണെന്ന കളവ് പ്രചരിപ്പിച്ചു.
എല്‍ഡിഎഫ് കഷ്ടിച്ച് രണ്ടര ലക്ഷം വീടുകള്‍ വച്ചു കൊടുത്തു വെന്ന് അവകാശപ്പെടുമ്പോള്‍, യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നാലു ലക്ഷം പേര്‍ക്കാണ് വീടുകള്‍ നല്‍കിയതെന്നും പ്രസ്താനയില്‍ സൂചിപ്പിക്കുന്നു.
സീറ്റ് വിഭജന കാര്യത്തില്‍ അന്തിമ തീരുമാനം വ്യാഴാഴ്ച ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിട്ടുണ്ട്. അതേസമയം, 'ഉറപ്പാണ് എൽ.ഡി.എഫ്' എന്നതാണ് ഇടതു മുന്നണി പുറത്തിറക്കിയ തെരഞ്ഞെടുപ്പ് പ്രചാരണ വാചകം.
https://www.facebook.com/Malayalivartha