അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ജി സുധാകരൻ വീഴ്ചവരുത്തി ; പരസ്യ ശാസനയുമായി പാർട്ടി ;മാധ്യമങ്ങളോട് പ്രതികരിക്കാതെ താമസസ്ഥലമായ ഗസ്റ്റ് ഹൗസിലേക്ക് കുതിച്ച് ജി സുധാകരൻ
അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ജി സുധാകരൻ വീഴ്ചവരുത്തി എന്ന കണ്ടെത്തൽ പുറത്ത്. റിപ്പോർട്ട് പുറത്ത് വന്നതോടെ ജി.സുധാകരനു പരസ്യ ശാസന നൽകിയിരിക്കുകയാണ്. സംസ്ഥാന സെക്രട്ടേറിയേറ്റാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തത്. സുധാകരനെതിരെ മൂന്നാമത്തെ വലിയ അച്ചടക്ക നടപടിയാണ് ഉണ്ടായിരിക്കുന്നത് .
സിപിഎമ്മിലെ അച്ചടക്ക നടപടികൾ ഇതൊക്കെയാണ് താക്കീത്, ശാസന (സെന്‍ഷർ), പരസ്യശാസന, സ്ഥാനത്തുനിന്ന് നീക്കം ചെയ്യൽ, ഒരു കൊല്ലത്തിൽ കവിയാത്ത കാലയളവിലേക്ക് പൂർണ അംഗത്വം സസ്പെൻഡ് ചെയ്യുക, പാർട്ടിയിൽനിന്ന് പുറത്താക്കുക എന്നിങ്ങനെ . അച്ചടക്ക നടപടിക്കുശേഷം എകെജി സെന്ററിനു പുറത്തെത്തിയ ജി.സുധാകരൻ മാധ്യമങ്ങളോട് പ്രതികരിക്കാതെ താമസസ്ഥലമായ ഗസ്റ്റ് ഹൗസിലേക്കു പോകുകയുണ്ടായി .
ആലപ്പുഴ ജില്ലയിലെ പാർട്ടിയുടെ ഏറ്റവും വലിയ നേതാവാണ് ജി.സുധാകരൻ . അദ്ദേഹത്തിനെതിരെയാണ് പാർട്ടി അച്ചടക്ക നടപടിയെടുത്തത്. സുധാകരന്റെ പ്രവർത്തനങ്ങളിൽ പാർട്ടിക്കുണ്ടായിരുന്ന അതൃപ്തി വെളിച്ചത്തായിരിക്കുകയാണ് . തന്റെ ഭാഗത്ത് വീഴ്ചകളുണ്ടായിട്ടില്ലെന്നു സുധാകരൻ സംസ്ഥാന കമ്മിറ്റിയോഗത്തിൽ പറഞ്ഞവെങ്കിലും ഫലമുണ്ടായില്ല . സ്ഥാനാർഥിയായ എച്ച്.സലാമിനു വോട്ടു കുറഞ്ഞില്ലെന്ന കാര്യവും കണക്കുകളുടെ അടിസ്ഥാനത്തിൽ വിശദമാക്കിയിട്ടുണ്ട് .
പക്ഷേ സെക്രട്ടേറിയറ്റ് അംഗങ്ങളായ എളമരം കരീം, കെ.ജെ.തോമസ് എന്നിവരുൾപ്പെട്ട കമ്മിറ്റി റിപ്പോർട്ട് സംസ്ഥാന കമ്മിറ്റി അംഗീകരിച്ചു . ഈ തീരുമാനത്തെ സെക്രട്ടേറിയറ്റ് യോഗം ശരിവയ്‌ക്കുകയും ചെയ്തു .അന്വേഷണ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നത് തിരഞ്ഞെടുപ്പിൽ ജി.സുധാകരൻ നിഷേധ സമീപനമെടുത്തെന്നാണ് . അമ്പലപ്പുഴയിലെ സ്ഥാനാർഥിയെ പിന്തുണച്ചില്ലെന്നും ആരോപണമുണ്ട് .
സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനും സഹായകരമായ നിലപാട് സ്വീകരിച്ചിട്ടില്ല. സ്ഥാനാർഥിക്കെതിരെ നടന്ന പ്രചാരണങ്ങളെ പ്രതിരോധിക്കാതെ മിണ്ടാതിരുന്നു . സുധാകരന്റെ നടപടികളെ വിമർശിക്കുന്ന റിപ്പോർട്ടിൽ എംഎൽഎ എച്ച്.സലാമിനെതിരെയും വിമർശനമുയർന്നു. എച്ച്.സലാം തിരഞ്ഞെടുപ്പ് കമ്മിറ്റിയുമായി സഹകരിച്ച് പ്രവർത്തിച്ചില്ലെന്നും ഒരു വിഭാഗക്കാരനാണെന്ന പ്രചാരണത്തെ മറികടക്കാൻ ശ്രമിച്ചില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha