ആറു മാസത്തോളം രാഷ്ട്രീയ വനവാസത്തിലായിരുന്ന ഇപി ജയരാജന് വൈകാതെ മന്ത്രിസ്ഥാനമോ മറ്റ് പദവികളോ പിണറായി നല്‍കാനുള്ള സാധ്യത കൂടുതൽ; പി ജയരാജനെ എല്ലാത്തരത്തിലും ഒതുക്കാന്‍ ഇപി ജയരാജനെ മുഖ്യന്‍ പിണറായി കരുവാക്കുന്നു
പി ജയരാജനെ എല്ലാത്തരത്തിലും ഒതുക്കാന്‍ ഇപി ജയരാജനെ മുഖ്യന്‍ പിണറായി കരുവാക്കുകയാണ്. ആറു മാസത്തോളം രാഷ്ട്രീയ വനവാസത്തിലായിരുന്ന ഇപി ജയരാജന് വൈകാതെ മന്ത്രിസ്ഥാനമോ മറ്റ് പദവികളോ പിണറായി നല്‍കാനുള്ള സാധ്യത ഏറുകയാണ്. ഇപി പിന്‍വാങ്ങിയാല്‍ പി ജയരാജന്‍ കണ്ണൂരില്‍ വീണ്ടും സജീവമാകുമെന്ന ആശങ്ക പിണറായിക്ക് നന്നായുണ്ട്.
എല്‍ഡിഎഫ് കണ്‍വീനറാണ് ഇപി ജയരാജനെങ്കിലും ആ സംവിധാനം ഏറെക്കുറെ ചത്ത മട്ടാണ്. എല്‍ഡിഎഫ് മുന്നണി യോഗം ചേര്‍ന്നിട്ടുതന്നെ വര്‍ഷങ്ങള്‍ പലതായിരിക്കുന്നു. അത്തരത്തില്‍ ഇപി ജയരാജന് കണ്‍വീനര്‍ സ്ഥാനം വെറും അലങ്കാരം മാത്രമാണുതാനും. രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രിസ്ഥാനം കൊടുക്കാതെ വന്നതില്‍ അതൃപ്തനായിരുന്ന ജയരാജന്‍ കോടിയേരി മരിച്ചപ്പോള്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തിന് വിലപേശി.
ഷൈലജ ടീച്ചറെ മന്ത്രിസ്ഥാനത്തുനിന്നു മാറ്റിനിറുത്തിയ വേളയിലും മന്ത്രിസ്ഥാനം കിട്ടാന്‍ പാര്‍ട്ടിയില്‍ ഇപി ജയരാജന്‍ പരമാവധി പയറ്റിയെങ്കിലും പിണറായി ആ നീക്കം വെട്ടിനിരത്തുകയായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി പദവി പിണറായി എംവി ഗോവിന്ദനു കൊടുത്തതതോടെ ചിറ്റപ്പന്‍ ജയരാജന്‍ കലി കയറി സ്വന്തം കച്ചവടം വിപുലീകരിക്കാന്‍ തുടങ്ങി. നൂറു കോടിയോളം രൂപ മൂലധനം വേണ്ടിവന്നേക്കാവുന്ന അത്യാധുനീക ചികിത്സാലയം പലരുടെയും പക്കല്‍ നിന്ന് സ്വരൂപിച്ചു പണിതുകൊണ്ടിരിക്കെ ആ കള്ളപ്പണമാണെന്ന് പി. ജയരാജന്‍ വിളിച്ചുകൂവി.
കണ്ണൂരില്‍ പി ജയരാജന്റെ മുഖ്യശത്രുക്കളാണ് പിണറായി വിജയനും ഇപി ജയരാജനും എംവി ജയരാജനും. ഈ സഖാവ് ഇത്രയും തുക സ്വരൂപിച്ചത് നേരേ ചൊവ്വെയുള്ള വഴിയേ അല്ലന്ന് ന്യായീകരണ തൊഴിലാളി സഖാക്കള്‍ ഒഴികെ അരിയാഹാരം കഴിക്കുന്ന എല്ലാ മലയാളികളും മനസിലാക്കിയതാണ്. പി ജയരാജനെ പാര്‍ട്ടിയില്‍ നിന്നുതന്നെ പുറത്തുകളയാനുള്ള കരുനീക്കങ്ങള്‍ ഇപി നടത്തിയതായി അണിയറ സംസാരമുണ്ട്.
എംവി ഗോവിന്ദന്റെ സംസ്ഥാന പാര്‍ട്ടി ജാഥയിലും പാര്‍ട്ടിയുടെ ഇതര പരിപാടികളിലും നിന്ന് വിട്ടുനിന്ന ഇപിയെ എങ്ങനെയും അനുനയിപ്പിച്ചെടുക്കുകയാണ് പിണറായി വിജയന്‍. ഷംസീറിനെ തൊട്ടുകളിക്കാന്‍ വരുന്ന ബിജെപിക്കാരെ മോര്‍ച്ചറിയില്‍ കിടത്തുമെന്ന പി ജയരാജന്റെ ഭീകരപ്രസ്താവന സിപിഎമ്മിന് ചില്ലറ മാനക്കേടല്ല ഉണ്ടാക്കിയിരിക്കുന്നത്. പ്രായത്തിലും പാകതയിലും ഒരു സിപിഎം നേതാവിന്റെ നാവിന്‍നിന്ന് വരരുതാത്ത പ്രസ്താവനയാണ് പി ജയരാജന്‍ നടത്തിയത്. ഇനിയൊരിക്കലും തനിക്കൊരു നിയമസഭാ സീറ്റ് ലഭിക്കില്ലെന്ന തിരിച്ചറിവ് പി ജയരാജനുണ്ടുതാനും.
ടിപി ചന്ദ്രശേഖരന്റെയും ജയകൃഷ്ണന്‍മാസ്റ്ററുടെയും അരുംകൊലകളില്‍ ഉള്‍പ്പെടെ കളങ്കപ്പെട്ട ഇമേജാണ് ജയരാജന്‍ സഖാവിനുള്ളത്. രാഷ്ട്രീയ പ്രതിയോഗിയെ വെട്ടിയും കുത്തിയും അരും കൊല ചെയ്യാന്‍ ആഹ്വാനം ചെയ്യുന്ന പാര്‍ട്ടിയെയും അതിന്റെ നേതാക്കളെയും എങ്ങനെ നാടു ഭയപ്പെടാതിരിക്കും. പി ജയരാജനുണ്ടാക്കി കളങ്കം മായിക്കാന്‍ ഇപി ജയരാജനെ ബോധപൂര്‍വം പിണറായി കളത്തിലിറക്കി മണ്ടന്‍ പ്രസ്താവനകള്‍ നടത്തിക്കുകയാണ്. 72 വയസുള്ള ഇപി ജയരാജന്‍ എന്ന എംഎല്‍എ ഇക്കാലമത്രയും പറഞ്ഞിട്ടുള്ള വിഡ്ഢിത്തങ്ങള്‍ ജനങ്ങള്‍ മറന്നിട്ടില്ല.
ശരാശരി പത്രവായനയുള്ള ജനത്തിന് അറിയാവുന്ന വിവരംപോലും ഇല്ലാതെ വിവരക്കേടും പൊട്ടത്തരവും മാത്രം പറയുന്ന ഒരാളാണ് ഇപി ജയരാജനെന്ന് ഏറെക്കുറെ ഏറെ മലയാളികളും അനുഭവിച്ചറിഞ്ഞിട്ടുണ്ട്. ഇങ്ങനെയൊരാളെ സിപിഎം സംസ്ഥാന സെക്രട്ടറിയായി പിണറായി നിയമിച്ചിരുന്നെങ്കില്‍ പാര്‍ട്ടിയുടെ ഗതി എന്തായിത്തീരുമായിരുന്നുവെന്ന് സാമാന്യബുദ്ധിയുള്ളവര്‍ക്കൊക്കെ മനസിലാക്കാനാവും. മന്ത്രിസ്ഥാനത്തിരിക്കെ ജയരാജന്‍ നടത്തിയ വിവാദപരമായ നിയമനങ്ങളും നടപടികളുമൊന്നും കേരളം മറന്നിട്ടില്ല.
രണ്ടു ദിവസമായി ഇപി ജയരാജന്‍ വീണ്ടും സജീവമായിരിക്കുന്നു. ആലുവയില്‍ അഞ്ചു വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം വളരെ ദുഃഖകരമാണെന്നും അതിനെ ആരും രാഷ്ട്രീയവല്‍ക്കരിക്കരുതെന്നുമാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ പ്രസ്താവിച്ചിരിക്കുന്നത്. ആലുവയില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയശേഷം എന്തിനും പൊലീസിനെ കുറ്റം പറയുക എന്നത് തെറ്റായ പ്രവണതയാണെന്നാണ് സഖാവിന്റെ നിലപാട്. ആലുവയില്‍ പോലീസ് വീഴ്ച വരുത്തിയതായി ശരാശരി വിവരമുള്ളവരാരും വിശ്വസിക്കുകയോ വിമര്‍ശിക്കുകയോ ചെയ്തിട്ടില്ല. തോക്കിനകത്തു കയറി വെടവെയ്ക്കുന്ന വക്രതയുടെ രാഷ്ട്രീയം അവതരിപ്പിച്ച് ജനശ്രദ്ധ തിരിച്ചുവിടുകയാണ് ജയരാജന്‍.
1987ല്‍ അഴിക്കോട് മണ്ഡലത്തില്‍ എംവി രാഘവനോട് തോറ്റതല്ലാതെ പിന്നീട് ജയരാജന്‍ നിയമസഭാ അങ്കങ്ങളിലൊന്നും തോറ്റിട്ടില്ല. പക്ഷെ മൂന്നു പ്രാവശ്യം അഴീക്കോട്ടും മട്ടന്നൂരിലും നിന്നായി വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ച ജയരാജന്‍ ഇത്രയേറെ വിടുവാത്തരങ്ങള്‍ എങ്ങനെ എഴുന്നള്ളിക്കുന്നുവെന്നതാണ് ജനങ്ങളുടെ സംശയം. സിപിഎം നേതൃത്തില്‍, പ്രത്യേകിച്ചും കണ്ണൂരില്‍ നിന്നുള്ള നേതാക്കളില്‍ ഏറെപ്പേര്‍ക്കും ശരാശരി വിവരവും ബോധവും ഇല്ലേയെന്നതാണ് ന്യായമായി സംശയിക്കേണ്ട്. ഒന്നുകില്‍ മണ്ടത്തരങ്ങള്‍ വിളിച്ചുപറയുക അതല്ലങ്കില്‍ ഭീകരത സംസാരിക്കുക എന്നതാണ് ജയരാജന്‍മാരുടെ എക്കാലത്തെയും ശൈലി.
https://www.facebook.com/Malayalivartha