ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി മെട്രോമാൻ ഇ ശ്രീധരൻ; നിർണ്ണായക പ്രഖ്യാപനം നടത്തി കെ.സുരേന്ദ്രന്‍
ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി മെട്രോമാൻ ഇ ശ്രീധരൻ. ഒടുവിൽ ഒന്നൊന്നര പ്രഖ്യാപനാവുമായി ബിജെപി. ആലപ്പുഴയില്‍ വിജയയാത്രയില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നിർണ്ണായക പ്രഖ്യാപനം നടത്തിയത്.
ഇ. ശ്രീധരനെ മുന്‍നിര്‍ത്തി പാര്‍ട്ടി വോട്ടുതേടുകയാണ് ലക്ഷ്യം . ബിജെപിയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം ആരംഭിക്കുന്നതിന് മുന്‍പുതന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്.
തന്റെ വീടിന് സമീപമുളള പൊന്നാനി മണ്ഡലത്തിലാണ് മത്സരിക്കാന്‍ ശ്രീധരന് താല്‍പര്യമെങ്കിലും തിരുവനന്തപുരം ഉള്‍പ്പടെ പാര്‍ട്ടിയുടെ എ പ്ളസ് മണ്ഡലങ്ങളിലാണ് ബിജെപി അദ്ദേഹത്തെ പരിഗണിക്കുന്നത്. ഡിഎംആര്‍സിയില്‍ 26 വര്‍ഷം നീണ്ട ഔദ്യോഗിക ജീവിതം അദ്ദേഹം അവസാനിപ്പിച്ച ഇന്നുതന്നെയാണ് ബിജെപിയുടെ ശ്രദ്ധേയമായ പ്രഖ്യാപനം.
ഫെബ്രുവരി 26 നായിരുന്നു ശ്രീധരന്‍ ബി.ജെ.പിയില്‍ അംഗത്വമെടുത്തത്. സുരേന്ദ്രന്റെ നേതൃത്വത്തില്‍ മലപ്പുറത്ത് നടന്ന പൊതുപരിപാടിക്കിടെയായിരുന്നു ശ്രീധരന്‍ അംഗത്വമെടുത്തത്. മുഖ്യമന്ത്രിയാകാന്‍ തനിക്ക് താത്പര്യമുണ്ടെന്ന് ഇ ശ്രീധരന്‍ പറഞ്ഞിരുന്നു.
'മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നതില്‍ എതിര്‍പ്പില്ല. ബി.ജെ.പിയെ അധികാരത്തില്‍ എത്തിക്കുകയാണ് ലക്ഷ്യം. ഈ ലക്ഷ്യത്തോടെയാണ് രാഷ്ട്രീയ പ്രവേശനം നടത്തിയത്' എന്നായിരുന്നു ഇ. ശ്രീധരന്‍ പറഞ്ഞത്. പാര്‍ട്ടിപ്രവേശനം ജീവിതത്തിലെ പുതിയ അധ്യായമാണെന്ന് ശ്രീധരന്‍ പറഞ്ഞു.
67 വര്‍ഷത്തെ സേവനത്തിന് ശേഷം രാഷ്ട്രത്തെ സേവിക്കാന്‍ ബി.ജെ.പി തന്നെ വേണം എന്നതുകൊണ്ടാണ് പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha