തിരുവനന്തപുരം സെന്‍ട്രലില്‍ ആവേശം നിറച്ച് എൻഡിഎ സ്ഥാനാർത്ഥിയും നടനുമായ കൃഷ്ണകുമാര്‍...
തലസ്ഥാന നഗരിയിൽ പ്രചരണ രംഗത്ത് സജീവമാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാർ. പ്രചരണരംഗത്ത് ആവേശം വിതറി തരംഗം സൃഷ്ടിക്കുകയാണ് എൻഡിഎ സ്ഥാനാർത്ഥിയായ കൃഷ്ണകുമാർ. വീടുകൾ കയറിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ജനങ്ങള്‍ വന്‍വരവേല്‍പ്പാണ് സ്ഥാനാര്‍ത്ഥിക്ക് നല്‍കുന്നത്.
ബിജെപിയുടെ എ പ്ലസ് മണ്ഡലങ്ങളില്‍ ഒന്നായ തിരുവനന്തപുരത്താണ് കൃഷ്ണകുമാർ ജനവിധി തേടുന്നത്. ഇക്കുറി ആവേശകരമായ ത്രികോണ മത്സരത്തിന് ഈ മണ്ഡലം സാക്ഷ്യം വഹിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. തിരുവനന്തപുരം വെസ്റ്റ് മണ്ഡലം 2011ലാണ് പുനസംഘടിപ്പിച്ചത്.
അതോടെ രൂപം കൊണ്ടതാണ് തിരുവനന്തപുരം സെന്‍ട്രല്‍ എന്ന പുതിയമണ്ഡലം. അതിന് ശേഷം 2011ലും 2016ലും നടന്ന രണ്ട് നിയമസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫിന് വേണ്ടി വിജയിച്ചത് വി.എസ്. ശിവകുമാര്‍ ആണ്. ഇപ്പോൾ മൂന്നാം വട്ടവും ഇദ്ദേഹം തന്നെയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്.
2011ല്‍ വി.എസ്. ശിവകുമാര്‍ 49,122 വോട്ടുകള്‍ നേടി 5352 വോട്ട് ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. രണ്ടാമത് എത്തിയ ഇടത്പക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി വി. സുരേന്ദ്രന്‍ പിളളയ്ക്ക് 43,770 വോട്ടും ബിജെപിയുടെ ബികെ ശേഖരിന് 11,519 വോട്ടുളുമാണ് ലഭിച്ചത്.
2016ലെ തെരഞ്ഞെടുപ്പില്‍ ശിവകുമാര്‍ തന്‍റെ ഭൂരിപക്ഷം 10,905ലേക്ക് ഉയര്‍ത്തിയിരുന്നു. ഇടത് പക്ഷത്ത് നിന്ന് ആന്‍റണി രാജു 35,569 വോട്ട് നേടി രണ്ടാമത് എത്തി. എന്നാല്‍, 2016ൽ ഇടത് പക്ഷത്തിന്‍റെ വോട്ട് വിഹിതം ഗണ്യമായി കുറഞ്ഞു. അന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് 34,764 വോട്ടുകൾ നേടുകയുണ്ടായി.
ഇക്കുറി നിരവധി ജനകീയ പ്രശ്നങ്ങള്‍ ഉയര്‍ത്തിയാണ് കൃഷ്ണകുമാര്‍ വോട്ടര്‍മാരെ സമീപിക്കുന്നത്. അവരുമായി പ്രശ്നനങ്ങൾ അദ്ദേഹം സജീവമായി ചര്‍ച്ചാവിഷയമാക്കുകയാണ് ചെയ്യുന്നത്. ടോയ്‌ലറ്റും അമ്മയ്ക്കും കുഞ്ഞിനും വിശ്രമിക്കാൻ സൗകര്യമുള്ളതുമായ ബസ് സ്‌റ്റോപ്പുകൾ, ഡ്രെയ്നേജ് മാലിന്യ പ്രശ്‌നങ്ങൾ തുടങ്ങി നഗരം നേരിട്ടനുഭവിക്കുന്ന പ്രശ്നങ്ങളാണ് കൃഷ്ണകുമാര്‍ ഉയര്‍ത്തുന്നത്. കൃഷ്ണകുമാറിന്റെ കന്നിയങ്കം കൂടിയാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ്.
തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള താത്പര്യം കൃഷ്ണകുമാര്‍ നേരത്തെ തന്നെ പ്രകടിപ്പിച്ചിരുന്നു. ജനങ്ങളെ സേവിക്കാൻ സ്ഥാനങ്ങളും അധികാരങ്ങളും ആവശ്യമാണ് എന്നതാണ് അദ്ദേഹത്തിന്‍റെ മതം. ഫെബ്രുവരിയിൽ തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ. പി. നദ്ദയുടെ സാന്നിദ്ധ്യത്തിലായിരുന്നു കൃഷ്ണകുമാർ ബിജെപി അംഗത്വം സ്വീകരിച്ചത്.
കഴിഞ്ഞ കുറെ നാളുകളായി ബിജെപി വേദിയിലെ നിറസാന്നിധ്യമായ കൃഷ്ണകുമാര്‍ ഇതിനകം ഇവിടുത്തെ കുടുംബങ്ങള്‍ക്ക് സുപരിചിതനായ നേതാവാണ്. ഇക്കഴിഞ്ഞ നഗരസഭാ തെരഞ്ഞെടുപ്പിലും ഇവിടുത്തെ പ്രസംഗ വേദികളില്‍ താരം തിരുവനന്തപുരത്തിന്‍റെ പ്രശ്നങ്ങള്‍ ഉയര്‍ത്തിയാണ് കയ്യടി നേടിയത്.
എന്നാൽ, കഴിഞ്ഞ ദിവസം നടന്ന മനോരമ ന്യൂസ് സര്‍വ്വേ ചരിത്രത്തില്‍ ആദ്യമായി ബിജെപി തിരുവനന്തപുരം സെന്‍ട്രലില്‍ കൊടിപാറിക്കും എന്ന പ്രവചനമാണ് ഉണ്ടായത്. 32.5 ശതമാനം വോട്ട് നേടി തിരുവനന്തപുരം മണ്ഡലത്തില്‍ കൃഷ്ണകുമാര്‍ വിജയിക്കും എന്നും പറയുന്നു.
ഇടതും വലതും വിട്ട് ഇക്കുറി നേരെ പോകാമെന്നും അസാധ്യമായത് പലതും ഇക്കുറി സാധ്യമാകുമെന്നാണ് നിറപുഞ്ചിരിയോടെ കൃഷ്ണകുമാര്‍ വോട്ടര്‍മാരോട് പറയുന്നത്. എന്തായാലും ഇക്കുറി തിരുവനന്തപുരത്ത് ശക്തിയേറിയ മത്സരം നടക്കും എന്ന കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാവില്ല.
https://www.facebook.com/Malayalivartha