ഏറെക്കാലം മോഹിച്ചതിനെ സ്വന്തമാക്കിയ സന്തോഷത്തിൽ സുരേഷ് ഗോപി:- ലോക്‌സഭയിലേക്ക് വിജയം നേടിയത് ഇക്കാരണങ്ങൾ കൊണ്ട്...

അഞ്ച് വർഷം മുമ്പ് സുരേഷ് ഗോപി ബിജെപിയുടെ ലോക് സഭ സ്ഥാനാർത്ഥിയായി തൃശൂരിൽ നടത്തിയ തീപ്പൊരി പ്രസംഗത്തിൽ ‘ഈ തൃശൂർ ഞാനിങ്ങ് എടുക്കുവാ, എനിക്ക് ഈ തൃശൂർ വേണം’ എന്ന പഞ്ച് ഡയലോഗ് യാഥാർഥ്യമാക്കാൻ സുരേഷ് ഗോപിയും ബിജെപിയും നടത്തിയ കഠിനാധ്വാനം സമാനതകളില്ലാത്തതാണ്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലും തൃശൂരിൽ തോറ്റ സുരേഷ് ഗോപി ആദ്യം ചെയ്തതു താമസം തൃശൂരിലേക്കു മാറ്റുകയാണ്.
കേന്ദ്ര നേതൃത്വം പോലും അറിയാതെ സുരേഷ് ഗോപിയും ബിജെപി ജില്ലാ നേതൃത്വവും ചെയ്തത് എങ്ങനെ തോറ്റു എന്നു കണ്ടെത്തുകയാണ്. അതിനു മണ്ഡലത്തിന്റെ നാനാ കോണിൽനിന്നുള്ളവരുമായി നിരന്തരം സംസാരിച്ചു. അതോടെ മനസ്സിലായതു പലയിടത്തും ഐകരൂപ്യമില്ലാതെ കിടക്കുന്ന പാർട്ടി സംവിധാനത്തെക്കുറിച്ചാണ്. അവിടെയെല്ലാം തിരുത്തലുകൾ നടത്തിക്കൊണ്ടു തുടങ്ങി.
താരപ്രഭ മാത്രമല്ല ജയത്തിന് കാരണം. ഏത് ഗോവിന്ദൻ വന്നാലും ഇത്തവണ തൃശൂർ എടുത്തിരിക്കും’ എന്ന് സുരേഷ് ഗോപി ആത്മവിശ്വാസം പ്രകടിപ്പിച്ചു. എങ്കിലും ഇത് അത്ര എളുപ്പമായിരുന്നില്ല. ഇതിലേക്ക് നയിച്ച ചില പ്രധാന ഘടകങ്ങൾ ഇതൊക്കെയാണ്. 2019 ലെ തോൽവിക്ക് ശേഷം തൃശ്ശൂരിൽ തന്നെ സുരേഷ് ഗോപി നിറഞ്ഞുനിന്നു. 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി മൂന്നാമതായെങ്കിലും വീണ്ടും പ്രവർത്തനങ്ങൾ പതിന്മടങ്ങ് ശക്തിയോടെ തുടർന്നു. ഈ നൈരന്തര്യം തൃശ്ശൂരുമായി സുരേഷ് ഗോപി എന്ന താരത്തെ അടുപ്പിച്ചു. ഇത് ഒരു പ്രധാന ഘടകമാണ്. സാധാരണഗതിയിൽ ജയിച്ചുപോയ സ്ഥാനാർത്ഥി പോലും മണ്ഡലത്തിൽ തിരിഞ്ഞുനോക്കുന്നില്ല എന്ന് പറയുന്നിടത്താണ് തോറ്റുപോയ ഒരു സ്ഥാനാർത്ഥി അഞ്ചുവർഷം മണ്ഡലത്തിൽ നിറഞ്ഞുനിൽക്കുന്നത്.
മണ്ഡലത്തിൽ വെറുതെ സാമൂഹിക പ്രവർത്തനങ്ങളുമായി നിൽക്കുകയല്ല അവിടുത്തെ രാഷ്ട്രീയ കാര്യങ്ങളിലും രാഷ്ട്രീയ പ്രശ്നങ്ങളിലും സജീവമായ ഇടപെടൽ നടത്തി. കേരളത്തിൽ പൊതുവേ ബിജെപി നടത്താത്ത തരത്തിൽ രാഷ്ട്രീയ കാര്യങ്ങളിലേക്ക് കൂടുതൽ ഊന്നൽ നൽകി. ഏതാണ്ട് ശക്തമായ പ്രതിപക്ഷമായി മാറി. തീപ്പൊരി ഡയലോഗുകൾ കൊണ്ട് ജനങ്ങളെ ആകർഷിച്ച് നിർത്തി.
ആയിരക്കണക്കിന് സാധാരണക്കാരുടെ കോടിക്കണക്കിന് രൂപ കൈമോശം വന്ന കരുവന്നൂർ ബാങ്ക് പ്രശ്നത്തിൽ സുരേഷ് ഗോപി നടത്തിയ ഇടപെടൽ ഒരു ജനകീയ നേതാവിന്റെ പ്രതിച്ഛായയിലേക്ക് അദ്ദേഹത്തെ വളർത്തി. കഴിഞ്ഞ ഗാന്ധി ജയന്തി ദിനത്തിൽ 18 കിലോമീറ്റർ ദൂരം നടന്ന് തളർന്ന സുരേഷ് ഗോപിയുടെ പദയാത്രയെ ‘പതയാത്ര’ എന്ന് എതിരാളികൾ ട്രോളിയെങ്കിലും അത് ജനഹൃദയങ്ങളിൽ ഉണ്ടാക്കിയ സ്വാധീനം ചെറുതായിരുന്നില്ല. പിന്നീട് പലതവണ അക്കാര്യം ആവർത്തിക്കാനും അതിൽ നടപടി ഉണ്ടാകുമെന്ന് പ്രധാനമന്ത്രിയെ പോലെ ഒരാളേ ക്കൊണ്ട് ഉറപ്പ് പരസ്യമായി കൊടുപ്പിക്കാനും കഴിഞ്ഞു എന്നുള്ളത് വഴി ഒരു ജനകീയ നേതാവാണ് എന്ന നിലയിലേക്ക് സുരേഷ് ഗോപിയെ അരക്കിട്ടുറപ്പിച്ചു.
രാഷ്ട്രീയത്തിൽ ഇറങ്ങുന്നവർ ആരോപണങ്ങൾ കേൾക്കുന്നത് സാധാരണമാണെങ്കിലും സുരേഷ് ഗോപിക്കെതിരായി വന്ന പല ആരോപണങ്ങളിലും വ്യക്തതയില്ലായിരുന്നു എന്നതിനാൽ അത് വിപരീതഫലം ഉണ്ടാക്കി എന്ന് വേണം കരുതാൻ.പ്രധാനമായും ഉണ്ടായ രണ്ട് ആരോപണങ്ങളിലും സുരേഷ് ഗോപി തെറ്റുകാരനല്ല എന്ന് വിശ്വസിക്കുന്നവരാണ് ഏറെയും. സുരേഷ് ഗോപിയെ മോശക്കാരനാക്കാൻ വേണ്ടി ചെയ്തതാണ് എന്നൊരു വിശ്വാസം അവിടുത്തെ ഭൂരിഭാഗത്തിനും ഉണ്ടായി എന്ന ധാരണയാണ് വോട്ടെടുപ്പിൽ പ്രതിഫലിച്ചത്.
‘നേടണം’ എന്ന ഉറച്ച വിചാരത്തോടെ ബിജെപി സംഘടനാപരമായി തന്നെ 2016 മുതൽ വളരെയധികം കരുതലോടെ നീങ്ങിയ ഒരു സ്ഥലമാണ് തൃശൂർ ലോക്സഭ മണ്ഡലം. ഇതിന്റെ പ്രതിഫലനം അവിടെ ഉണ്ടായി എന്ന് വേണം കരുതാൻ. സുരേഷ് ഗോപി എന്ന സ്ഥാനാർഥിയെ വളരെ നേരത്തെ തന്നെ അവതരിപ്പിച്ചു. അതിനുവേണ്ടി എല്ലാ അണിയറ പ്രവർത്തനങ്ങളും വളരെ ഗംഭീരമായി ഏകോപിപ്പിച്ചു എന്നുള്ളതാണ് തൃശ്ശൂരിലെ സംഘടനാ സംവിധാനത്തിന്റെ പ്രത്യേകത.
കേരളത്തിൽ ഇത്തവണ ബിജെപി പ്രചരണം ആരംഭിച്ചത് തന്നെ തൃശ്ശൂർ നിന്നാണ്. നാരീശക്തി എന്ന പേരിൽ ജനുവരിയിൽ നടത്തിയ പ്രധാനമന്ത്രിയെ പങ്കെടുപ്പിച്ചു നടത്തിയ സ്ത്രീ പക്ഷ പരിപാടിയിൽ സിനിമാതാരങ്ങളും സാമൂഹ്യപ്രവർത്തകരും മുതൽ സാധാരണക്കാരായ ജനകീയ സമരപോരാളികൾ വരെ വന്നത് പുത്തൻ അനുഭവമായി. ഒപ്പം സാധാരണ സ്ത്രീകളുടെ പങ്കാളിത്തം ഇതുവരെയും കാണാത്ത തരത്തിൽ അവിടെ ഉണ്ടായി. ഇതൊരു വലിയ ഘടകമായി.
പരമ്പരാഗതമായി ബിജെപിയോട് അടുത്തുനിൽക്കുന്ന സമുദായങ്ങൾക്കപ്പുറം മറ്റു വോട്ടുകൾ ശേഖരിക്കാൻ കഴിഞ്ഞു എന്നുള്ളതാണ് ഒരു പ്രധാന കാര്യം. തൃശ്ശൂരിൽ ഗണ്യമായ സ്വാധീനം ചെലുത്തുന്ന ക്രിസ്ത്യൻ സമുദായത്തെ ഒപ്പം നിർത്താനും അവരുടെ ആചാരങ്ങളിലും വിശേഷങ്ങളിലും താൻ ഒപ്പം ഉണ്ടെന്നും സുരേഷ് ഗോപി തെളിയിച്ചു. അതിനു വേണ്ടി നടത്തിയതൊക്കെ വെറും പ്രകടനമായിരുന്നില്ല എന്ന് പലപ്പോഴും വാക്കുകളിലൂടെയും പ്രവർത്തിയിലൂടെയും ആവർത്തിച്ചു. ഇത് തൃശ്ശൂരിലെ ക്രിസ്ത്യൻ വോട്ടർമാരിൽ പ്രത്യേകിച്ച്, സ്ത്രീകളിലും യുവാക്കളിലും വലിയ സ്വാധീനം ഉണ്ടാക്കി. രണ്ട് ബിഷപ്പുമാർ പ്രത്യക്ഷത്തിൽ തന്നെ എതിരായിരുന്നിട്ടും സമുദായം സുരേഷ് ഗോപിയെ സ്വന്തക്കാരനായി കണ്ടു. എതിരായി നിന്നവരെ ഒരു തരത്തിലും ഇകഴ്ത്താനുള്ള നീക്കം ഉണ്ടാകാഞ്ഞതും സുരേഷ് ഗോപിക്ക് അനുകൂലമായി.
നരേന്ദ്രമോദി പലതവണ തൃശ്ശൂരിൽ വന്നപ്പോഴെല്ലാം സുരേഷ് ഗോപി തന്നോടൊപ്പം കേന്ദ്രത്തിൽ ഉണ്ടാവേണ്ട പ്രധാനപ്പെട്ട ആളാണ് എന്ന് ആവർത്തിച്ചു. നാരീശക്തിയിലും സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിലും ഇത് തെളിയിച്ചു. ഗുരുവായൂരും തൃശ്ശൂരും മാത്രം വന്നു പോവുകയല്ല തൃപ്രയാർ ക്ഷേത്രത്തിലും നരേന്ദ്രമോദി ദർശനം നടത്തി. തൃപ്രയാറിന് അയോധ്യമായുള്ള ബന്ധം എടുത്തുപറഞ്ഞു.. ഇതോടെ സുരേഷ് ഗോപിയും തൃശ്ശൂരും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമായി.
എംപി സ്ഥാനമേറ്റപ്പോൾ മുതൽ ടി എൻ പ്രതാപൻ പ്രകടനത്തിൽ വളരെ മോശമായിരുന്നു എന്ന പ്രചാരണം വളരെ ശക്തമായിരുന്നു. ഇത്തവണ പ്രതാപൻ തന്നെ അവിടെ കോൺഗ്രസിന്റെ സ്ഥാനാർത്ഥി ആയിരുന്നു എങ്കിൽ ഒരുപക്ഷേ സുനിൽകുമാറിന് വലിയ സാധ്യത ഉണ്ടായിരുന്നു പക്ഷേ അവസാന നിമിഷത്തെ ഒരു മാറ്റത്തിലൂടെ പ്രതാപനു പകരം കെ മുരളീധരൻ വന്നത് മുസ്ലിം സമുദായത്തിൽ ആശയക്കുഴപ്പത്തിന് ഇടയാക്കി. സുരേഷ് ഗോപിക്ക് എതിരായ വോട്ടുകൾ കൃത്യമായി ഭിന്നിച്ചു പോകുന്നതിൽ ഇടയാക്കി.
തൃശ്ശൂരിൽ കെ കരുണാകരന്റെ പാരമ്പര്യത്തിന് വലിയ സ്വാധീനമുണ്ട്. അത് മകൻ കെ മുരളീധരന് മാത്രമല്ല മകൾ പത്മജയ്ക്കും അവകാശപ്പെട്ടതാണ്. പത്മജ ബിജെപിയിലേക്ക് വന്നതോടെ കരുണാകരന്റെ അനുയായികൾക്കും ആരാധകർക്കും താമരയിൽ വോട്ട് ചെയ്യുന്നതിന് അത്ര തടസ്സമുണ്ടായില്ല.
ലൂർദ് കത്തീഡ്രലിൽ മാതാവിനു സുരേഷ് ഗോപി സ്വർണ കിരീടം സമർപ്പിച്ചതിനു പിന്നാലെ മാസങ്ങൾ നീണ്ട സൈബർ ആക്രമണങ്ങൾ വരെ ഉണ്ടായി. മകൾ ഭാഗ്യയുടെ വിവാഹത്തിനു മുന്നോടിയായി വഴിപാടായാണു കിരീടം സമർപ്പിച്ചത്. എന്നാൽ, ചെമ്പിൽ സ്വർണം പൂശിയാണു കിരീടം സമർപ്പിച്ചതെന്നു സമൂഹമാധ്യമങ്ങളിൽ വിവാദമുയർന്നു. വിവാഹത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂരിലെത്തുന്നതുകൊണ്ട് ഗുരുവായൂരിലെ മറ്റു വിവാഹങ്ങൾ മാറ്റിവയ്പ്പിച്ചെന്ന് വ്യാജപ്രചാരണമുണ്ടായി. ഏറെക്കാലം മോഹിച്ചതിനെ സ്വന്തമാക്കിയ സന്തോഷത്തിലാണ് സുരേഷ് ഗോപി.
https://www.facebook.com/Malayalivartha