രാഹുല്‍ കേരളം വിടുന്നു...! ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടിൽ നിന്ന് മത്സരിക്കില്ല, വയനാട് വേണമെന്ന വാശിയിൽ മുസ്‌ലിംലീഗ്, 'നോക്കുകൂലിക്കാരായി' സതീശനും സുധാകരനും

മോദി പ്രഭാവത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ നിന്ന് 2019ല്‍ വയനാട്ടില്‍ അഭയംതേടിയ രാഹുല്‍ഗാന്ധി ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അവിടെ നിന്ന് മത്സരിക്കില്ല. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് രാഷ്ട്രീയ ഊര്‍ജ്ജം വീണ്ടെടുക്കുകയും രാജ്യമെങ്ങും അതിന്റെ അലയൊലികള്‍ അടിക്കാന്‍ തുടങ്ങുകയും ചെയ്തതോടെയാണ് രാഹുല്‍ കേരളം വിടുന്നത്. അതേസമയം അദ്ദേഹം ഉത്തരേന്ത്യയില്‍ എവിടെയാണ് മത്സരിക്കുന്നതെന്ന് തീരുമാനിച്ചിട്ടില്ല. സ്ഥിരം മണ്ഡലമായിരുന്ന അമേഠിയിലും വയനാട്ടിലും കഴിഞ്ഞ തവണ മത്സരിച്ചെങ്കിലും അമേഠിയില്‍ തോറ്റ് തുന്നംപാടി.
ഇന്ദിരാഗാന്ധിയും സോണിയാഗാന്ധിയും വിജയിച്ചിരുന്ന മണ്ഡലമാണ് അമേഠി. അവിടെയാണ് 2019ല്‍ ബി.ജെ.പിയിലെ സ്മൃതി ഇറാനി വെന്നിക്കൊടി പാറിച്ചത്. രാഹുല്‍ കേരളം വിടുന്നതോടെ വയനാട് വേണമെന്ന വാശിയിലാണ് മുസ്‌ലിംലീഗ്. തങ്ങള്‍ക്ക് മൂന്നാം സീറ്റിന് അര്‍ഹതയുണ്ടെന്ന് പി.കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കള്‍ പലതവണ പരസ്യമായി പ്രസ്താവിച്ചു കഴിഞ്ഞു. അതേച്ചൊല്ലി യു.ഡി.എഫിലൊരടി നടക്കുമെന്ന് ഉറപ്പാണ്. ഉമ്മന്‍ചാണ്ടിയും കെ.എം മാണിയും അന്തരിച്ചതോടെ പഴയ പോലെ ലീഗ് ഉദ്ദേശിക്കുന്നിടത്ത് കാര്യങ്ങള്‍ നില്‍ക്കില്ല.
എല്ലാ സംസ്ഥാനങ്ങളിലെയും കാര്യങ്ങളില്‍ ഹൈക്കമാന്‍ഡ് നേരിട്ട് ഇടപെടുകയാണ്. മുമ്പെത്തെ പോലെ തമ്മില്‍ത്തല്ല് അനുവദിക്കില്ല. തെരഞ്ഞെടുപ്പിന് മുമ്പ് , വിജയിച്ച് കഴിഞ്ഞാലുള്ള കാര്യങ്ങള്‍ സംബന്ധിച്ചുള്ള തീരുമാനം എടുക്കും. കര്‍ണാടകയില്‍ അങ്ങനെ കാര്യങ്ങള്‍ തീരുമാനിച്ചിരുന്നതാണ്. പക്ഷെ, ഡി.കെ ശിവകുമാറിനൊപ്പമുള്ളവരുടെ സമ്മര്‍ദ്ദം കൊണ്ട് അദ്ദേഹം ഒന്ന് ആഞ്ഞ് പിടിച്ച് നോക്കിയതാണ്. അവസാനം അദ്ദേഹം പാര്‍ട്ടിക്ക് വഴങ്ങുകയും ചെയ്തു. കേരളത്തിലെ കാര്യങ്ങളും ഇതുപോലെ തന്നെയായിരിക്കും. പഴയപോലുള്ള കുമ്മാട്ടിക്കളി നടക്കില്ല. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി സതീശനും ഇക്കാര്യങ്ങളില്‍ യാതൊരു റോളുമില്ല.
അവരുടെ കയ്യിലിരുപ്പ് കൊണ്ട് ഹൈക്കമാന്‍ഡ് അവരെ നോക്കുകൂലിക്കാരെ പോലാക്കിയിരിക്കുകയാണ്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ശേഷം കോട്ടയം ഡി.സി.സി ഓഫീസില്‍ നടത്തിയ പത്രസമ്മേളനത്തില്‍ മൈക്കിന് വേണ്ടി ഇരുവരും കടിപിടി കൂടിയത് ഹൈക്കമാന്‍ഡിന് ഒട്ടുംപിടിച്ചിട്ടില്ല. കെ.സുധാകരന് കണ്ണൂര്‍ രാഷ്ട്രീയത്തിന്റെ ഹാങ്ങോവറില്‍ നിന്ന് ഇതുവരെ പുറത്ത് കടക്കാനായിട്ടില്ല. വി.ഡി സതീശനാകട്ടെ എറണാകുളം ജില്ല കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് കൂടുതലും നടത്തുന്നത്. ഉമ്മന്‍ചാണ്ടിയും കരുണാകരനും വി.എം സുധീരനും കെ. മുരളീധരനും അടക്കമുള്ള പല നേതാക്കളും അങ്ങനെയല്ലായിരുന്നു.
സംസ്ഥാനത്തുടനീളമുള്ള പ്രാദേശിക-ജില്ലാ നേതാക്കളുമായും പ്രവര്‍ത്തകരുമായും ഇവര്‍ക്കൊക്കെ ബന്ധമുണ്ടായിരുന്നു. എല്ലായിടത്തും അവരോടിയെത്തുമായിരുന്നു. രമേശ് ചെന്നിത്തല പ്രതിപക്ഷനേതാവായിരുന്നപ്പോഴും ഈ രീതിയാണ് പിന്തുടര്‍ന്നിരുന്നത്. എന്നാല്‍ കെ.സുധാകരനും വി.ഡി സതീശനും സംസ്ഥാന കോണ്‍ഗ്രസിന്റെ നേതൃത്വം ഏറ്റെടുത്ത ശേഷം ആ രീതിയിലല്ല പാര്‍ട്ടി മുന്നോട്ടു പോകുന്നത്. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലുണ്ടാകുന്ന പ്രശ്‌നങ്ങളില്‍ പലപ്പോഴും ഇവരുടെ സാനിധ്യമില്ല. അതുകൊണ്ടാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സുധാകരന്‍ യാത്ര സംഘടിപ്പിക്കണമെന്ന് രാഷ്ട്രീയകാര്യ സമിതി തീരുമാനിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യം.
കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ സുനില്‍ കനുഗോലു ചൊവ്വാഴ്ചത്തെ രാഷ്ട്രീയകാര്യ സമിതിയോഗത്തില്‍ പങ്കെടുത്തിരുന്നു. സംസ്ഥാനത്തെ 20 ലോക്‌സഭാ മണ്ഡലങ്ങളിലും സുനിലിന്റെ നേതൃത്വത്തില്‍ രഹസ്യ സര്‍വ്വേ നടന്നിരുന്നു. സംസ്ഥാനത്തെ രാഷ്ട്രീയ കാറ്റ് കോണ്‍ഗ്രസിന് അനുകൂലമാണെന്നാണ് റിപ്പോര്‍ട്ട്. സിറ്റിംഗ് എം.പിമാരില്‍ ഭൂരിപക്ഷവും മത്സരിക്കും. കെ.പി.സി.സി പ്രസിഡന്റായതിനാല്‍ കെ.സുധാകരന്‍ മത്സരിക്കില്ല. കോട്ടയത്ത് കഴിഞ്ഞ തവണ കേരളാ കോണ്‍ഗ്രസ് യു.ഡി.എഫിനൊപ്പം നിന്ന് മത്സരിച്ച് ജയിച്ച സീറ്റില്‍ ഇത്തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുണ്ടാകുമെന്ന് ഉറപ്പായി.
ഉമ്മന്‍ചാണ്ടിയുടെ ഇളയമകള്‍ അച്ചു ഉമ്മനെ മത്സരിപ്പിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. മത്സരിക്കാനില്ലെന്ന് പറഞ്ഞ കെ.മുരളീധരന്‍ നിലപാടില്‍ നിന്ന് അല്‍പം അയഞ്ഞിട്ടുണ്ട്. മലബാറില്‍ ആര്‍.എം.പി-ആര്‍.എസ്.എസ്-ജമാത്തെ ഇസ്ലാമി എന്നിവര്‍ സി.പി.എമ്മിനെ ഒരേപോലെ എതിര്‍ക്കുന്നതിനാല്‍ കോണ്‍ഗ്രസിന് അതിന്റെ ഗുണം ലഭിക്കും. ബി.ജെ.പിയുടെ അവസ്ഥ വളരെ പരിതാപകരമാണ്. വോട്ട് ശതമാനത്തില്‍ പുതുപള്ളിയിലും അവര്‍ പിന്നാക്കം പോയി. ദേശീയതലത്തില്‍ നിന്ന് വ്യത്യസ്തമായി ന്യൂനപക്ഷങ്ങളെ കൂടെ കൂടി മുന്നേറാന്‍ സംസ്ഥാന നേതൃത്വം ശ്രമിച്ചെങ്കിലും മണിപ്പൂര്‍ കലാപം തിരിച്ചടിയായി.
നേതാക്കള്‍ തമ്മിലുള്ള പടലപിണക്കങ്ങളും തമ്മിലടിയും വേറൊരു വശത്ത് നടക്കുന്നു.ഇതെല്ലാം കോണ്‍ഗ്രസിന് വീണ്ടും ചരിത്രം ആവര്‍ത്തിക്കുന്നതിനുള്ള അവസരമാണ്. കഴിഞ്ഞ തവണ ശബരിമല സമരമാണ് കോണ്‍ഗ്രസിന് അനുഗ്രഹമായതെങ്കില്‍ ഇക്കുറി മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മുമാണ് കോണ്‍ഗ്രസിന്റെ ഐശ്വര്യം. അവരുടെ ജനവിരുദ്ധ നിലപാടുകളെല്ലാം കോണ്‍ഗ്രസിന് തുണയാകും. ഇടതുപക്ഷവും സി.പി.എമ്മും നിലനില്‍ക്കേണ്ടത് സംസ്ഥാനത്തിന്റെ സാമൂഹ്യാവസ്ഥയ്ക്ക് അത്യാവശ്യമാണെന്ന് അറിയാവുന്നവരെല്ലാം കോണ്‍ഗ്രസിനെ ഇത്തവണ പിന്തുണയ്ക്കും.
അതില്‍ സി.പി.എം പ്രവര്‍ത്തകരുമുണ്ടാകും. അതുകൊണ്ട് കാര്യങ്ങള്‍ വഷളാക്കാതെ മുന്നോട്ട് പോകുന്നതാണ് കെ.സുധാകരനും വി.ഡി സതീശനും നല്ലത്. രണ്ട് പേര്‍ക്കും ഇനിയൊരു ചാന്‍സ് പാര്‍ട്ടി തലപ്പത്ത് ലഭിക്കില്ലെന്ന കാര്യവും ഏതാണ്ട് ഉറപ്പായിട്ടുണ്ട്. അതുകൊണ്ട് നേതൃത്വത്തിലിരിക്കുന്ന കാലം പാര്‍ട്ടിയെ കരുത്തുറ്റതാക്കി മാറ്റാനുള്ള ശ്രമമാണ് രണ്ട് പേരും നടത്തേണ്ടത്. അല്ലാതെ സ്‌കൂള്‍ കുട്ടികളെ പോലെ മൈക്കിന് കടിപിടി കൂടരുത്.
https://www.facebook.com/Malayalivartha

























