ഇ പി ജയരാജന്റെ അടുത്ത കോമഡി: ചിന്ത സമാധാനമായിരിക്കൂ! ഞാൻ എന്തൊക്കെ പറഞ്ഞിരിക്കുന്നു...
ഇ പി ജയരാജന്റെ അടുത്ത കോമഡി ഫെയ്സ് ബുക്കിൽ റിലീസായി. യുവജനകമ്മീഷന്റെ അഭിനന്ദനീയമായ പ്രവർത്തനങ്ങളും സാമൂഹ്യ രാഷ്ട്രീയ സാസംസ്‌കാരിക രംഗത്ത് നടത്തുന്ന ഇടപെടലുകളും കണ്ട് അസഹിഷ്ണരായ ആളുകൾ ആണത്രെ ചിന്ത ജെറോമിനെ വ്യക്തിഹത്യ നടത്തുന്നത് എന്ന്. അബദ്ധങ്ങളുടെ രാജകുമാരൻ എന്ന് സോഷ്യൽ മീഡിയ വിളിക്കുന്ന എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ, ചിന്ത ജെറോമിനെ ന്യായീകരിച്ച് രംഗത്തു വന്നിരിക്കുകയാണ്. ഏറ്റ പാർട്ടിയാണ് ആശ്വസിപ്പിക്കുന്നതെന്ന് ജനം. ഒരുപാട് ശരികൾ ചെയ്യുന്നതിനിടെ സംഭവിച്ച ഒരു ചെറിയ തെറ്റാണ് പ്എച്ച്ഡി പ്രബന്ധത്തിലെ ചിന്തയുടെ കോപ്പിയടിയും തെറ്റും എന്നാണ് ജയരാജൻ പറയുന്നത്. വളർന്നുവരുന്ന നേതൃത്വത്തെ മാനസികമായി തളർത്തി ഇല്ലാതാക്കി കളയാമെന്ന കോൺഗ്രസ് അജണ്ടയുടെ ഭാഗമാണ് ഈ ആക്രമണമെന്നും ഫെയ്സ്ബുക്ക്
പോസ്റ്റിൽ ആരോപിച്ചു. സിപിഐഎമ്മിന്റെ ഭാഗമായി നേതൃനിരയിലേക്ക് വളര്‍ന്നു വരുന്ന ആളുകളെ ഒരോരുത്തരേയും തെരെഞ്ഞുപിടിച്ച് അക്രമിക്കുക, അതിലൂടെ അവരുടെ രാഷ്ട്രീയപരമായ വളര്‍ച്ചയെ തടയുക എന്നതൊക്കെ ഈ അജണ്ട യുടെ ഭാഗമാണെന്നാണ് ജയരാജൻ പറയുന്നത്. ഇത് അങ്ങേയറ്റം അപലപനീയമാണ്.
പിഎച്ഡി പ്രബന്ധത്തിലുണ്ടായ പിഴവ് തികച്ചും മനുഷ്യസഹജമാണ്. തെറ്റുകൾ വരാത്തവരായി ആരും മനുഷ്യരിൽ ഇല്ല. എന്നൊക്കെയാണ് ന്യായീകരണം. നിരന്തര വേട്ടയാടലിലൂടെ, വിദ്യാര്‍ത്ഥി രംഗത്തും യുവജനരംഗത്തും ശക്തമായ സാന്നിദ്ധ്യമായി വളര്‍ന്നു വരുന്ന ഒരു മഹിളാനേതാവിനെ തളര്‍ത്തിക്കളയാമെന്നും തകര്‍ത്ത് കളയാമെന്നും ആരും വ്യാമോഹിക്കണ്ട എന്നും ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഫുഡ്ബോൾ താരം എഎം വിജയനെ എംഎൻ വിജയനാക്കി, ലോകപ്രശസ്ത ബോക്സിംഗ് ഇതിഹാസം മുഹമ്മദലിയെ നമ്മുടെ സ്വന്തം നാട്ടുകാരനാക്കിയതും ഈ അവസരത്തിൽ സ്മരിക്കണം. മുഹമ്മദലി കേരളത്തിനുവേണ്ടി സ്വർണ്ണം നേടി കൊച്ചുകേരളത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ മനുഷ്യൻ ആണെന്നും, മലയാളി അത് എല്ലാക്കാലവും ഓർക്കുമെന്നും ഒക്കെയാണ് കാച്ചിയത്. ഒരു കാലഘട്ടത്തിൽ ഭൂമി പരന്നതായിരുന്നു എന്നും ശാസ്ത്രം വളർന്ന് കണ്ടുപിടുത്തങ്ങൾ പുരോഗമിച്ചപ്പോൾ ഭൂമി ഇന്ന് അണ്ടാകൃതിയിൽ ആണ് എന്നുമാണ് മറ്റൊരു പ്രസ്താവന. ഫുഡ്ബോളിലെ മിശിഹയായ മെസ്സിയെ മേഴ്സിയാക്കിയതിന് മലയാളികൾ ചിരിച്ചത് കുറച്ചൊന്നുമല്ല.
മാധ്യമപ്രവർത്തകർ കരുതിക്കൂട്ടി തെറ്റിച്ചതാണെന്നും, തനിക്ക് മെസ്സിയെ അറിയാമായിരുന്നു എന്നും വരെ പ്രതികരിച്ചു . ദുരുദ്ദേശം മാത്രമാണ് ഇതെന്നാണ് ജയരാജന്റെ മറുപടി. ഇൻഡിഗോ വിമാനത്തിൽ കാണിച്ച കലാപരിപാടികളെത്തുടർന്ന് വിലക്ക് വന്നപ്പോൾ, വിമാനക്കമ്പനി മോശം കമ്പനി ആണെന്നും, ഇനി ഒരിക്കലും അതിൽ കയറില്ലെന്നും പറഞ്ഞു ഇൻഡിഗോ കമ്പനിയെ വിഷമിപ്പിക്കാൻ ശ്രമിച്ചതും ചിരിയല്ലാതെ മറ്റൊന്നും നൽകിയില്ല. ഇതുമാത്രം പറഞ്ഞ് നിർത്തിയത് നന്നായി എന്നും വാഴക്കുല എന്ന കൃതിയെക്കുറിച്ച് കൂടുതൽ എന്തെങ്കിലും പറയാൻ ശ്രമിച്ചിരുന്നെങ്കിൽ അതും അബദ്ധമാവുമായിരുന്നു എന്നാണ് പോസ്റ്റിനുതാഴെ വന്ന കമന്റുകൾ.
അതേ സമം കോപ്പിയടിയുടെയും തെറ്റായ വിവരങ്ങളുടേയും പേരിൽ വിവാദത്തിലായ ചിന്താ ജെറോമിൻ്റെ ഡോക്ടറേറ്റ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ഗവർണർക്കും കേരള സർവ്വകലാശാല വിസിക്കും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി പരാതി നൽകിയിരിക്കുകയാണ്. ഗവേഷണത്തിൽ ചിന്തയുടെ ഗൈഡായി പ്രവർത്തിച്ച മുൻ പ്രോ വൈസ് ചാൻസലർ ഡോ.അജയകുമാറിൻ്റെ ഗൈഡ്ഷിപ്പ് സസ്പെൻഡ് ചെയ്യണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
https://www.facebook.com/Malayalivartha