സംസ്ഥാന നേതൃത്വം തെറ്റ് ചെയ്താൽ ഇനിയും ചൂണ്ടിക്കാട്ടും; തെറ്റ് ചെയ്യില്ലെന്നാണ് പ്രതീക്ഷിക്കുന്നത്; താൻ പറഞ്ഞത് തനിക്ക് വേണ്ടി അല്ല; സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ
ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ വീണ്ടും രംഗത്ത്. സംസ്ഥാന നേതൃത്വം തെറ്റ് ചെയ്താൽ ഇനിയും ചൂണ്ടിക്കാട്ടും എന്നാണ് ശോഭാസുരേന്ദ്രൻ പറഞ്ഞിരിക്കുന്നത് . തെറ്റ് ചെയ്യില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവർ പറഞ്ഞു. താൻ പറഞ്ഞത് തനിക്ക് വേണ്ടി അല്ലെന്നും ശോഭാ സുരേന്ദ്രൻ വ്യക്തമാക്കിയിരിക്കുകയാണ്.
പാർട്ടിക്കുള്ളിലെ ആഭ്യന്തര വിഷയങ്ങളുമായി ബന്ധപ്പെട്ടും ശോഭ സുരേന്ദ്രൻ നേരത്തെയും പ്രതികരിച്ചിരുന്നു . ‘‘എന്നെ ഊരുവിലക്കാൻ നട്ടെല്ലുള്ള ഒരു രാഷ്ട്രീയക്കാരനും കേരളത്തിന്റെ മണ്ണിലുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. കാരണം, കഞ്ഞികുടിക്കാൻ വകയില്ലാത്ത ഒരു വീട്ടിൽ ജനിച്ച്, വളരെ ബുദ്ധിമുട്ടി തെക്കുംകര എന്ന ചെറിയ പഞ്ചായത്തിലെ മണലിത്തറ എന്നു പറയുന്ന കുഗ്രാമത്തിൽ ആഹാരത്തിനു ഗതിയില്ലാതെ, ഉടുതുണിക്ക് മറുതുണിയില്ലാതെ തുടങ്ങിയിട്ട് ഇന്ന് ഇവിടെ വരെ എത്തിനിൽക്കാൻ സാധിക്കുന്നുണ്ടെങ്കിൽ, ഒരു ഊരുവിലക്കിനെയും ഭയപ്പെടുന്ന രാഷ്ട്രീയ നേതാവല്ല ഞാൻ എന്നു മാത്രമാണ് എനിക്ക് പറയാനുള്ളത്.
സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ പ്രസ്താവന ഞാനും കണ്ടു. ശോഭാ സുരേന്ദ്രനെതിരെ താൻ ഒരു പരാതിയും നൽകിയിട്ടില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ഇനി എനിക്കെതിരെ പരാതി കൊടുക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ, സംസ്ഥാന അധ്യക്ഷന് ഫ്ലൈറ്റ് ടിക്കറ്റെടുത്ത് പൈസയും കളഞ്ഞ് അതിനായി പോകേണ്ട കാര്യമുണ്ടോ? ഒരു മെയിൽ അയച്ചാൽ പോരേ?
ഇവിടെനിന്ന് മെയിൽ അയച്ച് പറയാനുള്ള കാര്യങ്ങൾ ദേശീയ നേതൃത്വത്തെ അറിയിച്ചാൽ പോരേ? കഴിഞ്ഞ അഞ്ചെട്ടു വർഷമായി ദേശീയ നേതൃത്വം നൽകുന്ന ചുമതലകൾ കൃത്യമായി നിർവഹിച്ച് മുന്നോട്ടു പോകുന്ന ഒരു സാധാരണക്കാരിയാണ് ഞാൻ.
അതുകൊണ്ട് ഇത്തരത്തിലുള്ള ഒരു വാർത്തയും എന്നെ വേദനിപ്പിക്കുന്നുമില്ല. ഒരു തീരുമാനമെടുത്ത് കളത്തിലിറങ്ങിയാൽ പിൻമാറുന്ന സ്വഭാവവും എനിക്കില്ല.’‘ഈ പാർട്ടിയുടെ പ്രവർത്തനം സുതാര്യമായിരിക്കണം എന്നു പഠിപ്പിച്ച നരേന്ദ്ര മോദിയുടെയും അഖിലേന്ത്യാ നേതാക്കളുടെയുമെല്ലാം ആശീർവാദത്തോടെ തന്നെയാണ് കേരളത്തിലെ സംഘടനാ പ്രവർത്തനങ്ങൾ മുന്നോട്ടു പോകേണ്ടത്. അത് അങ്ങനെത്തന്നെയായിരിക്കും എന്ന കാര്യത്തിൽ ഒരു തർക്കവും വേണ്ട’ എന്നായിരുന്നു ശോഭ സുരേന്ദ്രൻ പ്രതികരിച്ചത്
https://www.facebook.com/Malayalivartha