പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ ഏറ്റവും നല്ല ഇടപെടലാണ് ഇരട്ടവോട്ടുകളും കള്ളവോട്ടുകളും കൃത്യസമയത്ത് ചൂണ്ടിക്കാണിച്ചത്; തിരഞ്ഞെടുപ്പ് കമ്മീഷന്റെ വീഴ്ചയാണ് തുറന്നു കാട്ടിയത്; ഇരട്ടവോട്ടുകൾ കടന്നു കൂടിയത് ഈ തിരഞ്ഞെടുപ്പിനെ തന്നെ അട്ടിമറിക്കാൻ സാദ്ധ്യതയുള്ളത് ആയിരുന്നുവെന്ന് ഹരീഷ് വാസുദേവൻ

ഇരട്ടവോട്ടുകളും കള്ളവോട്ടുകളും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ ഇതിനെതിരെ ഹൈക്കോടതി രംഗത്ത് വന്നിരുന്നു. ഇപ്പോൾ ഇതാ ഈ വിഷയത്തിൽ പ്രതികരണവുമായി ഹരീഷ് വാസുദേവൻ എത്തിയിരിക്കുകയാണ്.
ഏത് പാർട്ടിക്ക് അതിന്റെ ഗുണം കിട്ടിയാലും അത് തെറ്റാണ് എന്നദ്ദേഹം പറഞ്ഞു. തെറ്റ് കണ്ടെത്തി തെളിവുസഹിതം നൽകിയ പരാതി ജനാധിപത്യ പ്രക്രിയയെ ശക്തിപ്പെടുത്തി എന്നും ഹരീഷ് ഫെയ്സ്ബുക്കിൽ കുറിക്കുകയുണ്ടായി.
ഹരീഷ് വാസുദേവന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ ഏറ്റവും നല്ല ഇടപെടലാണ് ഇരട്ടവോട്ടുകളും കള്ളവോട്ടുകളും കൃത്യസമയത്ത് ചൂണ്ടിക്കാണിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വീഴ്ചയാണ് തുറന്നു കാട്ടിയത്.
നൂറും ഇരുനൂറും വോട്ടുകൾക്ക് ജയപരാജയം തീരുമാനിക്കുന്ന മണ്ഡലങ്ങളിലെ ഇലക്ഷനിൽ ആയിരക്കണക്കിന് ഇരട്ടവോട്ടുകൾ കടന്നു കൂടിയത് ഈ തിരഞ്ഞെടുപ്പിനെ തന്നെ അട്ടിമറിക്കാൻ സാദ്ധ്യതയുള്ളത് ആയിരുന്നു. ഏത് പാർട്ടിക്ക് അതിന്റെ ഗുണം കിട്ടിയാലും അത് തെറ്റാണ്. തെറ്റ് കണ്ടെത്തി തെളിവുസഹിതം നൽകിയ പരാതി ജനാധിപത്യ പ്രക്രിയയെ ശക്തിപ്പെടുത്തി.
രമേശ് ചെന്നിത്തലയെ ട്രോളിയത് കൊണ്ട് ഗൗരവമായ തിരഞ്ഞെടുപ്പ് പ്രശ്നം ഇല്ലാതാകുന്നില്ല. ഒരാളും രണ്ടുവോട്ടു ചെയ്യുന്നില്ലെന്ന് ഉറപ്പ് വരുത്താൻ ഓരോ അധികാരിക്കും ഓരോ ഓഫീസർക്കും പൗരന്മാർക്കും ഉത്തരവാദിത്വമുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷൻ ഇത് പ്രത്യേകം ശ്രദ്ധിക്കണം.
പ്രായോഗികമായി എങ്ങനെ പരിഹരിക്കും എന്ന കാര്യം തിരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ കണ്ടെത്തേണ്ടതാണ്. അതിനുള്ള സംവിധാനം ഈ രാജ്യത്തുണ്ട് . കുറിപ്പ് പൂർണ്ണമാകുന്നു.
നേരത്തെ മറ്റൊരു കുറിപ്പിലൂടെ അദ്ദേഹം എൽ.ഡി.എഫും യു.ഡി.എഫും തമ്മിലുള്ള പ്രധാന വ്യത്യാസം എന്താണ് എന്ന് പറഞ്ഞിരുന്നു . എൽ.ഡി.എഫും യു.ഡി.എഫും തമ്മിലുള്ള പ്രധാന വ്യത്യാസം അറിയാൻ ഒരു കാര്യം മാത്രം നോക്കിയാൽ മതി.
2 തവണ അടുപ്പിച്ച് ജനപ്രതിനിധി ആയവർ ഇനി മത്സരിക്കണ്ട എന്നു യു.ഡി.എഫ് തീരുമാനിച്ചാൽ എത്ര നേതാക്കൾ യു.ഡി.എഫിൽ അപ്രസക്തരാകും? ഒന്നോർത്തു നോക്കൂ. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി, എം.കെ മുനീർ, വി.ഡി സതീശൻ, അങ്ങനെ നേതൃനിരയിൽ ഉള്ള ആരൊക്കെ മാറി നിൽക്കേണ്ടിവരും? !!!
സ്ഥാനാർഥിയെ മണ്ഡലത്തിൽ എല്ലാവർക്കും പരിചിതമാക്കുക എന്നത് തെരഞ്ഞെടുപ്പിൽ പ്രധാനമാണ്. എല്ലാവർക്കും പരിചയമുള്ള, വലിയ കുറ്റമില്ലാത്ത ആളുകൾ ആണെങ്കിൽ പകുതി ജയിച്ചു. അല്ലെങ്കിലോ? ജയസാധ്യത ഉള്ള മണ്ഡലങ്ങളിൽ പോലും മറ്റൊരാളെ പരീക്ഷിച്ചു വെറുതെ റിസ്‌ക്ക് എടുക്കുകയാണ്.
എന്നിട്ടും ജി.സുധാകരനെയും, ഡോ.തോമസ് ഐസക്കിനെയും, ഇ.പി ജയരാജനെയും വി.സുനിൽ കുമാറിനെയും, പ്രൊഫ.രവീന്ദ്രനാഥിനെയും ചന്ദ്രശേഖരനെയും ഒക്കെ മാറ്റി നിർത്താൻ തീരുമാനിക്കുന്നതിൽ ചെറുതല്ലാത്ത ധൈര്യമുണ്ട് എൽ.ഡി.എഫിന്.
അതായത്, ജയസാധ്യത കൂടിയ ആളെ മാറ്റി നിർത്തി റിസ്‌ക്ക് ഉള്ള ആളെ മത്സരിപ്പിക്കുക.
എന്തിന്?? മറ്റു മുന്നണികൾ കുറ്റപ്പെടുത്തിയോ? ജനം കുറ്റപ്പെടുത്തിയോ? 2 തവണയിൽ കൂടുതൽ ജയിച്ചവർക്ക് വീണും അവസരം നൽകിയാൽ പുതിയവർക്ക് എൽ.ഡി.എഫ് അവസരം നൽകുന്നില്ലെന്ന് എൽ.ഡി.എഫിൽ അമർഷം ഉണ്ടായോ?
ഇല്ല. തോമസ് ഐസക്കിനെയോ ജി സുധാകരനെയോ ഇ.പി ജയരാജനെയോ ഒക്കെ മാറ്റി എനിക്ക് സീറ്റ് വേണമെന്ന് എൽ.ഡി.എഫിൽ ഒരാളും പറയുമെന്ന് തോന്നുന്നില്ല. മാധ്യമങ്ങൾക്ക് പോലും അങ്ങനെ ഒരു പരാതി ഇല്ല.
പിന്നെ എന്തിന് ഈ റിസ്‌ക്ക്??
അതാണ് എൽ.ഡി.എഫിലെ രണ്ടു പ്രധാന പാർട്ടികളിലെ ഉൾപ്പാർട്ടി ചർച്ചാനിലവാരം. അധികാരം ചില വ്യക്തികളിൽ കേന്ദ്രീകരിക്കുന്നതിനു എതിരെ അവർ തന്നെ ഉണ്ടാക്കിയെടുത്ത മാനദണ്ഡം. ഈ നേതാക്കൾ പോയി പുതിയവർ വന്നു അവർക്കും അധികാരരാഷ്ട്രീയത്തിൽ അവസരം കിട്ടണം.
ഇരു മുന്നണികളും പുതിയവർക്ക് ഭരണഅവസരം നൽകണമെന്ന് പ്രസംഗിക്കുന്നുണ്ട്. എന്നാൽ അധികാരത്തിൽ ഇരിക്കുന്നവർ ജയസാധ്യതയുള്ള സീറ്റ് ഒഴിഞ്ഞു പുതിയവർക്ക് അവസരം നൽകുന്ന കാര്യം പ്രവർത്തിയിൽ കൊണ്ടുവരുന്നത് ആരാണ്?
കോണ്ഗ്രസ്സിലോ മുസ്‌ലീംലീഗിലോ ജയസാധ്യത ഉള്ള നേതാവിനെ ഒരു രാഷ്ട്രീയമൂല്യത്തിന്റെ പേരിൽ തെരഞ്ഞെടുപ്പിൽ നിന്ന് മാറ്റി നിർത്തുന്ന കാര്യം ചിന്തിക്കാൻ പോലും പറ്റില്ല.
എന്തിന്, അഴിമതിക്കേസിൽ ജയിലിൽ പോയ ആളെ മത്സരിപ്പിക്കാൻ പറ്റിയില്ലെങ്കിൽ മകനെ മത്സരിപ്പിക്കാൻ നോക്കുന്ന തരം വ്യക്തികേന്ദ്രീകൃത അധികാരമാണ് യു.ഡി.എഫിൽ.
രാഷ്ട്രീയമൂല്യം പറഞ്ഞു ഇങ്ങനെയൊരു തീരുമാനം എടുക്കണമെന്ന് ലീഗിലോ കൊണ്ഗ്രസിലോ ഒരു ഉൾപ്പാർട്ടി ചർച്ച സാധ്യമാണോ? ആ ചർച്ച അംഗീകരിക്കുന്ന നേതൃത്വം ഉണ്ടോ? അവർ സ്വയം ആലോചിക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha