സിപിഎം നേതാവായിരുന്ന എംവി രാഘവന്‍ എന്ന എം.വി.ആറിനെ ബദല്‍ രേഖയുടെ പേരിൽ സിപിഎം പുറത്താക്കി; പിന്നീട് അദ്ദേഹത്തെയും കുടുംബത്തെയും സിപിഎം വേട്ടയാടി; മാധ്യമപ്രവര്‍ത്തനം ഉപേക്ഷിച്ച് സിപിഎമ്മില്‍ സജീവമാകാന്‍ എം.വി നികേഷ് കുമാര്‍ തീരുമാനിച്ചതോടെ കടുത്ത വിമര്‍ശനവുമായി വീട്ടുകാരും നാട്ടുകാരും

മാധ്യമപ്രവര്‍ത്തനം ഉപേക്ഷിച്ച് സിപിഎമ്മില്‍ സജീവമാകാന്‍ എം.വി നികേഷ് കുമാര്‍ തീരുമാനിച്ചതോടെ കടുത്ത വിമര്‍ശനവുമായി വീട്ടുകാരും നാട്ടുകാരും സിപിഎംപിയും. അന്തരിച്ച സിഎംപി നേതാവ് എംവി രാഘവന്റെ മകനാണ് എം.വി നികേഷ് കുമാര്‍. സിപിഎം നേതാവായിരുന്ന എംവി രാഘവന്‍ എന്ന എം.വി.ആറിനെ ബദല്‍ രേഖയുടെ പേരിലാണ് സിപിഎം പുറത്താക്കിയത്. പിന്നീട് അദ്ദേഹത്തെയും കുടുംബത്തെയും സിപിഎം വേട്ടയാടി. എം.വി.ആറിനെ പലതവണ കൊല്ലാന്‍ നോക്കി. അദ്ദേഹത്തിന്റെ പാപ്പിനിശ്ശേരിയിലെ കുടുംബവീട് മണ്ണെണ്ണയൊഴിച്ച് കത്തിച്ച് ചാമ്പലാക്കി. നിധി പോലെ അദ്ദേഹം സൂക്ഷിച്ചിരുന്ന മാര്‍ക്സിയന്‍ സാഹിത്യകൃതികളും, ഡയറിക്കുറിപ്പുകളും ചാമ്പലായി.
വീട്ടില്‍ മാക്സിന്റെയും, എംഗല്‍സിന്റെയും ലെനിനിന്റെയും, ഇ.എം.എസിന്റെയും പടങ്ങളുണ്ടായിരുന്നു. ഇതില്‍ ഇ.എം.എസിന്റെ പടം പുറത്തെടുത്തുവെച്ചിട്ട് മറ്റുള്ളവ തീയിട്ടു. ഗുണ്ടകള്‍ എങ്ങനെയാണ് മാര്‍ക്സിനെയും ലെനിനെയും എംഗല്‍സിനെയും തിരിച്ചറിയുക. അദ്ദേഹത്തിന്റെ അമ്മാവന്‍ കുഞ്ഞിരാമന്റെ തെങ്ങിന്‍തോട്ടം നിശ്ശേഷം വെട്ടി നശിപ്പിച്ചു. അസഹിഷ്ണുതയാണ് സി.പി.എമ്മിന്റെ മുഖമുദ്ര. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നേടാന്‍ പകപോക്കാന്‍ ഏതു മാര്‍ഗ്ഗവും അവലംബിക്കാന്‍ മടിക്കാത്ത പാര്‍ട്ടിയാണ് സി.പി.എം എന്നതാണ് കൂത്തുപറമ്പ് സമരത്തിന്റെ സന്ദേശം.
എകെജി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പിന് വോട്ടു ചെയ്യാനെത്തിയ എം.വി.ആറിനെ പോളിങ്ങ് സ്റ്റേഷനില്‍ നിന്ന് പുറത്തിറക്കി മര്‍ദ്ദിച്ചു. റോഡില്‍ വെച്ച് കല്ലും ചെരിപ്പും എറിഞ്ഞു. എ.കെ.ജി ഹോസ്പിറ്റല്‍ സ്ഥിതിചെയ്യുന്ന തളാപ്പ് മുതല്‍ തെക്കി ബസാറിലെ പാര്‍ട്ടി ഓഫീസ് വരെ അക്രമികള്‍ പിന്‍തുടര്‍ന്ന് കല്ലെറിഞ്ഞു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് 3-ാം ദിവസം 1987 ജൂലായ് 1 ന് നിയമസഭയില്‍ അദ്ദേഹം ഇക്കാര്യം സബ്മിഷന്‍ ഉന്നയിച്ചു. കള്ള ഷെയര്‍ സര്‍ട്ടിഫിക്കറ്റുമായി മന്ത്രിയുടെ സീറ്റിനരികിലെത്തി, നോക്കൂ ഇതു കള്ള സര്‍ട്ടിഫിക്കറ്റല്ലെ എന്ന് ഉറക്കെ ചോദിച്ചു. ടി.കെ.രാമകൃഷ്ണന്റെ കൈപിടിച്ച് ഒരു കള്ള സര്‍ട്ടിഫിക്കറ്റ് വെച്ചു കൊടുത്തു, മറ്റൊന്ന് അദ്ദേഹത്തിന്റെ പോക്കറ്റില്‍ വെക്കാന്‍ മുതിരവെ കോടിയേരി ബാലകൃഷ്ണന്‍, ആര്‍.ഉണ്ണികൃഷ്ണപിള്ള, ടി.ജെ.ആഞ്ചലോസ്, സി.പി.കുഞ്ഞ്, ഗോപി കോട്ടമുറിക്കല്‍ തുടങ്ങിയ മാര്‍ക്സിസ്റ്റ് അംഗങ്ങള്‍ ചാടിവീണ് എംവിആറിനെ തല്ലി നിലത്തിട്ടു ചവിട്ടി. വീണു കിടന്ന അദ്ദേഹത്തെ വളഞ്ഞു പിടിച്ചു ചവിട്ടി. വാച്ച് ആന്റ് വാര്‍ഡ് എത്തിയെങ്കിലും അവര്‍ ഒന്നിനും ഇടപെടാതെ നോക്കുകുത്തികളായി, സ്പീക്കര്‍ സഭ നിര്‍ത്തി ചേമ്പറിലേക്ക് പോയി. മുഖ്യമന്ത്രി നായനാരും പ്രതിപക്ഷനേതാവ് കെ.കരുണാകരനും സഭവിട്ട് പുറത്തേക്ക് പോയി. അപ്പോഴും ചില മാര്‍ക്സിസ്റ്റ് അംഗങ്ങള്‍ അദ്ദേഹത്തെ തല്ലുന്നുണ്ടായിരുന്നു. ഇക്കാര്യം എംവിആറിന്റെ ആത്മകഥയായ ഒരു ജന്മത്തില്‍ പറയുന്നുണ്ട്.
പരിയാരം മെഡിക്കല്‍ കോളേജിന് അതിന്റെ സ്ഥാപകനായ എം.വി.രാഘവന്റെ പേര് കൊടുക്കുന്നതില്‍ സി.പി.എം നേതൃത്വത്തിന്റെ നിലപാട് എന്താണ്? എന്ന് നികേഷ് കുമാര്‍ എപ്പോഴെങ്കിലും അന്വേഷിച്ചിട്ടുണ്ടോ? രാഷ്ട്രീയ ജീവിതത്തിന്റെ ആദ്യഘട്ടത്തില്‍ സി.പി.എമ്മിന് വേണ്ടി പ്രവര്‍ത്തിച്ച ആ മനുഷ്യനെ പത്ത് മുപ്പത് കൊല്ലക്കാലം സി.പി.എം വേട്ടയാടുകയായിരുന്നു എന്ന ചരിത്ര യാഥാര്‍ത്ഥ്യത്തെ കേവലം ഒരു അസംബ്ലി സീറ്റിനു വേണ്ടി തൂക്കി വിറ്റയാളാണ് നികേഷ് കുമാര്‍. അതുകൊണ്ട് ഇതല്ല ഇതിനപ്പുറം നികേഷ് ചാടിക്കടന്നാലും അത്ഭുതപ്പെടാനില്ല. ബദല്‍രേഖ വിവാദം മുതല്‍ സി.എം.പി രുപീകരണം, എ.കെ.ജി ആശുപത്രി തെരഞ്ഞെടുപ്പ്, പരിയാരം മെഡിക്കല്‍ കോളേജ് സ്ഥാപനം, കൂത്തുപറമ്പ് വെടിവെപ്പ് തുടങ്ങി ഓരോ ഘട്ടങ്ങളിലും സി.പി.എം എംവിആറിനോടും കുടുംബത്തോടും ചെയ്തു കൂട്ടിയതെന്തൊക്കെയാണെന്ന് ആത്മകഥയില്‍ പറയുന്നുണ്ട്.
യു.ഡി.എഫിന്റെയും, ജനങ്ങളുടെയും പിന്‍തുണയും പരിരക്ഷയും ഇല്ലായിരുന്നുവെങ്കില്‍ ടി.പി.ചന്ദ്രശേഖരന്റെ ഗതി എംവിആറിന് സംഭവിക്കുമായിരുന്നെന്നാണ് നികേഷിന്റെ ചേട്ടന്‍ എം.വി ഗിരീഷ് കുമാര്‍ നികേഷിന് എഴുതിയ കത്തില്‍ പറഞ്ഞത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി നികേഷ് മത്സരിച്ചപ്പോഴാണ് കത്തെഴുതിയ്. '' പട്ടാപകല്‍ നേരത്ത് സ്വന്തം വീട് കത്തിച്ച് ചാമ്പലാക്കിയതിന്റെ പേരില്‍ നിനക്ക് ഒന്നും തോന്നിയില്ലേ? കൂത്തുപറമ്പ് വെടിവെപ്പ് അച്ഛന്‍ മൂലം ഉണ്ടായതാണെന്ന് നീ കരുതുന്നുണ്ടോ?
അങ്ങനെയെങ്കില്‍ ഈ വര്‍ഷത്തെ കൂത്തുപറമ്പ് രക്തസാക്ഷിദിനത്തിന്റെ മുഖ്യാതിഥിയായി സഖാവ് നികേഷ് കുമാര്‍ പങ്കെടുത്ത് സ്വന്തം അച്ഛനെ തള്ളിപ്പറയാനുള്ള ആര്‍ജ്ജവം കാണിക്കണം. കൂത്തുപറമ്പ് വെടിവെപ്പിനെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലുണ്ടായിരുന്ന അക്രമ പ്രവര്‍ത്തനത്തെക്കുറിച്ച് അച്ഛന്‍ ആത്മകഥയില്‍ വിശദമായി എഴുതിയിട്ടുണ്ട്. ജീവിച്ചിരിക്കുന്ന കാലത്ത് അച്ഛനെ കീഴ്പ്പെടുത്താന്‍ അവര്‍ക്കായില്ല. രാഘവന്റെ മക്കളെ തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറക്കി തോല്‍പ്പിച്ച് ഇല്ലാതാക്കാനുള്ള അവരുടെ ഗൂഢപദ്ധതിയില്‍ ആദ്യം വീണു പോയത് നമ്മുടെ സഹോദരി ഗിരിജയാണ്. ഇപ്പോള്‍ ഇതാ നീയും, രാഘവനോടുള്ള അവരുടെ പക ഇനിയും തീര്‍ന്നിട്ടില്ല എന്നു വേണം കരുതാന്‍. ഇനി തിരഞ്ഞെടുപ്പില്‍ ജയിച്ചു എന്നു തന്നെ ഇരിക്കട്ടെ നിനക്ക് തോന്നുണ്ടോ അച്ഛന്റെ ആത്മാവ് നിന്നോട് പൊറുക്കുമെന്ന്?
സി.പി.എം പുറത്താക്കിയ ഘട്ടത്തില്‍ എംവിആര്‍ വലിയൊരു രാഷ്ട്രീയ പ്രതിസന്ധി അഭിമുഖീകരിച്ചിരിക്കുമ്പോള്‍ രാഷ്ട്രീയഅഭയവും സഹായ ഹസ്തവും നീട്ടിയ മുസ്ലീം ലീഗിനും കോണ്‍ഗ്രസ്സിനുമെതിരെയാണ് നികേഷ് മത്സരിച്ചത്. ് അഴീക്കോട് മണ്ഡലത്തിലെ ജനങ്ങള്‍ പരിഹാസത്തോടെയാണ് അന്ന് നികേഷിനെ നോക്കി കണ്ടത്. എംവിആറിനെതിരെ സി.പി.എം രാഷ്ട്രീയ വേട്ട തുടങ്ങിയ ഘട്ടത്തില്‍ അദ്ദേഹത്തിനൊപ്പം നിന്നവരാണ് അഴീക്കോട് മണ്ഡലത്തിലെ ജനങ്ങള്‍. പാവങ്ങളും നിഷ്‌ക്കളങ്കരുമാണവര്‍. അവര്‍ക്ക് മുന്നില്‍ അവരുടെ മനസ്സില്‍ എം.വി.ആറിന്റെ ഒരു ചിത്രമുണ്ട്. ആരുടേയും മുന്നില്‍ തലകുനിക്കാത്ത ജനാഭിലാഷങ്ങള്‍ക്കൊപ്പം ഇച്ഛാശക്തിയോടെ നിലകൊള്ളുന്ന ഒരു നിസ്വാര്‍ത്ഥ രാഷ്ട്രീയ നേതാവിന്റെ ചിത്രം. പത്ത് മുപ്പത് കൊല്ലം സി.പി.എം കാരാല്‍ വേട്ടയാടപ്പെട്ട ആ രാഷ്ട്രീയ ജീവിതത്തിന്റെ പേരില്‍ നിര്‍ഭയത്വവും ഇച്ഛാശക്തിയും പേരാട്ടവീര്യവും മുഖമുദ്രയാക്കിയ രാഷ്ട്രീയ പൈതൃകത്തിന്റെ പേരില്‍ വോട്ടു ചോദിക്കാനുള്ള ധാര്‍മ്മികയതയും അവകാശവും നികേഷിനും അയാളെ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിനും ഇല്ലെന്ന് എംവി ഗിരീഷ് കുമാര്‍ എഴുതിയ കത്തില്‍ പറഞ്ഞിരുന്നു.
എംവിആര്‍ സി.പി.എം നേതാവായിരിക്കെ വീട്ടുകാര്‍ ഒരുപാട് പ്രതിസന്ധികള്‍ നേരിട്ടിട്ടുണ്ട്. പ്രത്യേകിച്ചും ഒളിവിലും ജയിലിലുമായി അദ്ദേഹം കഴിഞ്ഞ അടിയന്തിരാവസ്ഥക്കാലത്ത്. അന്ന് കുടുംബം നേരിട്ട പ്രതിസന്ധികള്‍ കടുത്തതായിരുന്നു. പുലിക്കോടന്‍ നാരായാണനെ പോലുള്ള പോലീസ് മേലാളന്‍മാര്‍ വീട്ടില്‍ കയറി അതിക്രമം കാട്ടി. അതൊന്നും നികേഷിന് ഓര്‍മ്മയുണ്ടാകാന്‍ ഇടയില്ലെന്നാണ് ഗിരീഷ് പറയുന്നത്. അഴീക്കോട്ടെ പരാജയ ശേഷം വീണ്ടും മാധ്യമപ്രവര്‍ത്തനം ആരംഭിച്ച നികേഷ് കുമാര്‍ സിപിഎം കണ്ണൂര്‍ ജില്ലാകമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവായി എത്തുമെന്നാണ് പുതിയ വാര്‍ത്ത.
പാര്‍ട്ടി ജില്ലയില്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് ഈ നീക്കമെന്ന് പലരും ആരോപിക്കുന്നു. നികേഷിന്റെ സിപിഎം പ്രവേശനത്തിനെതിരെ ചേട്ടനും മറ്റുള്ളവരും ഇപ്പോഴും എതിര്‍ക്കുകയാണ്. സ്വന്തം പിതാവിനെ വേട്ടയാടിയവരുടെ തോളില്‍ കൈയ്യിടാന്‍ എങ്ങനെ തോന്നുന്നെന്ന് പലരും ചോദിക്കുന്നു. 2014ല്‍ വടകര ലോക്‌സഭാ മണ്ഡത്തില്‍ നിന്ന് മത്സരിക്കാന്‍ കെപിസിസി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തല നികേഷിനോട് ആവശ്യപ്പെട്ടതാണ്. അത് നിരാകരിച്ചാണ് രണ്ട് കൊല്ലം കഴിഞ്ഞ് സിപിഎമ്മിന് വേണ്ടി അഴീക്കോട് മത്സരിച്ച് തോറ്റത്.
https://www.facebook.com/Malayalivartha