അങ്ങനെ ചെയ്യുന്നവര്‍ ദേശസ്‌നേഹികളല്ല; അവര്‍ ബിജെപിയെ തുറന്നെതിര്‍ക്കുന്നവരാണ്; ബിജെപിയെ അധികാരത്തില്‍ നിന്ന് തുരത്താനാണ് അവരുടെ ശ്രമം; കേന്ദ്രസര്‍ക്കാരിന്റെ പ്രതിച്ഛായക്ക് കളങ്കമേല്‍പ്പിക്കുക എന്ന ദുരുദ്ദേശ്യത്തോടെ ആരെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ചാല്‍, വിശേഷിച്ചും അന്താരാഷ്ട്ര വിഷയങ്ങളില്‍, അത് ദേശദ്രോഹത്തില്‍ കുറഞ്ഞൊന്നുമല്ല; തുറന്നടിച്ച് പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥി ഇ ശ്രീധരന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്നവര്‍ ദേശഭക്തരല്ലെന്ന വിമര്‍ശനമുയർത്തി പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥി ഇ ശ്രീധരന്‍. മോദിയെ വിമര്‍ശിച്ചാല്‍ അത് ദേശദ്രോഹം ആകുമോ എന്നമാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് ഉത്തരം നൽകുകയായിരുന്നു അദ്ദേഹം.
'അതെ, അങ്ങനെ ചെയ്യുന്നവര്‍ ദേശസ്‌നേഹികളല്ല. അവര്‍ ബിജെപിയെ തുറന്നെതിര്‍ക്കുന്നവരാണ്. ബിജെപിയെ അധികാരത്തില്‍ നിന്ന് തുരത്താനാണ് അവരുടെ ശ്രമം. ക്രിയാത്മകമായ വിമര്‍ശനങ്ങളെ ആരും സ്വാഗതം ചെയ്യും.
എന്നാല്‍, കേന്ദ്രസര്‍ക്കാരിന്റെ പ്രതിച്ഛായക്ക് കളങ്കമേല്‍പ്പിക്കുക എന്ന ദുരുദ്ദേശ്യത്തോടെ ആരെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ചാല്‍, വിശേഷിച്ചും അന്താരാഷ്ട്ര വിഷയങ്ങളില്‍, അത് ദേശദ്രോഹത്തില്‍ കുറഞ്ഞൊന്നുമല്ല.
പിറന്ന നാടിനോട് അല്പമെങ്കിലും സ്‌നേഹവും കടപ്പാടും ഉള്ളവര്‍ക്ക് അങ്ങനെ ചെയ്യാന്‍ സാധിക്കില്ല എന്നായിരുന്നു ശ്രീധരന്റെ പ്രതികരണം . 'ഇത്തവണ ബിജെപി കേരളത്തില്‍ കാര്യമായ മുന്നേറ്റം തന്നെ നടത്തുമെന്നും ശ്രീധരന്‍ വ്യക്തമാക്കി .
ഞാന്‍ കരുതുന്നത് ഏറ്റവും ചുരുങ്ങിയത് നാല്‍പതു സീറ്റെങ്കിലും എന്‍ഡിഎ നേടും എന്നുതന്നെയാണ്. ബിജെപി 75 സീറ്റുവരെ നേടാനുള്ള സാധ്യത പോലും നിലനില്‍ക്കുന്നു.
അധികാരം പിടിച്ചെടുക്കാന്‍ സാധിച്ചില്ലെങ്കില്‍ ചുരുങ്ങിയത് ഒരു കിങ് മേക്കര്‍ ആകാനെങ്കിലും എന്‍ഡിഎയ്ക്ക് സാധിക്കുമെന്നും കേരളം ആരുഭരിക്കണം എന്നത് തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ തീരുമാനിക്കുന്നത് ഒരുപക്ഷെ ബിജെപി ആയിരിക്കുമെന്നും ശ്രീധരന്‍ പറഞ്ഞു.
എന്നാല്‍ ബിജെപി കേരളത്തില്‍ ഇക്കുറി രണ്ടക്കം കടക്കാം എന്ന് കരുതുന്നത് തന്നെ അതിരുകടന്ന ശുഭാപ്തി വിശ്വാസമാണ് എന്നാണ് വിമര്‍ശകർ പറയുന്നത്. 'പ്രചാരണത്തിന്റെ ഭാഗമായി ഓടി നടന്ന് റാലികളില്‍ പങ്കെടുക്കുകയാണ്.
അത് ഒരിത്തിരി ക്ഷീണം ഉണ്ടാക്കുന്നതാണ് എങ്കിലും ഈ യാത്രകള്‍ ആസ്വദിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 'മോദി സര്‍ക്കാര്‍ രാജ്യത്തെ സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്താന്‍ വേണ്ടി നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നുണ്ട്.
എന്നാല്‍ അതൊക്കെ കണ്ടില്ലെന്നു നടിച്ചു കൊണ്ട് ചിലര്‍ കേന്ദ്രത്തെ കണ്ണുമടച്ച് എതിര്‍ക്കാന്‍ ശ്രമിക്കുന്നത് പരിഹാസ്യമാണ്.' എന്നുമദ്ദേഹം പ്രതികരിച്ചു. പ്രഗത്ഭനായ ഒരു പൊതുമരാമത്ത് വിദഗ്ധന്‍ എന്ന നിലയില്‍ നിര്‍മ്മാണ മേഖലയില്‍ തനിക്കുള്ള മികച്ച പ്രതിച്ഛായ ഈ തെരഞ്ഞെടുപ്പില്‍ വോട്ടായി മാറും എന്നും ശ്രീധരന്‍ പറഞ്ഞു.
രാജ്യത്തെമ്പാടും നിരവധി മെട്രോകള്‍ നിര്‍മ്മിച്ച ശ്രീധരന്‍, ഇനി കേരളത്തില്‍ ഒരു ഫലപ്രദമായ സര്‍ക്കാരും കെട്ടിപ്പടുക്കും എന്നാണ് അണികളുടെ വാദമെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി.
https://www.facebook.com/Malayalivartha























