ആവശ്യപ്പെട്ടത് ഗുരുവായൂർ, എന്നാൽ തന്റെ നേതാവ് പറഞ്ഞത് 'തൃശൂർ ലേനാ ഹേ' എന്ന്; ശബരിമലയും തിരഞ്ഞെടുപ്പിൽ സജീവ വിഷയമെന്ന് സുരേഷ്ഗോപി
നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് പാർട്ടിയോട് താൻ ആദ്യം ആവശ്യപ്പെട്ടത് ഗുരുവായൂരാണെന്ന് സുരേഷ്ഗോപി. പക്ഷെ തന്റെ നേതാവ് തൃശൂരാണ് തിരഞ്ഞെടുത്തത്. 'തൃശൂർ ലേനാ ഹേ' (തൃശൂർ എടുക്കണം) എന്നാണ് അദ്ദേഹം എന്നോട് ആവശ്യപ്പെട്ടത്. അത് അനുസരിക്കുകയാണ് താൻ ചെയ്യുന്നതെന്ന് തൃശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി. താരം ഇന്നുമുതൽ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു.
ഇത്തവണ തൃശൂർ ഇങ്ങെടുക്കുകയാണെന്ന അവകാശവാദം ഉന്നയിക്കാനില്ല, കാരണം 'തൃശൂർ ഞങ്ങൾ തരികയാ' എന്ന് ജനങ്ങൾ പറയുമ്പോൾ അത്തരം അവകാശവാദത്തിന് താനില്ല. എതിർ സ്ഥാനാർത്ഥികളോട് തനിക്ക് സ്‌നേഹം മാത്രമാണ്. വിശ്വസിക്കുന്ന പ്രസ്ഥാനത്തിന്റെ ഐഡിയോളജി രാജ്യത്തിന്റെ വളർച്ചയ്‌ക്കായി പേറിവരുന്ന സ്ഥാനാർത്ഥി മാത്രമാണവർ എന്നും സുരേഷ്‌ഗോപി പറയുകയുണ്ടായി.
കേരളത്തിൽ ഇരുമുന്നണികളും മാറി മാറി അഞ്ചുകൊല്ലം കൂടുംതോറും ഭരിക്കുന്നു. ഈ അഞ്ചിൽ ചോദ്യചിഹ്നം ഉയർത്താനാണ് എൻഡിഎ വരുന്നത്. എൻഡിഎയെ ഒരു തവണ പരീക്ഷിക്കാൻ അനുവദിക്കണമെന്നും സുരേഷ്‌ഗോപി അഭ്യർത്ഥിച്ചു.
സംസ്ഥാനത്ത് വാളയാറിൽ കുട്ടികളെ കൊന്നൊടുക്കിയത് പോരാഞ്ഞിട്ട് അതന്വേഷിക്കാനെത്തിയ സിബിഐയ്‌ക്ക് രേഖ വച്ചുമാറാൻ താമസിപ്പിച്ചു. യുപിയിൽ നടന്ന കന്യാസ്‌ത്രീകളോടുളള അതിക്രമവും അങ്ങനെ തന്നെ. ജീവനെടുക്കാൻ ശ്രമിക്കുന്ന എല്ലാ പ്രവർത്തനത്തിനും താൻ എതിരാണെന്ന് സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.
സംസ്ഥാനത്ത് ഇടതിന് തുടർഭരണം പ്രവചിച്ച സർവേകളെ സുരേഷ്ഗോപി വിമർശിച്ചു, സർവേകളെ തടയണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ തടയാനാകില്ലെന്ന് ഇലക്ഷൻ കമ്മീഷൻ പറഞ്ഞു. ലോക്‌സഭ തിരഞ്ഞെടുപ്പിൽ ശബരിമല ചർച്ച ചെയ്യാൻ പാടില്ലെന്ന് പറഞ്ഞ കമ്മീഷനാണിത്. ഈ തിരഞ്ഞെടുപ്പിൽ ശബരിമല ഒരു വിഷയമാണോ എന്ന് ചോദിക്കുന്നവരോട് ജനങ്ങളുടെ വിശ്വാസം,ആചാരം ഇവ സംരക്ഷിക്കണമെങ്കിൽ ശബരിമല വിഷയമാണെന്നായിരുന്നു സുരേഷ്ഗോപിയുടെ അഭിപ്രായം.
https://www.facebook.com/Malayalivartha