പ്രമുഖരെ കൂടെ കൂട്ടി പടപ്പുറപ്പാടിനൊരുങ്ങി ട്വൻ്റി 20... നടൻ ശ്രീനിവാസനും സംവിധായകൻ സിദ്ധിഖും ഉൾപ്പെടെ ഏഴ് പേർ ഉപദേശക സമിതിയിൽ... പി.ജെ. ജോസഫിൻ്റെ മരുമകൻ ഡോ. ജോ ജോസഫ് കോതമംഗലത്ത്...
വളരെ ആകാംക്ഷയോടെ കാത്തരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ എറണാകുളത്തിൻ്റെ കിഴക്കൻ മേഖലയിൽ വൻ മുന്നേറ്റം നടത്തി ചരിത്രം തിരുത്തികുറിച്ച ട്വൻ്റി 20 നിയമസഭാ തെരഞ്ഞെടുപ്പിലും പോരാട്ടത്തിനിറങ്ങുകയാണ്.
എറണാകുളത്തെ അഞ്ച് നിയോജക മണ്ഡലങ്ങളിലേക്കുള്ള ട്വൻ്റി 20-യുടെ സ്ഥാനാര്‍ത്ഥികളെ സംഘടനയുടെ ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം. ജേക്കബ് ഇപ്പോൾ പ്രഖ്യാപിച്ചു കഴിഞ്ഞു.
സംഘടനയുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിൻ്റെ ഭാഗമായി പ്രമുഖ വ്യക്തിത്വങ്ങളെ ഉൾപ്പെടുത്തി ട്വൻ്റി 20 ഉപദേശക സമിതി രൂപീകരിച്ചു. ട്വൻ്റി 20യുടെ പുതിയ ഉപദേശക സമിതി അധ്യക്ഷനായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയെ ചുമതല ഏൽപ്പിച്ചു.
നടൻ ശ്രീനിവാസനും സംവിധായകൻ സിദ്ധിഖിനെയും ഏഴംഗ ഉപദേശക സമിതിയിൽ അംഗങ്ങളാക്കും. ലക്ഷ്മി മേനോൻ, ഡോ. ഷാജൻ കുര്യാക്കോസ്, ഡോ. വിജയൻ നങ്ങേലിൽ, അനിതാ ഇന്ദിരാഭായി എന്നിവരാണ് അഡൈ്വസറി ബോർഡിലെ അംഗങ്ങൾ.
നിയമസഭാ തെരഞ്ഞെടുപ്പിൽ അത്ഭുതം സൃഷ്ടിക്കും എന്ന പ്രഖ്യാപനത്തോടെ എറണാകുളം ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ട്വൻ്റി 20 സ്ഥാനാര്‍ത്ഥികളേയും ഇന്ന് പ്രഖ്യാപിച്ചത്.
കോതമംഗലത്ത് ഡോ. ജോ ജോസഫായിരിക്കും സ്ഥാനാർത്ഥിയാവുക. കളമശ്ശേരി മെഡിക്കൽ കോളേജിൽ നിന്നും വിരമിച്ച ഡോക്ടര്‍ ജോ ജോസഫ് കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ. ജോസഫിൻ്റെ മരുമകനാണ്. കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, നടൻ ശ്രീനിവാസൻ തുടങ്ങിയവർ പങ്കെടുത്ത വേദിയിലായിരുന്നു സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്.
ആറ് സ്ഥാനാർത്ഥികളെയാണ് ആദ്യ ഘട്ടത്തിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ട്വൻ്റി 20 യുടെ ശക്തി കേന്ദ്രമായ കുന്നത്തുനാട്ടിൽ ഡോ. സുജിത്ത് പി. സുരേന്ദ്രൻ സ്ഥാനാർത്ഥിയാകും. സംവരണമണ്ഡലമായ കുന്നത്തുനാട്ടിൽ കോണ്‍ഗ്രസിൻ്റെ വി.പി.സജീന്ദ്രനാണ് നിലവിലെ എംഎൽഎ.
പെരുമ്പാവൂരിൽ ചിത്ര സുകുമാരനാകും സ്ഥാനാർത്ഥി. മൂവാറ്റുപുഴയിൽ സി.എൻ പ്രകാശ് മത്സരിക്കും. വാർത്താമാധ്യമമായ ന്യൂസ് 18ലെ മാധ്യമ പ്രവർത്തകനാണ് സി.എൻ പ്രകാശ്. വൈപ്പിനിൽ ഡോ. ജോബ് ചക്കാലക്കലും സ്ഥാനാർത്ഥിയാകും.
സ്ഥാനാര്‍ത്ഥികളാരും പൊതുപ്രവര്‍ത്തന രംഗത്ത് ഉള്ളവരല്ലെങ്കിലും ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിൽ വൈദഗ്ദ്ധ്യം ഉള്ളവരാണ്.
എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയിൽ ശക്തമായ സാന്നിധ്യമാണ് നിലവിൽ ട്വൻ്റി 20-യിൽ ഉള്ളത്. ജില്ലയിലെ 14 മണ്ഡലങ്ങളിൽ ഇത്തവണ മത്സരിക്കുമെന്ന് ട്വന്റി-20 നേരത്തെ അറിയിച്ചിരുന്നു.
കഴിഞ്ഞ മാസം നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഇവര്‍ അംഗത്വ ക്യാംപെയ്ൻ നടത്തിയിരുന്നു. ഒന്നേകാൽ ലക്ഷം പേര്‍ അംഗത്വ ക്യാംപെയ്ൻ്റെ ആദ്യത്തെ രണ്ട് ദിവസത്തിൽ തന്നെ സംഘടനയിൽ ചേര്‍ന്നുവെന്നാണ് ട്വൻ്റി 20 ഭാരവാഹികൾ വ്യക്തമാക്കുന്നത്.
കൂടുതൽ ആളുകൾ അംഗത്വം നേടിയ മണ്ഡലങ്ങളിലാണ് നിലവിൽ സംഘടന സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. എറണാകുളത്തെ രണ്ടോ മൂന്നോ മണ്ഡലങ്ങളിൽ കൂടി ട്വൻ്റി 20 മത്സരിക്കാൻ സാധ്യത നിലനിൽക്കുന്നുണ്ട്.
എറണാകുളം ഭരിക്കുന്ന നാല് പഞ്ചായത്തുകൾ ഉൾപ്പെടുന്ന കുന്നത്തു നാട് മണ്ഡലത്തിലാണ് ട്വന്റി20 ഏറ്റവും പ്രതീക്ഷ വയ്ക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ മാങ്ങ ചിഹ്നത്തിൽ മത്സരിച്ച പാർട്ടിക്ക് കഴിഞ്ഞ ദിവസം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പൈനാപ്പിൾ ചിഹ്നം അനുവദിച്ചിരുന്നു.
https://www.facebook.com/Malayalivartha