കേരളത്തിൽ വന്ന് അമിത് ഷാ മാലാഖ ചമയേണ്ടതില്ല; എല്ലാവർക്കും അറിയുന്ന കാര്യങ്ങളാണ് അമിത്ഷായും മുഖ്യമന്ത്രിയും പരസ്പരം പറഞ്ഞത്; അറിയാത്ത കാര്യം സ്വർണക്കടത്തുമായി ബന്ധപ്പെട്ട ദുരൂഹമായ കൊലപാതകം മാത്രമാണ്; അമിത് ഷാ പറഞ്ഞ ആ ദുരൂഹമരണത്തെക്കുറിച്ച് എന്തുകൊണ്ട് കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നില്ല ? തുറന്നടിച്ച് രമേശ് ചെന്നിത്തല

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും കേരള മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള ഒത്തുകളിക്കുകയാണ് എന്ന ആക്ഷേപവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം ചോദ്യങ്ങൾ ചോദിച്ചത് .
സ്വർണക്കടത്ത് കേന്ദ്ര കേസുമായി ബന്ധപ്പെട്ട ദുരൂഹ മരണം ഏതാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ തുറന്നു പറയണമെന്ന് രമേശ് ചെന്നിത്തലപറഞ്ഞു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ ;
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും കേരള മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള ഒത്തുകളിയാണ് ഇപ്പോഴത്തെ വാദപ്രതിവാദ നാടകം. ജനങ്ങളെ കബളിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഈ നാടകം കളിയിൽ സ്വർണക്കടത്തിലും ഡോളർ കടത്തിലുമുള്ള കേന്ദ്ര അന്വേഷണം ആവിയായിപ്പോയിരിക്കുകയാണ്.
സിപിഎമ്മും ബിജെപിയും തമ്മിലുള്ള രാഷ്ട്രീയകൂട്ടുകെട്ടിന്റെ അനന്തരഫലമാണ് ഇത്. ഇരുവരുടെയും ലക്ഷ്യം കോൺഗ്രസിനെയും യുഡിഎഫിനെയും പരാജയപ്പെടുത്തുക എന്നതാണ്. കുറേ നാളായി നടക്കുന്ന ഈ ശ്രമം കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ തള്ളിക്കളഞ്ഞതാണ്.
എല്ലാവർക്കും അറിയുന്ന കാര്യങ്ങളാണ് അമിത്ഷായും മുഖ്യമന്ത്രിയും പരസ്പരം പറഞ്ഞത്. അറിയാത്ത കാര്യം സ്വർണക്കടത്തുമായി ബന്ധപ്പെട്ട ദുരൂഹമായ കൊലപാതകം മാത്രമാണ്. അമിത് ഷാ പറഞ്ഞ ആ ദുരൂഹമരണത്തെക്കുറിച്ച് എന്തുകൊണ്ട് കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നില്ല ?
ആഭ്യന്തരവകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ എന്തുകൊണ്ട് ഇതേക്കുറിച്ച് വിശദീകരിക്കുന്നില്ല ? അമിത് ഷാ പറഞ്ഞ കൊലപാതകം നടന്നോ എന്ന് മുഖ്യമന്ത്രി പറയണം. അല്ലാതെ പരാതി കിട്ടിയിട്ട് അന്വേഷിക്കാമെന്നല്ല പറയേണ്ടത്.
കേരളത്തിൽ വന്ന് അമിത് ഷാ മാലാഖ ചമയേണ്ടതില്ല. ഇന്ത്യയിലെ വർഗീയതയുടെ ആൾ രൂപമാണ് അമിത് ഷാ. ഗുജറാത്ത് കലാപം ആസൂത്രണം ചെയ്ത, വിവിധ കേസുകളിലായി മത ന്യൂനപക്ഷങ്ങളെ പീഢിപ്പിക്കുന്നതിന് നേതൃത്വം നൽകിയ, മുസ്ലിം സമുദായത്തെ വേട്ടയാടാൻ എന്നും മുന്നിൽ നിന്ന, അമിത് ഷായുടെ ഗിരിപ്രസംഗം കേരളത്തിൽ ചെലവാകില്ല.
അമിത് ഷായും പിണറായി വിജയനും തമ്മിലുള്ള ഇടപാട് എന്താണ് എന്ന് ജനങ്ങൾക്കറിയേണ്ടതുണ്ട്. യുഡിഎഫിനെ ദുർബലപ്പെടുത്താമെന്ന ഇവരുടെ മോഹം കേരളത്തിലെ ജനങ്ങൾ തള്ളിക്കളയും. കേരളത്തിൽ ബിജെപിക്ക് ഒരു സീറ്റ് പോലും കിട്ടാൻ പോകുന്നില്ല.
ഡോളർ കടത്തുകേസിലെ പ്രധാനപ്രതി 164 വകുപ്പ് പ്രകാരം നൽകിയ മൊഴി അനുസരിച്ച് മുഖ്യമന്ത്രി, സ്പീക്കർ എന്നിവർക്കെതിരേയുള്ള അന്വേഷണം എന്തുകൊണ്ട് നടക്കുന്നില്ല ?
ലാവ് ലിൻ കേസ് 26 തവണയാണ് മാറ്റിവച്ചത്. സിപിഎമ്മും ബിജെപിയും ഇങ്ങനെ എത്ര ഒത്തുകളിച്ചാലും കേരളത്തിലെ ജനങ്ങൾ ഇത് തള്ളിക്കളയും.
https://www.facebook.com/Malayalivartha