ജീവിതസമുദ്രത്തെ സത്യസന്ധമായി നിരീക്ഷിക്കാൻ തക്കവണ്ണം സ്വന്തം ഭയത്തെ മറികടക്കാൻ ധൈര്യമുള്ളയാളെ ഹിന്ദുവെന്നു വിളിക്കാം; അതിനെ ഒരുകൂട്ടം സാംസ്കാരിക മാനദണ്ഡങ്ങളായി കണക്കാക്കുന്നത് തെറ്റിദ്ധാരണയാണ്; രാഹുൽ ഗാന്ധിയുടെ വാക്കുകൾ പങ്കു വച്ച് കെ സുധാകരൻ
ജീവിതസമുദ്രത്തെ സത്യസന്ധമായി നിരീക്ഷിക്കാൻ തക്കവണ്ണം സ്വന്തം ഭയത്തെ മറികടക്കാൻ ധൈര്യമുള്ളയാളെ ഹിന്ദുവെന്നു വിളിക്കാം. അതിനെ ഒരുകൂട്ടം സാംസ്കാരിക മാനദണ്ഡങ്ങളായി കണക്കാക്കുന്നത് തെറ്റിദ്ധാരണയാണ്. രാഹുൽ ഗാന്ധിയുടെ വാക്കുകൾ പങ്കു വച്ച് കെ സുധാകരൻ. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
ഭയത്തോടുള്ള ബന്ധം നമ്മളെങ്ങനെ ലഘൂകരിക്കുകയും മനസ്സിലാക്കുകയും ചെയ്യണം എന്ന് പറഞ്ഞുതരുന്നതാണ് ഹിന്ദുമതം. സത്യത്തിന്റെ സാക്ഷാത്കാരത്തിലേക്കുള്ള പാതയാണത്. അതുകൊണ്ടുതന്നെ അതാരുടെയും സ്വന്തവുമല്ല. സ്നേഹവും സന്തോഷവും ഭയവും നിറഞ്ഞ വലിയൊരു സമുദ്രത്തിൽ നീന്തുന്നതുപോലെയാണ് ജീവിതമെന്ന് സങ്കല്പിച്ചുനോക്കൂ. മനോഹരവും എന്നാൽ, ഭയപ്പെടുത്തുന്നതുമായ അതിന്റെ ആഴങ്ങളിൽ, അടിക്കടി രൂപംമാറുന്ന ശക്തമായ പ്രവാഹങ്ങളെ അതിജീവിക്കാൻ ശ്രമിച്ച് ഒന്നിച്ചു പുലരുന്നവരാണ് നമ്മൾ.
അളവറ്റ സ്നേഹവും ബന്ധവും സന്തോഷവും നിറഞ്ഞ അതേ സമുദ്രം ഭയത്തിന്റെയും പാരാവാരമാണ്. മരണം, വിശപ്പ്, നഷ്ടം, വേദന, നിസ്സാരത, പരാജയം എന്നിവയെക്കുറിച്ചുള്ള ഭയം. ആ സുന്ദര സമുദ്രത്തിലൂടെയുള്ള കൂട്ടായ യാത്രയാണ് ജീവിതം. അവിടെയെല്ലാവരും ഒന്നിച്ചുനീന്തുന്നു. മനോഹരമാണെങ്കിലും ആ യാത്ര നമ്മെ ഭയപ്പെടുത്തും.
കാരണം, ജീവിതമെന്നു വിളിക്കുന്ന ആ സമുദ്രത്തെ അതിജീവിച്ചവരാരുമില്ലെന്ന് നമുക്കറിയാം. ഇനിയാർക്കും അതിന് കഴിയുകയുമില്ലെന്നും. ജീവിതസമുദ്രത്തെ സത്യസന്ധമായി നിരീക്ഷിക്കാൻ തക്കവണ്ണം സ്വന്തം ഭയത്തെ മറികടക്കാൻ ധൈര്യമുള്ളയാളെ ഹിന്ദുവെന്നു വിളിക്കാം. അതിനെ ഒരുകൂട്ടം സാംസ്കാരിക മാനദണ്ഡങ്ങളായി കണക്കാക്കുന്നത് തെറ്റിദ്ധാരണയാണ്.
ഒരു പ്രത്യേക രാഷ്ട്രത്തിലേക്കോ ഭൂപ്രദേശത്തേക്കോ അതിനെ ബന്ധിപ്പിക്കുന്നത് ഹിന്ദുമതത്തെ പരിമിതപ്പെടുത്തുന്നതിനു തുല്യവും. ഭയത്തോടുള്ള ബന്ധം നമ്മളെങ്ങനെ ലഘൂകരിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നെന്നതാണ് ഹിന്ദുമതം. സത്യത്തിന്റെ സാക്ഷാത്കാരത്തിലേക്കുള്ള പാതയാണത്. അതുകൊണ്ടുതന്നെ അതാരുടെയും സ്വന്തവുമല്ല. അതിലൂടെ നടക്കാനിഷ്ടമുള്ള എല്ലാവർക്കുംവേണ്ടി ആ പാത തുറന്നിട്ടിരിക്കുന്നു.
തന്റെയും മറ്റുള്ളവരുടെയും ജീവിതത്തെ സ്നേഹത്തോടെയും സഹാനുഭൂതിയോടെയും ബഹുമാനത്തോടെയും വീക്ഷിക്കുന്നവരാണ് യഥാർഥ ഹിന്ദു. കാരണം, ഒരേ സമുദ്രത്തിൽ നീന്തിയും മുങ്ങിയും ജീവിക്കുന്നവരാണ് നമ്മളെന്ന് അത് തിരിച്ചറിയുന്നു.
നീന്തിമുന്നേറാൻ പ്രയാസപ്പെടുന്ന ഓരോരുത്തരെയും അത് അടുത്തെത്തി സംരക്ഷിക്കുന്നു. ഏറ്റവും നിശ്ശബ്ദമായ തിരമാലകളോടുപോലും അത് ജാഗരൂകമായിരിക്കുന്നു. ചുറ്റുമുള്ളവരെ, പ്രത്യേകിച്ചും ദുർബലരെ സംരക്ഷിക്കാനുള്ള ആ കർത്തവ്യത്തെ, ചുമതലയെ ഹിന്ദു തന്റെ ധർമം എന്നു വിളിക്കുന്നു. സത്യത്തിന്റെയും അഹിംസയുടെയും കണ്ണാടിയിലൂടെ ലോകത്തിന്റെ അദൃശ്യമായ ആശങ്കകൾ കണ്ടും കേട്ടും അതിനെ മറികടക്കാൻ പ്രവർത്തിക്കുകയെന്നതാണ് ധർമം.
ഒരു ഹിന്ദുവിന് ഭയത്തെ ആഴത്തിൽ നോക്കാനും അത് ഉൾക്കൊള്ളാനുമുള്ള ധൈര്യമുണ്ട്. ഭയത്തെ ശത്രുസ്ഥാനത്തുനിന്നു മാറ്റി ജീവിതത്തിലുടനീളം വഴികാട്ടിയും സഹയാത്രികനുമാകുന്ന ഉറ്റസുഹൃത്തായി മാറ്റിയെടുക്കാൻ അത് പഠിപ്പിക്കുന്നു. അത് ഇരയല്ല. ഒരിക്കലും ഭയംതന്നെ കീഴടക്കാനും കോപത്തിനും വിദ്വേഷത്തിനും അക്രമത്തിനുമുള്ള ഉപാധിയായി മാറ്റാനും അത് അനുവദിക്കുകയുമില്ല. നിലനിൽക്കുന്ന ഏതൊരറിവും സമുദ്രത്തിന്റെ കൂട്ടായ ഇച്ഛയിൽനിന്നുണ്ടായതാണെന്ന ബോധ്യം ഹിന്ദുവിനുണ്ടാകും.
അറിവ് തന്റെമാത്രം സ്വത്തല്ലെന്നും, സമുദ്രപ്രവാഹങ്ങളിൽ നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്നതാണെന്നും നിശ്ചലമായി ഒന്നുമില്ലെന്നും അതിനറിയാം. ആഴത്തിലുള്ള ജിജ്ഞാസയോടെ അത് നിർമിക്കപ്പെട്ടിരിക്കുന്നു. മനസ്സിലാക്കാനുള്ള മനസ്സ് അടഞ്ഞുപോകുന്നില്ലെന്ന് ഓരോ നിമിഷവും അതുറപ്പാക്കുന്നു. മഹാസമുദ്രത്തിൽ നീന്തുന്ന ഏതൊരു വ്യക്തിയെയും കേൾക്കാനും അവരിൽനിന്ന് പഠിക്കാനും വിനയമുള്ളവരാണ് ഹിന്ദു.
എല്ലാ ജീവജാലങ്ങളെയും അത് സ്നേഹിക്കുന്നു. ഓരോരുത്തർക്കും അവരുടെ പാത തിരഞ്ഞെടുക്കാനും അതിലൂടെ ജീവിതസമുദ്രത്തെ മനസ്സിലാക്കി മുന്നോട്ടുപോകാനും അവകാശമുണ്ടെന്നും അത് വ്യക്തമാക്കുന്നു. എല്ലാ വഴികളെയും അത് തന്റേതെന്നപോലെ സ്നേഹിക്കുകയും ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. ജീവിതസമുദ്രത്തെ സത്യസന്ധമായി നിരീക്ഷിക്കാൻ തക്കവണ്ണം സ്വന്തം ഭയത്തെ മറികടക്കാൻ ധൈര്യമുള്ളയാളെ ഹിന്ദുവെന്നു വിളിക്കാം. അതിനെ ഒരുകൂട്ടം സാംസ്കാരിക മാനദണ്ഡങ്ങളായി കണക്കാക്കുന്നത് തെറ്റിദ്ധാരണയാണ്. -രാഹുൽ ഗാന്ധി.
https://www.facebook.com/Malayalivartha