പശ്ചിമബംഗാളിൽ മുൻ തൃണമൂൽ നേതാവ് ദിനേഷ് ത്രിവേദി ബിജെപിയിൽ ചേർന്നു... അക്രമങ്ങളിലും അഴിമതിയിലും മനസ്സുമടുത്തുള്ള തീരുമാനം... സമ്മർദ്ദത്തിൽ മമതാ സഖ്യം...
പശ്ചിമബംഗാളിൽ ബിജെപി-തൃണമൂൽ വിവാദങ്ങൾ ചൂടുപിടിക്കുകയാണ്. പല തരത്തിലുള്ള വെല്ലുവിളികൾക്കും വാഗ്വാദങ്ങൾക്കും ഒടുവിൽ ഇപ്പോൾ പുതിയൊരു വാർത്ത പുറത്ത് വന്നിരിക്കുകയാണ്.
നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ തൃണമൂൽ കോൺഗ്രസിന് വീണ്ടും തിരിച്ചടിയുണ്ടായി. മുൻ റെയിൽവേ മന്ത്രിയും മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവും എംപിയുമായ ദിനേഷ് ത്രിവേദി പാർട്ടി വിട്ടു. പാർട്ടി വിട്ട് ദിനേഷ് ത്രിവേദി ബിജെപിയിലാണ് ചേർന്നത്.
തൃണമൂൽ വിട്ട ദിനേഷ് ത്രിവേദി ദില്ലിയിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെ. പി. നദ്ദയിൽ നിന്ന് അംഗത്വം സ്വീകരിച്ചു. പശ്ചിമബംഗാൾ തിരഞ്ഞെടുപ്പ് നടക്കാൻ മൂന്നാഴ്ചകൾ മാത്രം ശേഷിക്കേയാണ് ദിനേഷ് ത്രിവേദി മറുകണ്ടം ചാടിയിരിക്കുന്നത്.
താൻ കാത്തിരുന്ന സുവർണ നിമിഷമാണ് ഇതെന്ന് ബിജെപിയിൽ ചേർന്നതിന് ശേഷം ദിനേഷ് ത്രിവേദി പറഞ്ഞു. കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ, ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡ എന്നിവരുട സാന്നിധ്യത്തിൽ ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് വെച്ചാണ് ത്രിവേദി ബിജെപി അംഗത്വം സ്വീകരിച്ചത്.
ത്രിവേദി തെറ്റായ പാർട്ടിയിലായിരുന്നുവെന്നും എന്നാൽ ഇപ്പോൾ ശരിയായ പാർട്ടിയിലെത്തിയെന്നും ത്രിവേദിയെ സ്വാഗതം ചെയ്തു കൊണ്ടുള്ള പ്രസംഗത്തിൽ ജെ. പി. നഡ്ഡ പറഞ്ഞു.
ബംഗാളിൽ നിന്ന് മൂന്ന് വട്ടം രാജ്യസഭയിലെത്തിയ ദിനേഷ് ത്രിവേദി ഫെബ്രുവരി പന്ത്രണ്ടിനാണ് സഭയിൽ നിന്ന് രാജി വച്ചത്. പശ്ചിമബംഗാളിൽ നടക്കുന്ന അക്രമങ്ങളിലും അഴിമതിയിലും ഒന്നും ചെയ്യാൻ സാധിക്കാത്തതിൽ തനിക്ക് മനസ്സുമടുത്തതായി അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
2019-ൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് ത്രിവേദിയെ പാർട്ടി രാജ്യസഭയിലെത്തിക്കുന്നത്. അഴിമതിയുടെയും അക്രമങ്ങളുടെയും മാതൃകയായല്ല പശ്ചിമബംഗാൾ നിൽക്കേണ്ടതെന്നും സംസ്ഥാനത്തിന് നിരവധി കഴിവുകളുണ്ടെന്നും അത് പാഴായി പോകാൻ അനുവദിക്കരുതെന്നും ത്രിവേദി വ്യക്തമാക്കിയിരുന്നു.
ഇതിനിടെ നടനും, മുൻ എംപിയുമായ മിഥുൻ ചക്രവർത്തിയും ബിജെപിയിലേക്ക് നീങ്ങുകയാണ്. നാളെ പശ്ചിമബംഗാളിൽ പ്രധാനമന്ത്രിക്കൊപ്പം മിഥുൻ ചക്രവർത്തി തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കുമെന്ന് ബിജപി ബംഗാൾ ഘടകം അറിയിച്ചിട്ടുണ്ട്.
സുവേന്ദു അധികാരി ഉൾപ്പടെ തൃണമൂൽ കോൺഗ്രസിൽ നിന്ന് എംപിമാരും, സംസ്ഥാന മന്ത്രിമാരും, എംഎൽഎമാരും ഉൾപ്പടെ നിരവധി പേരാണ് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി പാർട്ടി വിട്ട് ബിജെപിയിൽ ചേക്കേറിയത്. മാർച്ച് 27 മുതൽ ഏപ്രിൽ 29 വരെയാണ് പശ്ചിമബംഗാളിൽ തിരഞ്ഞെടുപ്പ് നടക്കുക. മെയ് രണ്ടിന് ഫലപ്രഖ്യാപനവും ഉണ്ടാകും.
അതേസമയം, തൃണമൂൽ കോൺഗ്രസ് 291 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ഇടത് – കോൺഗ്രസ് – ഐഎസ്എഫ് സഖ്യം സീറ്റ് വിഭജനം പൂർത്തിയാക്കി. ബംഗാൾ ആദ്യ ഘട്ടം വോട്ടെടുപ്പിനായി ഉണർന്നു കഴിഞ്ഞു.
8 ഘട്ടങ്ങളിലേക്കുമുള്ള എല്ലാ സ്ഥാനാർഥികളെയും പ്രഖ്യാപിച്ചാണ് തൃണമൂൽ കളത്തിലിറങ്ങിയത്. ബിജെപി ആദ്യ 2 ഘട്ടങ്ങൾക്കുള്ള സ്ഥാനാർഥികളെയാണ് ഇന്നു പ്രഖ്യാപിക്കുക. ഇടത് – കോൺഗ്രസ് – ഐഎസ്എഫ് സഖ്യത്തിലെ തർക്കങ്ങൾ കാരണമാണു സീറ്റ് ധാരണ വൈകിയത്. സ്ഥാനാർഥികളെ അടുത്ത ദിവസം തന്നെ പ്രഖ്യാപിച്ചേക്കും.
ബംഗാളിലെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നന്ദിഗ്രാമിലാവും നടക്കുക. 2011ൽ അധികാരത്തിലെത്താൻ മമതയെ ഏറെ സഹായിച്ച സുവേന്ദു അധികാരി മമതയ്ക്കെതിരെ ബിജെപി സ്ഥാനാർഥിയാകുമെന്നാണ് അറിയുന്നത്.
എന്നാൽ, ഇക്കാര്യത്തിൽ പ്രധാനമന്ത്രിയുടെ അഭിപ്രായം നിർണായകമാണ്. തൃണമൂലിന്റെ സിറ്റിങ് എംഎൽഎയായ സുവേന്ദു അടുത്തിടെയാണ് ബിജെപിയിൽ ചേർന്നത്.
https://www.facebook.com/Malayalivartha