മണ്ണിനടിയിൽ പെട്ടുപോയ വാഹനത്തെയും അതിൽ കുടുങ്ങിയവരെയും സംരക്ഷിക്കാൻ കർണാടക സർക്കാരിന്റെ വിവിധ ഏജൻസികളോട് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഒരു നടപടിയും അവർ എടുത്തില്ല; കർണാടകയിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുന് വേണ്ടിയുള്ള തെരച്ചിലിൽ കർണാടക സർക്കാർ നീതിപൂർവ്വമായല്ല പെറുമാറുന്നത് എന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

കർണാടകയിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുന് വേണ്ടിയുള്ള തെരച്ചിലിൽ കർണാടക സർക്കാർ നീതിപൂർവ്വമായല്ല പെറുമാറുന്നത് എന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷനും എൻഡിഎ സംസ്ഥാന ചെയർമാനുമായ കെ.സുരേന്ദ്രൻ. കർണാടക സർക്കാർ കേരളത്തോട് വിദ്വേഷപൂർണമായ നിലപാടാണ് സ്വീകരിക്കുന്നത്. മണ്ണിനടിയിൽ പെട്ടുപോയ വാഹനത്തെയും അതിൽ കുടുങ്ങിയവരെയും സംരക്ഷിക്കാൻ കർണാടക സർക്കാരിന്റെ വിവിധ ഏജൻസികളോട് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഒരു നടപടിയും അവർ എടുത്തില്ല.
കർണാടക പൊലീസിന്റെ ഭാഗത്ത് കുറ്റകരമായ അനാസ്ഥയുണ്ടായെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ വിമർശിച്ചു. അപകടം നടന്ന സ്ഥലത്തേക്ക് പോകാൻ കർണാടകയിലെ ഫയർ ഫോഴ്സ് തയ്യാറായില്ല. കർണാടകയിലെ സംവിധാനങ്ങൾ ഒന്നും ഇടപെട്ടില്ല. ഇപ്പോൾ ഈ നാലാമത്തെ ദിവസമാണ് അവർ എന്തെങ്കിലും ഒരു ചെറു വിരൽ അനക്കാൻ തയ്യാറായത്.
തൊഴിൽ മേഖലയിൽ കന്നഡിഗർ അല്ലാത്തവരോട് വിവേചനനിലപാട് സ്വീകരിക്കുകയാണ് കർണാടക സർക്കാർ ചെയ്യുന്നത്. ഇതിന്റെ ഭാഗമായാണ് കർണാടകക്കാർക്ക് പ്രത്യേക തൊഴിൽ സംവരണം കൊണ്ടുവന്നത്. അന്യസംസ്ഥാനക്കാരെ ആട്ടിയോടിക്കാനുള്ള മണ്ണിന്റെ മക്കൾ വാദമാണ് കോൺഗ്രസ് സർക്കാർ ഉയർത്തുന്നത്.
30 ലക്ഷം മലയാളികളെ ഈ നിയമം ബാധിക്കും. ശക്തമായ എതിർപ്പുയർന്നത് കൊണ്ടാണ് സർക്കാർ താത്ക്കാലികമായി ഈ നിയമം മരവിപ്പിച്ചത്. കെസി വേണുഗോപാലിനെ പോലെയുള്ളവരാണ് അവിടുത്തെ കോൺഗ്രസിന്‍റെ ചുമതലയുള്ളവർ. സംസ്ഥാനത്തെ രണ്ട് മുന്നണികളും ഇതിനോട് പ്രതികരിക്കുന്നില്ല. സംസ്ഥാന സർക്കാർ വിഷയത്തിൽ ഇടപെടണം. എൽഡിഎഫ് എന്താണ് പ്രതികരിക്കാത്തത്. കർണാടക സർക്കാരിന്റെ ഈ തെറ്റായ നടപടിക്ക് എതിരായി ശക്തമായ പ്രചാരണവും പ്രക്ഷോഭവും സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
https://www.facebook.com/Malayalivartha