യുഡിഎഫ് തുടങ്ങിവച്ച സൗജന്യ കിറ്റ് തുടരണമെന്ന് എല്‍ഡിഎഫിനോട് ആവശ്യപ്പെട്ടിരുന്നു; എന്നാല്‍, ഈ സര്‍ക്കാര്‍ തങ്ങളുടെ ആവശ്യം തള്ളി; സൗജന്യ ഭക്ഷ്യകിറ്റ് വിതരണം തുടങ്ങിയത് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി
സൗജന്യ ഭക്ഷ്യകിറ്റ് വിതരണം തുടങ്ങിയത് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യുഡിഎഫ് തുടങ്ങിവച്ച സൗജന്യ കിറ്റ് തുടരണമെന്ന് എല്‍ഡിഎഫിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഈ സര്‍ക്കാര്‍ തങ്ങളുടെ ആവശ്യം തള്ളിയതായും ഉമ്മന്‍ചാണ്ടി വെളിപ്പെടുത്തി.
"ഓണം, ക്രിസ്‌മസ്, റംസാന്‍ ഈ മൂന്ന് വിശേഷ ദിവസങ്ങളിലും സൗജന്യ കിറ്റ് യുഡിഎഫ് സര്‍ക്കാര്‍ കൊടുത്തിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയിരുന്ന കിറ്റ് തുടരണമെന്ന് ഈ സര്‍ക്കാരിനോട് ആവശ്യപ്പെട്ടപ്പോള്‍ അത് അവർ നിരസിക്കുകയുണ്ടായി.
വെള്ളപ്പൊക്കവും നാശനഷ്‌ടങ്ങളും ഉണ്ടായതുകൊണ്ട് കിറ്റ് നല്‍കിയില്ല എന്നാണ് പിന്നീട് സര്‍ക്കാര്‍ പറഞ്ഞത്. യുഡിഎഫ് തുടങ്ങിവച്ച സൗജന്യ കിറ്റ് ആവശ്യം യാതൊരു പരിഗണനയും ഇല്ലാതെ തള്ളിയവരാണ് ഈ സര്‍ക്കാര്‍ എന്ന് ഉമ്മന്‍ചാണ്ടി ആവർത്തിച്ച് പറഞ്ഞു.
മുഴുവന്‍ ബിപിഎല്‍ കുടുംബങ്ങള്‍ക്കും സൗജന്യമായി അരി നല്‍കിയത് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തായിരുന്നു . എപിഎല്‍ കാര്‍ഡുടമകള്‍ക്ക് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന വിലയില്‍ അരി നല്‍കിയിട്ടുണ്ട്.
പക്ഷേ ഈ സര്‍ക്കാര്‍ വന്നിട്ട് ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ അരിയുണ്ടായിരുന്നത് നിര്‍ത്തലാക്കിയെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി . ഒരു ചര്‍ച്ച പോലും ഇല്ലാതെയാണ് അത് നിര്‍ത്തലാക്കിയത്. രണ്ട് രൂപ അരിക്ക് ഈടാക്കാന്‍ തുടങ്ങി. എപിഎല്‍ കുടുംബങ്ങള്‍ക്കുള്ള അരിയുടെ വില രണ്ട് രൂപ കൂട്ടിയെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു.
ഉമ്മൻ ചാണ്ടിക്ക് പുറമേ ക്ഷേമ പെന്‍ഷന്‍, ഭക്ഷ്യകിറ്റ് വിതരണത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ചെന്നിത്തല തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.
വിഷുവിനോട് അനുബന്ധിച്ചുള്ള സൗജന്യ ഭക്ഷ്യ കിറ്റ് നേരത്തെ നല്‍കുന്നതും രണ്ട് മാസത്തെ പെന്‍ഷന്‍ ഒരുമിച്ച് നല്‍കുന്നതും തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ചെന്നിത്തല വ്യക്തമാക്കി. വിഷുക്കിറ്റ് ഏപ്രില്‍ ആറിന് ശേഷം കൊടുത്താലും മതി.
ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ചെന്നിത്തല പറഞ്ഞു. സ്‌കൂള്‍ കുട്ടികളുടെ അരി വിതരണം ഇപ്പോള്‍ നടത്തുന്നത് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്ന് ചെന്നിത്തല ആരോപിച്ചു. പിടിച്ചുവെച്ച അരിയാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്. ഇത് അഴിമതിയാണെന്നും ചെന്നിത്തല ആരോപിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha