കണ്ടല സര്‍വീസ് സഹകരണ ബാങ്കില്‍ നൂറുകണക്കിന് കോടി രൂപയുടെ തട്ടിപ്പ് നടത്തിയത് ഭാസുരാംഗൻ മാത്രമല്ല; തട്ടിപ്പിന് നേതൃത്വം നൽകിയവരിൽ വളരെ ഉന്നതരായിട്ടുള്ള ഭരണകക്ഷി നേതാക്കന്മാരുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ

കണ്ടല സര്‍വീസ് സഹകരണ ബാങ്കില്‍ നൂറുകണക്കിന് കോടി രൂപയുടെ തട്ടിപ്പ് നടത്തിയത് ഭാസുരാംഗൻ മാത്രമല്ല. തട്ടിപ്പിന് നേതൃത്വം നൽകിയവരിൽ വളരെ ഉന്നതരായിട്ടുള്ള ഭരണകക്ഷി നേതാക്കന്മാരുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.
സംസ്ഥാന മന്ത്രിസഭയിലെ ഒരു മന്ത്രിക്ക് കണ്ടല സർവീസ് സഹകരണ ബാങ്കിലെ തട്ടിപ്പ് പണം ലഭിച്ചിട്ടുണ്ട് എന്നുള്ളത് ഉറപ്പാണ്. സി.പി.ഐയുടെ പ്രമുഖ നേതാവിനും തട്ടിപ്പ് തുകയില്‍ നിന്ന് മാസപ്പടി കിട്ടിയിട്ടുണ്ട്. കണ്ടല സർവീസ് സഹകരണ ബാങ്കിൽ നൂറുകണക്കിന് കോടി രൂപയുടെ തട്ടിപ്പാണ് നടന്നിരിക്കുന്നത്.
ഈ തട്ടിപ്പിനെതിരായി ആദ്യാവസാനം രംഗത്ത് വന്നതും പ്രക്ഷോഭങ്ങൾ നടത്തിയതും ഭാരതീയ ജനതാ പാർട്ടിയാണ്. ബിജെപി സംസ്ഥാന കമ്മറ്റി നേരിട്ട് അവിടെ വലിയ സഹകരണ അദാലത്തും അതിനുശേഷം സത്യാഗ്രഹ സമരങ്ങളുമെല്ലാം നിരന്തരമായി സംഘടിപ്പിച്ചിരുന്നു. അവസാനം ഇഡി തട്ടിപ്പിന് വിധേയരായവരുടെ പരാതികൾ സ്വീകരിച്ചുകൊണ്ട് അന്വേഷണം തുടരുകയാണെന്ന്. കെ.സുരേന്ദ്രന്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ഇപ്പോള്‍ ഭാസുരാംഗനെതിരെ സി.പി.ഐ നടപടി എടുത്തത് അയാള്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ മൊഴി പറഞ്ഞതുകൊണ്ടാണ്. ഇത്രകാലവും ഭാസുരാംഗനെ വെള്ളപൂശിയവരാണ് ഇപ്പോള്‍ നടപടിയുമായി രംഗത്തുവന്നിരിക്കുന്നത്. ഇത് കണ്ണില്‍ പൊടിയിടാനുളള തന്ത്രം മാത്രമാണ്. ഇതുതന്നെയാണ് കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൻറെയും സ്ഥിതി.
ഇപ്പോൾ നിലവിലുള്ള പ്രതികൾ മാത്രമല്ല ഉന്നതരായിട്ടുള്ള ഭരണകക്ഷി നേതാക്കന്മാർ മുൻ മന്ത്രിമാർ, എംഎൽഎമാർ, ജനപ്രതിനിധികൾ ഒക്കെയുള്ള പ്രമുഖർ, കരുവന്നൂർ, കണ്ടല സഹകരണ സംഘം തട്ടിപ്പിലെ പണം കടത്തിക്കൊണ്ട് പോയിട്ടുണ്ട്. അവരും ഈ അഴിമതിയിൽ പങ്കാളികളാണ്. കേരളമാകെ സഹകരണ ബാങ്കുകളെ കൊള്ളയടിക്കുക എന്നുള്ള ഒരു സമീപനമാണ് സിപിഎമ്മും, സിപിഐയ്യും, കോൺഗ്രസ്സുമെല്ലാം കൈക്കൊള്ളുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
https://www.facebook.com/Malayalivartha