മഞ്ചേശ്വരത്തെ സുരേന്ദ്രന്റെ അപരന് പറ്റിയതെന്ത്? ഒറ്റ രാത്രി കൊണ്ട് കാര്യങ്ങൾ ആകെ മാറി മറിഞ്ഞു... അവസാന നിമിഷം ഇങ്ങനെയാണ്..!
ഒരു രാത്രി ഇരുട്ടി വെളുത്തപ്പോഴേക്കും ബി.എസ്.പി സ്ഥാനാർത്ഥി ബിജെപിയിലെത്തിയത് എല്ലാവർക്കും ആശ്ചര്യമായിരുന്നു. മഞ്ചേശ്വരത്തെ ബി.എസ്.പി സ്ഥാനാർത്ഥി കെ. സുന്ദര പത്രിക പിൻവലിച്ച്, ബിജെപി സ്ഥാനാർത്ഥി കെ. സുരേന്ദ്രന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ബിജെപിക്ക് രണ്ടാമതൊരു നിയമസഭാ മണ്ഡലം എന്ന സ്വപ്ന സാക്ഷാൽക്കാരത്തെയായിരുന്നു 2016ൽ കെ. സുന്ദര എന്ന സ്വതന്ത്ര സ്ഥാനാർഥി മഞ്ചേശ്വരത്ത് എത്തി തകർത്ത് തരിപ്പണമാക്കിയത്.
അന്ന് ബിജെപി സ്ഥാനാർഥി കെ. സുരേന്ദ്രനു മണ്ഡലം നഷ്ടമായത് വളരെ നിസാരമായ 89 വോട്ടുകൾക്കായിരുന്നു. എല്ലാ സർവേകളിലും കണക്കു കൂട്ടലുകളിലും മഞ്ചേശ്വരത്ത് ഒരു പടി മുന്നിൽ നിന്നിരുന്ന സുരേന്ദ്രൻ വിജയത്തിന്റെ പടിവാതിൽക്കൽ പതറി വീണത് സുന്ദര പിടിച്ച 467 വോട്ടുകളിലായിരുന്നു. അങ്ങനെ, സംസ്ഥാനത്തെ ഏറ്റവും വിലപ്പെട്ട അപര സ്ഥാനാർഥിയെ വിലയ്ക്കെടുക്കുകയാണ് ഇത്തവണ ബിജെപി ചെയ്തത്. സ്ഥാനാർത്ഥിയെ കാണാനില്ലെന്നും തട്ടിക്കൊണ്ടു പോയതാണെന്നും ഞായറാഴ്ച മഞ്ചേശ്വരത്ത് അഭ്യൂഹങ്ങളുണ്ടായി.
'ഓപ്പറേഷൻ താമര'യിൽ കുരുങ്ങി കെ. സുന്ദര പത്രിക പിൻവലിച്ചതോടെയാണ് കെ. സുരേന്ദ്രന്റെ ശ്വാസം നേരെ വീണത്. മാർച്ച് 20നു വൈകിട്ടു 4നു ശേഷം കെ.സുന്ദരയെ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹത്തെ ബിജെപി നേതാക്കൾ ഭീഷണിപ്പെടുത്തിയിരുന്നെന്നും ബിഎസ്‌പി ജില്ലാ ഭാരവാഹികൾ പിറ്റേന്ന് ആരോപിച്ചത്.
ശനി രാത്രി മുഴുവൻ സുന്ദര ‘അപ്രത്യക്ഷനായിരുന്നു’. സ്ഥാനാർഥിയെ കാണാനില്ലെന്നു ബദിയടുക്ക പൊലീസ് സ്റ്റേഷനിൽ ബിഎസ്‌പി പരാതി നൽകിയെങ്കിലും ഞായറാഴ്ചയോടെ പിൻവലിക്കേണ്ടി വന്നു. ഇപ്പോഴത്തെ സ്ഥാനാർഥിയായ കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടത് കൊണ്ടാണ് പത്രിക പിൻവലിക്കുന്നതെന്നും ഭീഷണിയോ സാമ്പത്തികമായുള്ള പ്രലോഭനമോ ഉണ്ടായിട്ടില്ലെന്നും കെ. സുന്ദര രാത്രി ഇരുട്ടി വെളുത്ത് കഴിഞ്ഞപ്പോഴേക്കും പറഞ്ഞു. ഇന്ന് അഞ്ചു വർഷത്തിനിപ്പുറം മഞ്ചേശ്വരത്ത് സുരേന്ദ്രനു വേണ്ടി പ്രചാരണത്തിനു മുൻനിരയിലുണ്ട് സുന്ദര.
ബിഎസ്‌പി സ്ഥാനാർഥിയായി നാമനിർദേശ പത്രിക സമർപ്പിച്ച അദ്ദേഹം അവസാന നിമിഷം പത്രിക പിൻവലിച്ച് ബിജെപിക്കൊപ്പം കളംമാറ്റി ചവിട്ടുകയാണ്. അഞ്ചു വർഷം മുൻപു നടന്ന തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് കെ. സുരേന്ദ്രൻ സമാഹരിച്ചത് 56,781 വോട്ടുകളാണ്. ഒന്നാമതെത്തിയ മുസ്‌ലിം ലീഗിലെ പി.ബി. അബ്‌ദുൽ റസാഖ് നേടിയത് 56,870 വോട്ടും. അതായത് വെറും 89 വോട്ടിന്റെ ക്ഷാമം.
എൽഡിഎഫ് സ്ഥാനാർഥി സി.എച്ച്. കുഞ്ഞമ്പു മഞ്ചേശ്വരത്ത് 42,565 വോട്ടുമായി മൂന്നാം സ്ഥാനത്ത് എത്തുകയായിരുന്നു. നോട്ടയ്ക്കു ലഭിച്ചത് 646 വോട്ടുകളും. മത്സരിച്ച മൂന്നു സ്വതന്ത്രരിൽ ഒരാളായ കെ. സുന്ദരയ്ക്കു ലഭിച്ചത് 467 വോട്ടുകളാണ്. കെ.സുരേന്ദ്രന്‍, കെ.സുന്ദര എന്നീ പേരുകൾ തമ്മിലുള്ള സാമ്യം ഇത്രയേറെ തിരിച്ചടിയുണ്ടാക്കുമെന്ന് സുരേന്ദ്രൻ പോലും അപ്പോഴായിരുന്നിരിക്കും തിരിച്ചറിഞ്ഞത്.
കെ.സുരേന്ദ്രന്റെ തോൽവിയോടെയാകട്ടെ, സുന്ദരയുടെ വാർത്ത ദേശീയ മാധ്യമങ്ങളിൽ വരെ പ്രത്യക്ഷപ്പെട്ടു. മഞ്ചേശ്വരം തിരഞ്ഞെടുപ്പിൽ കള്ളവോട്ട് ആരോപണം ഉന്നയിച്ച് പിന്നീട് കെ. സുരേന്ദ്രൻ പരാതി നൽകിയെങ്കിലും 2019ൽ അതു പിൻവലിക്കേണ്ട സാഹചര്യമായിരുന്നു.
ഇക്കുറി ബിജെപി ജയിക്കുന്നെങ്കിൽ ജയിക്കട്ടെ എന്ന നിലപാടിലാണ് അപരൻ. ശബരിമല വിഷയത്തിൽ ഉൾപ്പെടെ ബിജെപി എടുത്ത തീരുമാനത്തോട് അദ്ദേഹത്തിന് യോജിപ്പുണ്ട്. അതുകൊണ്ട് തന്നെ ബിജെപി തോൽക്കാൻ കാരണമാകരുതെന്നു സുന്ദര തീരുമാനിച്ചു.
ശനിയാഴ്ച വൈകിട്ടായിരുന്നു തന്റെ അടുത്ത് സംസാരിക്കാൻ ബിജെപി നേതാക്കൾ വന്നത്. അതിനു ശേഷം അവർക്കൊപ്പം പോയി. ഇഷ്ട പ്രകാരമാണ് പോയത്. ഒറ്റയ്ക്കു പ്രവർത്തിക്കുന്നതിലും നല്ലത് യോജിച്ചു പോകാവുന്ന കക്ഷിയുമായി ചേർന്നു പ്രവർത്തിക്കുന്നതാണെന്നു തോന്നിയതായി സുന്ദര വ്യക്തമാക്കിയിരുന്നു. ശേഷം, പാർട്ടിയിൽ ചേർന്ന് കെ. സുരേന്ദ്രനു വേണ്ടി പ്രവർത്തനവും ആരംഭിച്ചു.
https://www.facebook.com/Malayalivartha