ഐസക്കിന്റെ കാമധേനുവിന് കേന്ദ്രവും സി.എ.ജിയും മൂക്കുകയറിട്ടു: പിണറായിയും ബാലഗോപാലും കാശാപ്പ് ചെയ്തു....
ധനമന്ത്രിയായിരുന്ന ഡോ.തോമസ് ഐസക് കേരളത്തിന്റെ കാമധേനു എന്ന് വിശേഷിപ്പിച്ച കിഫ്ബിയെ മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി കെ.എന്‍ ബാലഗോപാലും ചേര്‍ന്ന് കശാപ്പ് ചെയ്തു. അങ്ങനെ ഇത്തവണത്തെ ബജറ്റില്‍ കിഫ്ബി പദ്ധതികളില്ലാതായി. ധനമന്ത്രി നേരത്തെ ഇക്കാര്യം വ്യക്തമാക്കിയിരുന്നെങ്കിലും വെള്ളിയാഴ്ച ബജറ്റ് അവതരിപ്പിച്ച ശേഷമാണ് കിഫ്ബി ഔട്ടായെന്ന് ഉറപ്പായത്. ബജറ്റിലെ കടമെടുപ്പ് കൂടാതെ കിഫ്ബി പുറത്ത് നിന്ന് കൊള്ളപ്പലിശയ്ക്ക് വായ്പയെടുത്തു.
ഇത് സര്‍ക്കാര്‍ ഗ്യാരന്റിയിലായിരുന്നെന്നും ധൂര്‍ത്താണ് നടത്തുന്നതെന്നും പ്രതിപക്ഷം പലതവണ ആരോപിച്ചു. ആരെന്ത് പറഞ്ഞാലും കിഫ്ബിയുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി ശപഥം ചെയ്തു. സംസ്ഥാനത്തിന്റെ സുസ്ഥിര വികസനത്തിന് കിഫ്ബി വഴി പണം കണ്ടെത്തുമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. എന്നാല്‍ കേന്ദ്രസര്‍ക്കാരും സി.എ.ജിയും മൂക്കുകയറിട്ടതോടെ പവനായി ശവമായി.
ഐസക്കിന്റെ കാമധേനുവിന് ചില പ്രത്യേകതകളുണ്ടായിരുന്നു. പാലെത്ര കിട്ടിയെന്ന് കണക്കില്ല, ഓഡിറ്റില്ല, സി.ഐ.ജി പരിശോധനയില്ല. അതുകൊണ്ട് അഴിമതിയില്‍ കിഫ്ബി നീന്തിത്തുടിക്കുകയായിരുന്നെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. അത് കുശുമ്പാണെന്ന് ട്രെഷറി ബെഞ്ചിലിരിക്കുന്ന ഭരണപക്ഷം നിയമസഭയ്ക്കകത്തും പുറത്തും തള്ളിമറിച്ചു. പക്ഷെ, കേന്ദ്രം കിഫ്ബിയുടെ കഴുത്തിന് പിടിച്ചു.
കിഫ്ബി വായ്പ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയില്‍ വരുമെന്ന് വ്യക്തമാക്കി. കേരളത്തിന്റെ പൊതുകടം 3 ലക്ഷത്തി 90,000 കോടിയാണ്. ജനിച്ച് വീഴാനിരിക്കുന്ന കുഞ്ഞുങ്ങള്‍ പോലും കടക്കാരായാണ് പിറക്കുന്നത്. അതുകൊണ്ട് കേന്ദ്രം നിലപാട് കടുപ്പിച്ചതിനെ ബി.ജെ.പിയും ചില യു.ഡിഎഫ് നേതാക്കളും സ്വാഗതം ചെയ്തു. കാരണം രണ്ട് കൂട്ടരും പലവുരു പറഞ്ഞതാണീക്കാര്യം.
അഞ്ച് കൊല്ലം കൊണ്ട് 50,000 കോടി രൂപയുടെ പദ്ധതി നടപ്പാക്കും എന്നായിരുന്നു ഒന്നാം പിണറായി സര്‍ക്കാരിന്റെ അവകാശം. ഇതുവരെ 6,201 കോടിയുടെ പദ്ധതികളാണ് പൂര്‍ത്തിയാക്കിയത്. ബാക്കിയുള്ളത് 3419. 75 കോടി രൂപാ മാത്രമാണ്. 31,508 കോടിയാണ് സമാഹരിച്ചത്. അതില്‍ 19,220 കോടി പൊതുവിപണിയില്‍ നിന്ന് വായ്പയെടുത്തും ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ മസാലബോണ്ടിറക്കിയുമാണ് നേടിയത്. ഇതിന് പുറമേ പൊതുജനത്തിന്റെ പോക്കറ്റില്‍ നിന്ന് 14,919 കോടിയും നേടി. മോട്ടോര്‍ വാഹന നികുതിയുടെ പകുതിയും ഒരു ലിറ്റര്‍ പെട്രേളിനും ഡീസലിനും ഒരു രൂപാ വീതം പിരിച്ചെടുത്തുമാണ് ഇത്രയും തുക കിട്ടിയത്. കിഫ്ബി പദ്ധതികള്‍ക്ക് വേഗം പോരെന്ന് ഭരണകക്ഷി എം.എല്‍.എയായ കെ.ബി ഗണേഷ്‌കുമാര്‍ തന്നെ ആരോപിച്ചിരുന്നു.
73,851 കോടി രൂപയുടെ 986 പദ്ധതികള്‍ക്കാണ് അനുമതി കൊടുത്തിട്ടുള്ളത്. 53,851 കോടി അടിസ്ഥാന സൗകര്യവികസനത്തിനും 20,000 കോടി ഭൂമി ഏറ്റെടുക്കുന്നതിനുമാണ്. പൊതുമരാമത്ത് വകുപ്പിന് 449 ഉം പൊതുവിദ്യാഭ്യാസ വകുപ്പിന് 142 ഉം ജലവിഭവ വകുപ്പിന് 93 പദ്ധതികളുമുണ്ട്. നടപ്പാക്കിയ ചില പദ്ധതികള്‍ ലാഭമായി. അങ്ങനെ 762 കോടി രൂപ വരുമാനമായി കിട്ടി. ആകെ സമാഹരിച്ച പണത്തില്‍ 22,192 കോടി പദ്ധതികള്‍ക്ക് ചെലവിട്ടു. 687 കോടി വായ്പ അടച്ചു. ഈ സാമ്പത്തിക വര്‍ഷം 11,000 കോടി രൂപ കടമെടുക്കാനായി കിഫ്ബി ധനവകുപ്പിനെ സമീപിച്ചെങ്കിലും അവര്‍ കടക്ക് പുറത്തെന്ന നിലപാടാണ് സ്വീകരിച്ചത്. കാരണം കിഫ്ബിക്ക് വായ്പയ്ക്ക് പച്ചക്കൊടി കാണിച്ചാല്‍ സര്‍ക്കാരിന് കടമെടുക്കാനാകാത്ത സാഹചര്യമുണ്ടാകും. അതോടെ ശമ്പളവും പെന്‍ഷനും വെള്ളത്തിലാകും. പിന്നെത്തെ കഥ പറയേണ്ടല്ലോ.
ആഗോള വിപണിയില്‍ അഞ്ചു ശതമാനത്തിലും താഴെ പലിശയ്ക്ക് വായ്പ ലഭിക്കുമായിരുന്നു. എന്നിട്ടും പത്ത് ശതമാനത്തോളം പലിശ കൊടുത്താണ് സര്‍ക്കാര്‍ മസാല ബോണ്ടുകള്‍ വാങ്ങിക്കൂട്ടിയത്. ഇതിന് എങ്ങനെ തിരിച്ചടയ്ക്കുമെന്ന് പ്രതിപക്ഷം ചോദിക്കുന്നു. സമാഹരിച്ച തുക കുറഞ്ഞ പലിശയ്ക്ക് പുതുതലമുറ ബാങ്കുകളില്‍ നിക്ഷേപിച്ചു. കരാറുകാര്‍ക്ക് കോടിക്കണക്കിന് രൂപയാണ് കൊടുക്കാനുള്ളതെന്നും പ്രതിപക്ഷം പറയുന്നു. ബാക്കിയുള്ളത് 3419. 75 കോടി കൊണ്ട് എന്ത് ചെയ്യാനാണെന്നും അവര്‍ ചോദിക്കുന്നു. നാലായിരം കോടിരൂപയുടെ പദ്ധതികള്‍ കിഫ്ബി വഴി നടപ്പാക്കുമെന്നാണ് കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നത്.
അതില്‍ 1500 കോടി രൂപ തിരുവനന്തപുരം- അങ്കമാലി എം.സി റോഡ്, കൊല്ലം-ചെങ്കോട്ട ഹരിത ദേശീയപാത എന്നിവയ്ക്കായിരുന്നു. കൊല്ലത്തും കണ്ണൂരും ഐടി പാര്‍ക്ക് നിര്‍മിക്കാനും ഭൂമി ഏറ്റെടുക്കാനും ആയിരം കോടി. തുടങ്ങിയ നിരവധി പദ്ധതികളാണ് എങ്ങുമെത്താതെ പോയത്. കിഫ്ബിയില്‍ പ്രതിസന്ധിയില്ലെന്നാണ് ധനമന്ത്രിയുടെ ആത്മവിശ്വാസം. കിഫ്ബിക്ക് ആവശ്യമുള്ള ഫണ്ട് ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പക്ഷെ, എങ്ങനെ, എവിടെ നിന്ന് എന്ന് വ്യക്തമല്ല.
കിഫ്ബി വഴി വായ്പയെടുക്കുന്നതോ, വികസനം നടത്തുന്നതിനോ ആരും എതിരല്ല. പക്ഷെ, സമാഹരിക്കുന്ന തുകയ്ക്കും അത് ചെലവഴിച്ചതും ഓഡിറ്റ് ചെയ്യപ്പെടണം. സി.എ.ജി പരിശോധിക്കണം. കാരണം ഏത് സര്‍ക്കാര് കടമെടുത്താലും അടയ്ക്കുന്നത് പൊതുജനം നല്‍കുന്ന നികുതി കൊണ്ടാണ്. സി.എ.ജിക്കെതിരെ വാളോങ്ങിയ ഐസക്കിന് കാര്യങ്ങളറിയാമായിരുന്നിട്ടും അദ്ദേഹം നന്നായി നടിച്ചു. കെ.എന്‍ ബാലഗോപാലും മുഖ്യമന്ത്രിയും ഇനിയെങ്കിലും ഇത്തരം കാര്യങ്ങളില്‍ പിടിവാശി കാണിക്കരുത്. കാരണം ഓരോ അഞ്ച് കൊല്ലം കൂടുമ്പോഴുമൊരു മാമാങ്കം നടക്കുമല്ലോ, നിയമസഭാ തെരഞ്ഞെടുപ്പ്. ജനം അതിന് കാത്തിരിക്കുകയാണ്. മൂന്നാമൂഴത്തിന് മോഹമുണ്ടെങ്കില്‍ മുച്ചൂടും മുടുപ്പിക്കരുത്. ശ്രീലങ്കയിലെ ജനകീയ താണ്ഡവം കണ്ടതാണല്ലോ. അവിടുന്ന് കേരളത്തിലേക്ക് വല്യ ദൂരമൊന്നുമില്ല.
https://www.facebook.com/Malayalivartha