ബാങ്ക് കൊള്ളയെന്ന് മുദ്രകുത്തപ്പെട്ട കരുവന്നൂര്‍ സഹകരണ ബാങ്കില്‍ മരിച്ചവരും നാട്ടിലില്ലാത്തവരുടെയുമൊക്കെ പേരില്‍ കോടികളുടെ ഇടപാടുകള്‍ നടന്നു കൊണ്ടിരുന്നതായുള്ള വിവരങ്ങളാണ് പുറത്തു വരുന്നത്. ഒരേ പേരില്‍ തന്നെ നിരവധി അക്കൗണ്ടുകള്‍ തുടങ്ങി പണം നിക്ഷേപിക്കുകയും വായ്പകള്‍ എടുക്കുകയും ചെയ്തതായും കണ്ടെത്തിയിരുന്നു

ബാങ്ക് കൊള്ളയെന്ന് മുദ്രകുത്തപ്പെട്ട കരുവന്നൂര്‍ സഹകരണ ബാങ്കില്‍ മരിച്ചവരും നാട്ടിലില്ലാത്തവരുടെയുമൊക്കെ പേരില്‍ കോടികളുടെ ഇടപാടുകള്‍ നടന്നു കൊണ്ടിരുന്നതായുള്ള വിവരങ്ങളാണ് പുറത്തു വരുന്നത്. ഒരേ പേരില്‍ തന്നെ നിരവധി അക്കൗണ്ടുകള്‍ തുടങ്ങി പണം നിക്ഷേപിക്കുകയും വായ്പകള്‍ എടുക്കുകയും ചെയ്തതായും കണ്ടെത്തിയിരുന്നു. നഗരസഭ കൗണ്‍സിലര്‍ മാത്രമായിട്ടും പി.ആര്‍.അരവിന്ദാക്ഷന്‍ തൃശ്ശൂര്‍ ജില്ലയിലെ എല്ലാ ബാങ്കുകളെയും സ്വാധീനിച്ചിരുന്നെന്ന കാര്യവും വ്യക്തമാണ്. ഉന്നത നേതാക്കളുടെ ബന്ധമാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ പി ആര്‍ അരവിന്ദാക്ഷന്റെ അമ്മയുടെ ബാങ്ക് അക്കൗണ്ട് സംബന്ധിച്ചുള്ള വിവരങ്ങള്‍ കൈമാറിയത് ബാങ്ക് സെക്രട്ടറിയാണെന്നാണ് ഇഡി കോടതിയില്‍ പറഞ്ഞിരിക്കുന്നത്. പെരിങ്ങണ്ടൂര്‍ സര്‍വീസ് സഹകരണബാങ്ക് സെക്രട്ടറിയാണ് വിവരങ്ങള്‍ കൈമാറിയതെന്നും ഈ അക്കൗണ്ട് വഴി 63 ലക്ഷത്തിന്റെ ഇടപാട് നടന്നതായും ബാങ്കിന്റെ സ്റ്റേറ്റ്‌മെന്റ് ഉണ്ടെന്നും ഇഡി കോടതിയെ അറിയിച്ചു.പെരിങ്ങണ്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കിനോട് അരവിന്ദാക്ഷന്റെയും കുടുംബാംഗങ്ങളുടെയും അക്കൗണ്ട് വിവരങ്ങള്‍ ആവശ്യപ്പെട്ടു. ഇഡി അയച്ച ഇമെയിലിന് സെക്രട്ടറി, ചന്ദ്രമതിയുടെ അക്കൗണ്ട് വിവരങ്ങള്‍ കൈമാറിയെന്നും അക്കൗണ്ട് നമ്പറും സ്റ്റേറ്റ്മെന്റും ഇതിലുണ്ടായിരുന്നു എന്നും ഇഡി വിശദമാക്കി.
കഴിഞ്ഞ മാസം 22 ന് അരവിന്ദാക്ഷന്റെയും ബന്ധുക്കളുടെയും പേരിലുള്ള വിവരങ്ങള്‍ തേടി ഇഡി പെരിങ്ങണ്ടൂര്‍ ബാങ്കിലേക്ക് ഒരു ഇമെയില്‍ അയച്ചിരുന്നു. അന്ന് തന്നെ ബാങ്ക് സെക്രട്ടറി മറുപടി അയക്കുയും ചെയ്തു.അതില്‍ ചന്ദ്രമതിയുടെ അക്കൗണ്ട് വിവരങ്ങളും കൈമാറിയിരുന്നു.അക്കൗണ്ട് അമ്മയുടെതാണെന്ന് അരവിന്ദാക്ഷന്‍ സമ്മതിച്ചതായും അതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്നും ഇഡി കസ്റ്റഡി അപേക്ഷയില്‍ വ്യക്തമാക്കി.അരവിന്ദാക്ഷന്റെ വിദേശയാത്ര, ബാങ്ക് നിക്ഷേപം എന്നിവ സംബന്ധിച്ച വിവര ശേഖരണത്തിനായി കസ്റ്റഡി ആവശ്യമാണെന്നും ഇഡി അറിയിച്ചു.ചന്ദ്രമതിയുടെ ഈ അക്കൗണ്ട് വഴി 63 ലക്ഷത്തിന്റെ ഇടപാടാണ് നടന്നിരിക്കുന്നത്. ചന്ദ്രമതിയുടെ ഈ അക്കൗണ്ടിലൂടെ ഒന്നാംപ്രതി സതീഷ് കുമാറുമായി വലിയ സാമ്പത്തിക ഇടപാടുകള്‍ നടന്നു എന്നും കോടതിയില്‍ ഇ ഡി പറഞ്ഞു. .
ഒന്നാംപ്രതി സതീഷ് കുമാറുമായി പി ആര്‍ അരവിന്ദാക്ഷന്‍ നടത്തിയ വിദേശയാത്രകള്‍, കൂടുതല്‍ ബാങ്ക് അക്കൗണ്ടുകള്‍ വഴിയുള്ള സാമ്പത്തിക ഇടപാടുകള്‍ എന്നീ കാര്യങ്ങളില്‍ വ്യക്തത വരുത്തുകയാണ് ഇ ഡിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് രണ്ടുദിവസത്തേക്ക് അരവിന്ദാക്ഷനെ കസ്റ്റഡിയില്‍ വാങ്ങാനുള്ള തീരുമാനം.
പി ആര്‍ അരവിന്ദാക്ഷിനെതിരെ ഫോണ്‍ കോള്‍ റെക്കോര്‍ഡുകള്‍ തെളിവുകളായി ഉണ്ടെന്നും ഒന്നാംപ്രതി സതീഷ് കുമാറിന്റെ ഫോണിലെ കോള്‍ റെക്കോര്‍ഡുകളില്‍ അരവിന്ദാക്ഷന്റെ പങ്ക് വ്യക്തമാണെന്നും ഇ ഡി കോടതിയെ അറിയിച്ചു. ചോദ്യം ചെയ്തവരില്‍ നിന്ന് ലഭിച്ച മൊഴികള്‍ അരവിന്ദാക്ഷന് എതിരാണെന്നും കസ്റ്റഡി അപേക്ഷയിലുണ്ട്. എന്നാല്‍ സിപിഎം ഇപ്പോഴും പറയുന്നത് സെക്രട്ടറി നല്കിയ സ്റ്റേറ്റ്‌മെന്റിലെ ചന്ദ്രമതി അരവിന്ദാക്ഷന്റെ അമ്മയല്ലെന്നും അതു മറ്റൊരാളാണെന്നുമാണ്. എങ്കില്‍ 63 ലക്ഷത്തിന്റെ ഉടമയായ ചന്ദ്രമതി ആരെന്ന് കണ്ടെത്താന്‍ ബാങ്കിനുമായിട്ടില്ല. മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായ നിരവധി പേരുടെ വ്യാജഅക്കൗണ്ടുകളില്‍ വന്‍തുകകള്‍ നിക്ഷേപിച്ചിരിക്കുന്നതായി ഇഡി വ്യക്തമാക്കുന്നുണ്ട്.
ഇവ കള്ളപ്പണവും രാഷട്രീയ നേതാക്കളുടെ കൊള്ളപ്പണവുമാണെന്നാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്. കൈക്കൂലി പണം നിക്ഷേപിക്കുന്നതിനായാണ് മുക്കിന് മുക്കിന് സഹകരണ സംഘങ്ങള്‍ ആരംഭിച്ചതെന്നും പറയുന്നുണ്ട്. കരുവന്നൂരില്‍ സാമ്പത്തിക പ്രശ്‌നം തുടങ്ങിയതിന്റെ മൂലകാരണം തന്നെ ഇത്തരം കൈക്കൂലി പണങ്ങള്‍ കൂട്ടത്തോടെ പിന്‍വലിച്ച സമയത്താണ്. എന്നാല്‍ പിന്‍വലിച്ച വന്‍തുകകള്‍ വിദേശത്ത് നിക്ഷേപമാക്കി മാറ്റിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. തൃശ്ശൂര്‍, കണ്ണൂര്‍ മേഖലയിലെ സിപിഎം നേതാക്കളുടെ കുടുംബത്തില്‍ നിന്ന് ഒരാളെങ്കിലും വിദേശത്ത് ജോലി ചെയ്യുന്നുണ്ട്. വിദേശത്ത് ജോലി ചെയ്യുന്ന മക്കളെയും ബന്ധുക്കളെയും ഉപയോഗിച്ചാണ് ബിസിനസ് കാര്യങ്ങള്‍ നടത്തുന്നത്. കൂടാതെ സതീഷ്‌കുമാറിനെ പോലെ നിരവധി ഇടനിലക്കാരുടെ സഹായവും പിന്‍തുണയും വിദേശ നിക്ഷേപത്തിന് സഹായകരമായി മാറിയിട്ടുണ്ട്. വരും നാളുകളില്‍ ഇഡി കൂടുതല്‍ ശ്രദ്ധയോടെ അന്വേഷണം മുന്നോട്ട് കൊണ്ടു പോകുമെന്നാണ് കണക്കു കൂട്ടുന്നത്.
https://www.facebook.com/Malayalivartha

























